Wednesday, January 30, 2008

ഇപ്പോ ഓഫീസില്‍ കേറാന്‍ മേലാതായി !

ലിനിക്സുമായുള്ള മല്‍പ്പിടുത്തങ്ങള്‍

സൂസി സുന്ദരിയാണ്. ഒരു പക്ഷേ കൂട്ടുകാരേക്കാളേറെ സുന്ദരി. അവളുടെ ഓപ്പണ്‍ ലിനിക്സാണെനിക്ക് കൂടുതലിഷ്ടപ്പെട്ടത്. ഹ്യദയഹാരിയായ പച്ചനിറം, വളരെ യൂസര്‍ ഫ്രണ്ട് ലിയായ മെനു, ആകെ ഒരാനച്ചന്തം. പിന്നെ നല്ല സ്പീഡും.

രാവിലെ ഒരു കസ്റ്റമര്‍ വന്ന് കമ്പ്യൂട്ടറിന് ഓഡര്‍ തന്നു. 3 മണിക്ക് കൊടുക്കണം. ഞാനീ കസ്റ്റമറിനോട് ലിനക്സിനേക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതൊക്കെ കേട്ട സര്‍വ്വീസ് എഞ്ചിനീയറന്മാരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. (ബൂലോകത്തൊരു ലിനിക്സ് വിരുദ്ധനായിട്ടാണെന്നെ ചിലരൊക്കെ കാണുന്നതെങ്കിലും സുഹ്യുത്തുക്കളുടെയിടയിലും ഓഫീസിലും ഞാനൊരു ഗ്നു/ലിനക്സ് വാദിയാണ്). കസ്റ്റമര്‍ പോയിക്കഴിഞ്ഞിട്ട്, “കഴിഞ്ഞ തവണ പറ്റിയ അബദ്ധം സാറിത്ര പെട്ടെന്ന് മറന്നു പോയോ? ഇതില്‍ വിന്‍ഡോസ് ചെയ്താപ്പോരേ“ എന്നൊക്കെ ചോദിച്ച് അവരെന്റെ ചുറ്റും കൂടി. “അതൊക്കെ എന്തിരിക്കുന്നു. ഇതാണ് മോനേ ലിനിക്സ്. ഇതിന്റെ ഡെസ്ക്റ്റോപ്പൊക്കെ കണ്ടാല്‍ നീയൊക്കെ ഞെട്ടും” എന്ന് പറഞ്ഞ് ഞാന്‍ സൂസെ ഓപ്പണ്‍ ലിനിക്സിന്റെ ഡിവിഡി (ver 10.3) എടുത്തു കാട്ടി.

Intel Celeron 3.06 CPU, Gigabyte Intel chipset MB, 512MB DDR2 RAM, Seagate 80GB SATA HDD ഒക്കെയാണ് കോണ്‍ഫിഗറേഷന്‍. അസംബ്ലിങ്ങ് കഴിഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സാംസുങ്ങ് 45Bn മോണിറ്ററില്‍ കണക്റ്റ് ചെയ്തു. ഡിവിഡിയില്‍ നിന്ന് സൂസെ ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ കൊടുത്തുകഴിഞ്ഞപ്പോ ദേ കിടക്കുന്നു സ്ക്രീന്‍ ബ്ലാക്ക്.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=29SYBx-6feg

കുറേ നേരം നോക്കിയിരുന്നിട്ടും ഒന്നും കാണാഞ്ഞപ്പോ റീസെറ്റ് ചെയ്ത് മെനുവിലെത്തി. റെസലൂഷന്‍ കുറച്ചു. എന്നിട്ടും നോ രക്ഷ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=Ww5N2-ejiiA

പിന്നെയും റീസെറ്റ് ചെയ്ത് റെസലൂഷനും കുറച്ച് കെര്‍ണല്‍ സേഫ് മോഡിലാക്കി നോക്കി. അപ്പോഴും തഥൈവ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=lqmGZVyQmWI

സിസ്റ്റത്തിന്റെ കൂടെയുള്ള സാംസുങ്ങ് 15” മോണിട്ടര്‍ കണക്റ്റ് ചെയ്ത് നോക്കിയിട്ടും ഫലമുണ്ടായില്ല. മെമ്മറി ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നും കണ്ടതുമില്ല. അപ്പോഴേക്കും കസ്റ്റമര്‍ വരാനുള്ള നേരമായി. പിന്നെ എന്തുചെയ്യാന്‍‍..ബില്‍ ഗേറ്റ്സിനെത്തന്നെ കൂട്ടുപിടിക്കേണ്ടിവന്നു. നാണം കെട്ടത് മിച്ചം.

കുബുണ്ടുവും പരീക്ഷിച്ചുനോക്കി. ലൈവായി ബൂട്ട് ചെയ്ത് ഡെസ്ക് ടോപ്പില്‍ വരും. ഇന്‍സ്റ്റാള്‍ കൊടുത്താല്‍ 15% എത്തിക്കഴിഞ്ഞ് ഹാങ്ങായി നില്‍ക്കുന്നു. ഉബുണ്ടു സിഡി കയ്യിലില്ലായിരുന്നതിനാല്‍ നോക്കാന്‍ പറ്റിയില്ല.

ഞാന്‍ കുറേ ദിവസങ്ങളായി വീട്ടില്‍ ഉപയോഗിക്കുന്നതാണ് സൂസെ. എനിക്ക് ഏറ്റവും നന്നായിത്തോന്നിയ ഡിസ്റ്റിബ്യൂഷന്‍. എന്റെ കമ്പ്യൂട്ടറില്‍ ഒരു കുഴപ്പവും കൂടാതെ വര്‍ക്ക് ചെയ്യുന്നുമുണ്ട്. പിന്നെ എന്താ‍യിരിക്കും പ്രശ്നം?. കൂടുതല്‍ പരിശോധിക്കാന്‍ സമയം കിട്ടിയില്ല. പുലികള്‍ക്കെന്തെങ്കിലും ഐഡിയ ഉണ്ടോ?

ഒന്നില്‍ പിഴച്ചാ മൂന്നെന്നാ. ഇനി അടുത്ത തവണ ശരിയാകുമായിരിക്കും.

Sunday, January 27, 2008

എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !

ലിനിക്സ് പ്രേമികളേ ആഹ്ലാദിപ്പിന്‍ ! അര്‍മ്മാദിക്കുവിന്‍ ! ഇതാ പുതിയൊരു കണ്ടുപിടിത്തമുണ്ടായിരിക്കുന്നു. ലിനിക്സ് ഇനി പെന്‍ഡ്രൈവില്‍ നിന്നും വര്‍ക്കുചെയ്യാം. പത്തനംതിട്ട ജില്ലയിലുള്ള കോഴഞ്ചേരിക്കോളേജിലെ നൈനാന്‍ എന്ന അധ്യാപകനാണ് ഗ്നു/ലിനിക്സിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ സോഫ്റ്റുവെയര്‍ ഉണ്ടാക്കിയത്.

ഇന്നു രാവിലത്തെ മനോരമ ടിവി ന്യൂസിലാണ് ഞാനീ വാര്‍ത്ത കണ്ടത്. ഫോര്‍ട്രാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച അറിവുമാത്രമുള്ള അദ്ദേഹം വളരെ അത്യധ്വാനം ചെയ്താണിത് ഡെവലപ്പ് ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇതു കേട്ടു ഞാനങ്ങു കോള്‍മയിര്‍ കൊണ്ടുപോയി. എന്റെ നാടിനടുത്തും ലിനിക്സ് പുലിയിറങ്ങിയെന്നോ. ലോകമെമ്പാടുമുള്ള ലിനിക്സ് പ്രേമികളേ ഈ സന്തോഷവാര്‍ത്തയറിയിക്കാനായി ഞാന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്കോടി.

ആദ്യം ഗൂഗിളമ്മാവനോടിതൊന്നു പറഞ്ഞേക്കാമെന്നു കരുതി linux in pen drive എന്നുകൊടുത്തപ്പോഴതാ വരുന്നു നൂറുകണക്കിന് ലിങ്കുകള്‍. ദുഷ്ടന്മാര് ! ഞങ്ങടെ സാറ് കഷ്ടപ്പെട്ടുണ്ടാക്കിയ സോഫ്റ്റുവെയറ് വര്‍ഷങ്ങള്‍ക്കുമുന്‍പേ അവരുണ്ടാക്കി പോലും. ഇതെന്തു ന്യായം? ഇതെന്തു നീതി? ഈ സായിപ്പിന്റെയൊരു കാര്യം. നമ്മള് മനസിക്കാണുന്നത് അവര് മരത്തില്‍ കണ്ട് അങ്ങ് ഡെവലപ്പ് ചെയ്തുകളയും. ഇവനേയൊക്കെ ഇന്ത്യേന്നുമാത്രമല്ല ഈ ഭൂമീന്നേ പുറത്താക്കണം.

കഷ്ടം. ഇങ്ങനെയും തൊലിക്കട്ടിയുള്ളവര്‍ ഈ നാട്ടിലുണ്ടല്ലോ. വല്ലവനും ഡെവലപ്പ് ചെയ്ത പെന്‍ഡ്രൈവ് ലിനുക്സ് പേരും മാറ്റി, ചില ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി, ആകെയൊന്ന് കുളിപ്പിച്ചെടുത്തതായാണ് വാര്‍ത്തയില്‍ കണ്ട സ്ക്രീന്‍ ഷോട്ടുകളില്‍ നിന്നും സംസാരത്തില്‍ നിന്നും മനസിലായത്. എന്നിട്ടതൊരു ഉളുപ്പും കൂടാതെ സ്വന്തം കണ്ടുപിടുത്തമെന്നൊക്കെ അവകാശപ്പെട്ടിരിക്കുന്നു. അതിലെ അര ശതമാനം കോഡിങ്ങ് പോലും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ല. കുറഞ്ഞ പക്ഷം പെന്‍ഡ്രൈവ് ലിനുക്സ് നേരത്തെയുള്ളതാണെന്നും താനതിനെ മോഡിഫൈ ചെയ്തതാണെന്നും പറയാമായിരുന്നു. മനോരമക്ക് പറയാന്‍ ന്യായമുണ്ട്. ഇത് ഡെവലപ്പ് ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു എന്നുമാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ.

സമര്‍പ്പണം: ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദി ഞമ്മളാണെന്നുപറഞ്ഞ എട്ടുകാലി മമ്മൂഞ്ഞേട്ടന്.

Thursday, January 24, 2008

താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്

സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു. പഴയ ഓര്‍മ്മകളയവിറക്കിയും കുറച്ച് തമാശയുമൊക്കെയായി അരമണിക്കൂര്‍ പോയതറിഞ്ഞേയില്ല. താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്.

Thursday, January 17, 2008

പെണ്ണുവേണോ....പെണ്ണ് !

ഹി..ഹി..മലയാളി സദാചാരബോധമൊക്കെ പറഞ്ഞോണ്ടിരിക്കുകാ...ദേ തൊട്ടപ്പുറത്ത് ചന്തേല്‍ മീന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതുപോലല്ലെ പെണ്ണുകച്ചവടം. മുംബൈയിലെ പ്രധാനപ്പെട്ട പത്രമാണ് മുംബൈ മിറര്‍.
സൂക്ഷിച്ചൊന്നു വായിച്ചു നോക്കൂ.ഈ കാണുന്ന ഫോണ്‍നമ്പരില്‍ വിളിച്ച് വേണ്ട പെണ്ണിന്റെ സ്പെസിഫിക്കേഷന്‍ പറഞ്ഞുകൊടുത്താല്‍ മതി. പറയുന്ന സ്ഥലത്ത് ആ‍ളെത്തും. ആയിരം മുതല്‍ ഇരുപത്തയ്യായിരം വരെയാണ് റേറ്റ്. റഷ്യന്‍ ചൈനീസ് സുന്ദരിമാര്‍തൊട്ട് മലയാളിപ്പെണ്‍കൊടിമാര്‍ വരെ ഇവരുടെ കയ്യിലുണ്ടെന്നാണ് അവകാശവാദം.

മഹാനഗരത്തില്‍ ജോലിചെയ്യുന്ന (പ്രത്യേകിച്ചും ഐടി) യുവാക്കളാണ് ഇതിനായി പണം വാ‍രിയെറിയുന്നത്. വാരന്ത്യത്തില്‍ കിട്ടുന്ന രണ്ടുദിവസത്തെ അവധി മദ്യവും മദിരാക്ഷിയുമൊത്താണിവര്‍ ചിലവഴിക്കുന്നത്.

തുള്ളിത്തുളുമ്പി നില്‍ക്കുന്ന വിഷയാസക്തിയെ ഇങ്ങനെ സേഫായി തുറന്നുവിടാനുള്ള മാര്‍ഗ്ഗമുള്ളതിനാലാവും പാതിരാത്രിയിലും മുംബൈയില്‍ പെണ്‍കുട്ടികള്‍ക്ക് പേടിക്കാതെ നടക്കാനാവുന്നത്.

മേനിയുടെ നിമ്നോന്നതങ്ങളും അഴകളവുകളും വെളിവാക്കുന്ന വേഷവിധാനങ്ങളാണ് തെരുവുകളില്‍ കാണുന്നത്. എന്നാലും ആര്‍ത്തിയോടെ പെണ്ണിനെ നോക്കിനില്‍ക്കുന്നയൊരുവനേയും ഇവിടെ കാണാനാകില്ല. അഥവാ അങ്ങനെയാരെങ്കിലും നോക്കിയാല്‍ അത് മലയാളിതന്നെ.

ഈ കച്ചവടം തന്നെ മറ്റൊരു രൂപത്തില്‍ കേരളത്തിലും നടക്കുന്നുണ്ട്. വിദേശത്തേക്കുള്ള പാക്കേജ് ടൂറുകളാണവ. ശ്രീലങ്കയില്‍ മൂന്നു രാത്രിയും നാലുപകലും. 10000 രൂപ കൊടുത്താല്‍ പോകാം. പെണ്ണ് വേണെങ്കില്‍ അതിന് റേറ്റ് വേറെ. കാശുകൂടുതലായാലെന്താ ആരേം പേടിക്കണ്ടല്ലോ. ഇന്ത്യന്‍ അതിര്‍ത്തികടന്നാല്‍ പിന്നെ നിയമങ്ങള്‍ക്ക് പുല്ലുവിലയല്ലേ.

അപ്പോ എവിടെ പോയി മലയാളിയുടെ കപടസദാചാരം. കേരളത്തില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍‍, സംസാരിച്ചാല്‍, ഒരു ബഞ്ചിലിരുന്ന് പഠിച്ചാല്‍ തകര്‍ന്നു പോകൂല്ലേ....

Friday, January 4, 2008

ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം !

റെയിഡൊക്കെ നടന്ന സമയം. ഒരു കസ്റ്റമര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്യണം. വേര്‍ഡിലും എക്സലിലും വര്‍ക്ക് ചെയ്ത് പ്രിന്റെടുക്കണമെന്നതുമാത്രമാണ് അവരുടെ ആവശ്യം. പുതിയ കമ്പ്യൂട്ടറില്‍ ലിനിക്സ് ചെയ്തുകൊടുക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മൈക്രോസോഫ്റ്റ് കുത്തകയ്ക്കെതിരെ നമുക്കുമെന്തെങ്കിലും ചെയ്യെണ്ടെ. കസ്റ്റമര്‍ക്ക് വലിയ താല്‍പ്പര്യമൊന്നുമില്ലായിരുന്നെങ്കിലും ലിനിക്സിന്റെ ഗുണഗണങ്ങളെല്ലാം വര്‍ണ്ണിച്ചും എല്ലാ വര്‍ക്കും ഇതില്‍ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പും കൊടുത്ത് അവസാനം സമ്മതം നേടി.

എന്തതിശയമേ ഉബുണ്ടു വളരെ നിസ്സാരമായി ഇന്‍സ്റ്റാള്‍ ആയി. കുറച്ച് ദിവസം കൊണ്ടുതന്നെ അവര്‍ ലിനിക്സിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പഴയ എല്ലാ ഫയലുകളും ഇതില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ട്, പാട്ടു കേള്‍ക്കാം, വീഡിയോ കാണാം, ആകെ സന്തോഷം. ഞാനും ഹാപ്പിയായി.

കേടായിരുന്നൊരു കാനോണ്‍ ip1000 പ്രിന്റര്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയിരുന്നത് തിരിച്ചു വന്നപ്പോഴാണ് തലവേദനകള്‍ ആരംഭിച്ചത്. സാധാരണപോലെ പ്രിന്റര്‍ USB യില്‍ കുത്തി. ഒരനക്കവുമില്ല. “ഓ എന്നാ ഇന്‍സ്റ്റാള്‍ ചെയ്യണമായിരിക്കും“. നേരെ പ്രിന്റര്‍ കോണ്‍ഫിഗറേഷനില്‍ പോയി. പുതിയ പ്രിന്റര്‍ ആഡ് ചെയ്യാന്‍ നോക്കിയപ്പോ അവിടെ പാരലല്‍ പോര്‍ട്ട് മാത്രമേയുള്ളൂ. USB കാണാനില്ല. ആകെ കുഴഞ്ഞു. ഗൂഗിളമ്മാവനോടു ചോദിക്കാമെന്നു വച്ചാലവിടെ ഇന്റര്‍നെറ്റുമില്ല. തിരിച്ച് ഓഫീസിലേക്ക്.

നെറ്റില്‍ മുങ്ങിത്തപ്പിയപ്പൊ ഉബുണ്ടുവിന്റെ ഫോറത്തില്‍ നിന്നുമൊരു ലിങ്ക് കിട്ടി. ഡ്രൈവറും ഡൌണ്‍ലോഡുചെയ്ത് നേരേ കസ്റ്റമറുടെ അടുത്തേക്ക്. ടാര്‍ ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തപ്പോ മൂന്ന് ഡെബ് ഫയലുകള്‍ കിട്ടി . ഒന്നില്‍ ക്ലിക്ക് ചെയ്തപ്പൊ പാക്കേജ് ഇന്‍സ്റ്റാളര്‍ വന്നിട്ടൊരറിയിപ്പ് libglib1.2 എന്നൊരു ഡിപ്പന്‍ഡന്‍സിയില്ലെന്ന്. പപ്പു സ്റ്റൈലില്‍ ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞിട്ട് പിന്നെയും ഓഫീസിലേക്ക്. ഉബുണ്ടു പാ‍ക്കേജുകളുടെ സൈറ്റില്‍ നിന്ന് libglib1.2 മെടുത്ത് തിരിച്ചു പാഞ്ഞു. അതിന്‍സ്റ്റാള്‍ ചെയ്ത് നോക്കിയപ്പോ അടുത്തയാവശ്യം. libgtk1.2 യില്ല. നാശം ഇത് നമ്മളേം കൊണ്ടേ പോകൂ.

ഈ പ്രാവശ്യം ഒരു ബുദ്ധികാണിച്ചു. ഓരോ പ്രാവശ്യവും പോകുന്നതിനു പകരം ഇവിടെ ഓഫീസില്‍ത്തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത് ഡ്രൈവര്‍ ഇട്ടു നോക്കിപ്പോകാമെന്നു കരുതി. നാലഞ്ചു ഡിപ്പന്‍ഡന്‍സി കൂടി ഡൌണ്‍ലോഡ് ചെയ്യേണ്ടിവന്നെങ്കിലും അവസാനം ഡ്രൈവര്‍ ഇന്‍സ്റ്റാളായി.

പിന്നെയും കസ്റ്റമര്‍ സൈറ്റിലേക്ക്. ആദ്യം ഡിപ്പന്‍ഡന്‍സിയെല്ലാം ചെയ്തിട്ട് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഓകെ. സമാധാനമായി. ഇനി പ്രിന്റര്‍ കണക്റ്റ് ചെയ്യാം. ഹാവൂ...USB യില്‍ കുത്തിയപ്പോഴേ പ്രിന്ററിനെ ഉബുണ്ടു കണ്ടുപിടിച്ചു. അഭിമാനത്തോടെ ഞാന്‍ ടെസ്റ്റ് പ്രിന്റ് കൊടുത്തു. എന്നിട്ട് ലിനിക്സിലെ ആദ്യ പ്രിന്റിനായി ഉറ്റുനോക്കിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്....സെക്കന്റുകള്‍ മിനിറ്റുകളാകുന്നു. എവിടെ പ്രിന്റ് വരാന്‍. പ്രിന്റര്‍ അനങ്ങുന്നുപോലുമില്ല.

എന്തിനധികം പറയുന്നു. ഒരു ദിവസം മുഴുവന്‍ കുത്തിമറിഞ്ഞിട്ടും കാര്യം നടന്നില്ല. സമയം കളഞ്ഞതും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും മിച്ചം. അവസാനം കുത്തക സോഫ്റ്റുവെയറായ വിന്‍ഡോസ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു. ദാ...ഇപ്പോ എല്ലാം പയറുപോലെ വര്‍ക്ക് ചെയ്യുന്നു. എല്ലാവര്‍ക്കും സന്തോഷം.

‘ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം‘ എന്ന് ഒരു നിമിഷം മനസിലെങ്കിലും ഞാന്‍ പറഞ്ഞു.

ഇത് ശരിയാവാതിരുന്നതിന് ധാരാളം കാരണങ്ങളുണ്ടാകാം. എനിക്ക് പണിയറിയാത്തതുകൊണ്ടാകാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എന്തായാലും ഒരു കാര്യം ഉറപ്പാണ് വിന്‍ഡോസ് പോലെ യൂസര്‍ ഫ്രന്റ്ലി ആയെങ്കില്‍ മാത്രമേ ലിനിക്സിന് സാധാരണക്കാരുടെ ഓഎസ് ആയി മാറാന്‍ കഴിയൂ.