Sunday, September 16, 2012

കേരളഗ്രന്ഥശാലാസംഘദിനവും വായനയും.

അധികമാരുമറിയാതെ മറ്റൊരു ഗ്രന്ഥശാലാസംഘദിനംകൂടി കടന്നുപോയി. നല്ലവായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ.പി.എൻ.പണിക്കരുടെ ശ്രമഫലമായി 1945 ലാണ് സംഘം പിറവികൊള്ളുന്നത്. അൻപതിൽ താഴെ ഗ്രാമീണവായനശാലകളുമായി പ്രവർത്തനമാരംഭിച്ച സംഘത്തിന്റെ കീഴിലിന്ന് പതിനായിരത്തോളം ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ സമ്പൂർണ്ണസാക്ഷരതാസംസ്ഥാനം എന്ന മഹത്തായബഹുമതി നമുക്ക് ലഭിച്ചതിന്റെ പിന്നിൽ കേരളഗ്രന്ഥശാലാസംഘം സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്.

വായന മരിക്കുന്നുവെന്ന മുറവിളികൾക്കിടയിലും മലയാളത്തിൽ പുസ്തകങ്ങൾക്ക് കുറവൊന്നുമില്ല. നൂറോളം പ്രസാധകന്മാർ പ്രസിദ്ധീകരിക്കുന്ന എണ്ണായിരത്തിയഞ്ഞൂറോളം പുസ്തകങ്ങളാണ് ഇപ്പോൾ ഒരുവർഷം കൊണ്ട് മലയാളിയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞൊരു പതിറ്റാണ്ടുകൊണ്ട് പുസ്തകങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പ്രസാധകരും വെളിപ്പെടുത്തുന്നു. പുതിയ പുസ്തകങ്ങളേക്കാൾ പ്രശസ്തമായ പഴയപുസ്തകങ്ങൾക്കാണ് വില്പനകൂടുതലെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ പുസ്തകങ്ങളുടെ എണ്ണവും വില്പനയും വർദ്ധിക്കുമ്പോഴും മലയാളിയുടെ വായന ഇപ്പോഴും പിന്നാക്കം നില്ക്കുകതന്നെയാണോയെന്ന് സംശയമുണ്ട്.

ബാലമാസികകളിൽനിന്ന് വായനയാരംഭിച്ച്, യൗവ്വനത്തിന്റെ തീഷ്ണതയിൽ മുട്ടത്തുവർക്കിയും മിൽബൂൺ പൈങ്കിളികളും വായിച്ചുവളർന്ന് ഗൗരവമുള്ള വായനക്കാരായിമാറിയ തലമുറയല്ല ഇന്നുള്ളത്. പഠനത്തിനും ജീവസന്ധാരണത്തിനുമാവശ്യമായ പുസ്തകങ്ങൾക്കുമപ്പുറം വായനയുടെ ലോകം ഇന്നത്തെ മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന് വേണം കരുതാൻ. വില്പനയുടെ നല്ലൊരുശതമാനം പ്രത്യേകവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളാണെന്ന പ്രസാധകരുടെ അഭിപ്രായം ഇതിന്റെ തെളിവാണ്.

ഒരു നല്ലവായനക്കാരൻ പരന്നവായനയ്ക്കുടമയായിരിക്കണം. ഏതുവിഷയവും വായിക്കുകയും അതിൽനിന്ന് വിജ്ഞാനസമ്പാദനം ചെയ്യുകയും വേണം. പഠനത്തിനുള്ള പുസ്തകങ്ങൾക്കുപുറമേ; മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളേക്കുറിച്ചും അവയിലെ ദശാസന്ധികളേക്കുറിച്ചുമുള്ള അനുഭവങ്ങൾ പകർന്നുതരുന്ന നോവലുകളും കഥകളും വായിച്ചുകൂടി പുതിയതലമുറ വളരുകയാണ് വേണ്ടത്.

Friday, February 10, 2012

ആയുർവ്വേദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു?

ആഗോള ആയുർവ്വേദസമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശികളടക്കമുള്ള പ്രശസ്തരായ അനേകം വൈദ്യന്മാരും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന്റെ സ്വന്തം ചികിൽസാരീതിയായ ആയുർവ്വേദം ലോകമെങ്ങും പടർന്ന്
പന്തലിക്കുന്നതിൽ നാം അഭിമാനിക്കുകതന്നെ വേണം. പക്ഷെ ആയുർവ്വേദത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ നമ്മെ ആശങ്കാകുലരാക്കുകയാണ്. ആയുർവ്വേദം നല്ലതല്ലെന്ന പ്രചാരം ബോധപൂർവ്വമോ അല്ലാതെയോ ഒരു വിഭാഗം നടത്തുന്നുണ്ട്.  അടുത്തയിടെ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ വിവരിക്കാം.


സുഹൃത്തിന്റെ മാതാവ് വൃക്കതകരാർ ബാധിച്ച് അത്യാസന്നനിലയിൽ അമൃതാ ആശുപത്രിയിലെത്തി. താമസിയാതെ ജീവൻവെടിഞ്ഞ ആ അമ്മയുടെ മരണത്തിനുത്തരവാദി അവർ വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന അരിഷ്ടങ്ങളും മറ്റ് ആയുർവ്വേദമരുന്നുകളുമാണെന്നാണ് അവിടെയുള്ള ഡോക്ടറന്മാർ പറഞ്ഞത്. മരുന്നുകളിലെ ലോഹഘടകങ്ങൾ വൃക്കയിൽ അടിഞ്ഞുകൂടിയിരുന്നത്രെ.

തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ഒറ്റമൂലി ചികിൽസകനാണ് പന്നിയോട് സുകുമാരൻ. വയോവൃദ്ധനായ അദ്ദേഹം അനേകരെ ചികിൽസിച്ച് ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഷുഗർ പ്രഷർ ഇത്യാദികളാൽ വലഞ്ഞ
എന്റെയമ്മാവൻ ഈ വൈദ്യനെക്കുറിച്ചറിഞ്ഞ് ചികിൽസ തുടങ്ങി. പലതരം ചൂർണ്ണങ്ങൾ ഒന്നരലിറ്റർ ബ്രാണ്ടിയിൽ വിവിധയളവിൽ ചേർത്ത് കുറുക്കി തെളിനീരാക്കിയതാണ് മരുന്ന്. കൂട്ടിന് കടുത്ത പഥ്യവും. എന്തിനധികം പറയുന്നു, ഒരാഴ്ചക്കുള്ളിൽ തളർന്നുവീണ അമ്മാവൻ കോട്ടയം മെഡിക്കൽ കോളേജിലായി. ഷുഗർ കുറക്കാൻ പോയ ആൾ 85% കിഡ്നി തകർന്ന് ഇപ്പോൾ മരണത്തോട് മല്ലിടുന്നു.

നവജാതയായ സഹോദരീപുത്രിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥകൾ. പാൽ കുടിച്ചാലുടൻ ശർദ്ദിക്കുക, ഒരിക്കൽ മലബന്ധം പിന്നീട് വയറ്റിളക്കം, ഉറക്കമില്ലായ്മ, കരച്ചിൽ തുടങ്ങിയവയുമായി അവൾ എല്ലാവരുടെയും നെഞ്ചിൽ തീകോരിയിട്ടു. കുട്ടിയുമായി ഓടിച്ചെന്ന ഞങ്ങളെ ഡോക്ടർ തല്ലിയില്ലെന്നേയുള്ളൂ. അമ്മ പ്രസവരക്ഷക്കായി കഴിക്കുന്ന ലേഹ്യവും കഷായവുമാണത്രെ ഇവിടെ വില്ലനായത്. എന്തായാലും അത് നിർത്തിയതോടെ കുട്ടിയുടെ ദീനവും മാറി.

ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ആരാണിതിലെ യഥാർഥ പ്രതി?. പ്രൊഫഷണൽ അസൂയകൊണ്ട് അലോപ്പതി ഡോക്ടറന്മാർ ആയുർവ്വേദത്തെ കുറ്റപ്പെടുത്തുകയാണോ. അതൊ അറിവില്ലാത്ത മുറിവൈദ്യന്മാർ പറ്റിക്കുന്നതോ. നാമാരെയാണ് വിശ്വസിക്കേണ്ടത്? വിഷയത്തിൽ അറിവുള്ളവർ പറയുക. ഞങ്ങൾ കേൾക്കാം.

Thursday, February 9, 2012

കേരളത്തിൽ ചരിത്രമാവർത്തിക്കുന്നു.

എഴുപതുവർഷങ്ങൾക്കുമുൻപ്, ഈ നാട്ടിൽ പാവപ്പെട്ടവർ പുഴുക്കളേപ്പോലെ ജീവിച്ചിരുന്നയൊരു കാലമുണ്ടായിരുന്നു. ഭൂവുടമയ്ക്കുവേണ്ടി രാപ്പകൽ എല്ലുമുറിയെപണിയെടുത്താലും അവനുകിട്ടുന്നത് ആട്ടുംതുപ്പും മാത്രം. അവന്റെ കുട്ടികൾ വിശന്ന് ചത്തൊടുങ്ങിക്കൊണ്ടിരുന്നപ്പോഴും അധികാരപ്രമത്തനായ ജന്മി സുഖലോലുപതയിൽ അഭിരമിക്കുകയായിരുന്നു. 

ഈയവസരത്തിലാണ് ദൈവദൂതനെപ്പോലെ കമ്യൂണിസ്റ്റ്പാർട്ടി രംഗത്തെത്തുന്നത്. സ്വന്തം അവകാശങ്ങൾക്കായി ശക്തമായി പോരാടാൻ കർഷകത്തൊഴിലാളികളെ അവർ പഠിപ്പിച്ചു. ഇതുകണ്ട് വിറളിപൂണ്ട ജന്മിത്വം അതിന്റെ കരാളഹസ്തത്താൽ സമരതീജ്വാലകളെ തല്ലിക്കെടുത്താൻ ആവുന്നത്ര പരിശ്രമിച്ചു. മുതലാളിമാരും അധികാരവർഗ്ഗത്തിന്റെ ചട്ടുകമായ പോലീസും ചേർന്ന് ആയിരങ്ങളെ തല്ലിച്ചതച്ചു. നൂറുകണക്കിനാളുകൾ ലോക്കപ്പിൽ മരിച്ചുവീണു. പക്ഷേ സമരം അവസാനിച്ചില്ല. ഓരോതുള്ളിച്ചോരയ്ക്കും പകരംചോദിച്ചുകൊണ്ട് ആയിരങ്ങൾ സമരപാതയിലേക്കിറങ്ങി. അവസാനം ദുഷ്ഠജന്മിപ്രഭുത്ത്വങ്ങൾക്ക് മുട്ടുമടക്കേണ്ടിവന്നു.

എഴുപതുവർഷങ്ങൾക്കുശേഷം, കേരളത്തിൽ നേഴ്സുമാരെന്ന മാലാഖക്കുട്ടികളുണ്ടായിരുന്നു. ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവരുടെ കണ്ണുകൾ നിറയെ. കിടപ്പാടം പണയം വെച്ചും കൂലിവേലയെടുത്തും മാതാപിതാക്കൾ അവരെ പഠിപ്പിച്ചു. എന്നാലവരെ നിഷ്കരുണം ചൂഷണം ചെയ്യുകയായിരുന്നു മുതലാളിവർഗ്ഗം. രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന അവർക്ക് പിച്ചക്കാശായിരുന്നു ശമ്പളം. വേറെ എവിടെയെങ്കിലും പോയി രക്ഷപെടാമെന്നാഗ്രഹിച്ച അവരെ ബോണ്ടുകൾകൊണ്ട് മുതലാളി വരിഞ്ഞുമുറുക്കി.
ക്രൂരപീഢനത്തിൽനിന്ന് രക്ഷപെടാനാകാതെ അവൾ ആത്മഹത്യചെയ്തു. എന്നിട്ടുമാ നിഷ്ഠൂരന്മാരുടെ മനസ്സലിഞ്ഞില്ല.

ഈയവസരത്തിലാണ് മുല്ലപ്പൂവിന്റെ നൈർമ്മല്യവും ആർജ്ജവം സ്ഫുരിക്കുന്ന കണ്ണുകളുമുള്ളയൊരു യുവാവ് ജാസ്മിൻ ഷാ രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
നേഴ്സുമാർ അടിച്ചമർത്തലിനെതിരെ അണിനിരന്നു. സമരത്തെ ചവിട്ടിത്താഴ്ത്താനായി മുതലാളിമാർ സകലവിദ്യകളും പയറ്റി. സമരസേനാനികളുടെ കൈകാലുകൾ തല്ലിയൊടിച്ചും പത്രമാധ്യമങ്ങളെ വിലക്കെടുത്തും അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ചും യുദ്ധം തുടരുകയാണ്. പതിനായിരം അക്ഷൗഹിണിപ്പടകളുടെ മുന്നിൽ പതറാതെ തേർതെളിച്ച ശ്രീകൃഷ്ണനെപ്പോലെ ജാസ്മിൻ ഷാ മുന്നിലുണ്ട്. മുതലാളിമാരുടെ വിഷം പുരട്ടിയ കൂരമ്പുകൾക്ക് മറുപടിയായി സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും ബ്രഹ്മാസ്ത്രങ്ങൾ നേഴ്സുമാരുടെ പക്കലുണ്ട്. ഈ ധർമ്മയുദ്ധം വിജയിച്ചേമതിയാകൂ. മുതലാളിത്തത്തിന്റെ വിഷപ്പല്ല് തല്ലിത്തകർത്തേ മതിയാകൂ. ധൈര്യമായിരിക്കൂ, വിജയിക്കുംവരെ സഹോദരങ്ങളായ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അഭിവാദനങ്ങൾ !

Monday, January 30, 2012

ഡ്രൈവർ വേണ്ടാത്ത കാറുമായി ഗൂഗിൾ 

2011 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. കാലിഫോർണിയയിലെ മൗണ്ടൻവ്യൂവിൽ ലോസാഞ്ചൽസിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണൊരു ടൊയോട്ട പ്രിയൂസ്. വഴിയാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതരത്തിൽ അതിനുമുകളിൽ കുഴൽരൂപത്തിലൊരു ക്യാമറയുമുണ്ടായിരുന്നു. അതെന്താണെന്നറിയാനുള്ള ആകാംഷയോടെ കാറിനുള്ളിലേക്കു നോക്കിയവർ അമ്പരന്നു പോയി. ആ കാറിന് ഡ്രൈവറില്ലായിരുന്നു!.

കുറച്ചുനാളുകളായി ഗൂഗിൾ അതീവരഹസ്യത്തോടെ ഡെവലപ്പ് ചെയ്തുകൊണ്ടിരുന്ന പുത്തൻ സാങ്കേതികവിദ്യയുടെ പരീക്ഷണമായിരുന്നു അന്ന് അരങ്ങേറിയത്. ഡ്രൈവറില്ലാതെ; സ്വയം നിയന്ത്രണസംവിധാനത്തോടുകൂടി സഞ്ചരിക്കുന്ന കാർ. അതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം. നാനാവശങ്ങളിലും ഘടിപ്പിച്ച നിരവധി സെൻസറുകളിൽനിന്നും ക്യാമറകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ശക്തിയേറിയ കമ്പ്യൂട്ടർ അപഗ്രഥിച്ച് ഒരു മനുഷ്യഡ്രൈവറിനേപ്പോലെ വാഹനത്തെ നിയന്ത്രിക്കുന്നു. അവിചാരിതമായെന്തെങ്കിലും സംഭവിച്ചാൽ കാറിന്റെ നിയന്ത്രണമേറ്റെടുക്കാൻ ഒരാളും കാറിലെ നാവിഗേഷൻ സംവിധാനങ്ങൾ നിരീക്ഷിക്കാൻ മറ്റൊരാളുമായി ഗൂഗിളിന്റെ ഏഴുകാറുകൾ മൂന്നുലക്ഷത്തിലധികം കിലോമീറ്ററുകൾ ഇതുവരെ സഞ്ചരിച്ചുകഴിഞ്ഞു. തിരക്കേറിയ നഗരങ്ങളിലും ഹൈവേകളിലും മലമ്പ്രദേശത്തുകൂടിയുമൊക്കെയുള്ള യാത്രകളിൽ ബഹുഭൂരിപക്ഷം ദൂരവും ഗൂഗിൾ കാർ തനിയെ ഡ്രൈവുചെയ്തതെന്നാണ് വാർത്തകൾ. ഇതിനിടക്ക് ആകെയുണ്ടായൊരപകടം ട്രാഫിക്ക് സിഗ്നലിൽ നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാർ കൊണ്ടിടിച്ചതു മാത്രമാണത്രെ.

തിരക്കേറിയ വീഥികളിലൂടെ പരസ്പരം തൊട്ടുരുമ്മാതെ അനേകം കാറുകൾക്ക് ഈ സാങ്കേതികവിദ്യയുപയോഗിച്ച് സഞ്ചരിക്കാനാകും. മാത്രമല്ല ഇത്തരം കാറുകൾക്ക് അപകടസാധ്യത തുലോം കുറവായതിനാൽ ഭാരംകുറഞ്ഞ ലോഹഭാഗങ്ങളുപയോഗിച്ച് അവ നിർമ്മിച്ചാൽ മതിയെന്ന ഗുണവുമുണ്ട്. ഭാരം കുറയുമ്പോൾ സ്വോഭാവികമായും ഇന്ധനചിലവും കുറയുമല്ലൊ. അതായത് ഡ്രൈവറും വേണ്ട പെട്രോളും ലാഭം. ചെന്നെത്തേണ്ട സ്ഥലം ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ സീറ്റിൽ സുഖമായി ചാരിയിരിക്കാം. കാർ തനിയെ ലക്ഷ്യസ്ഥാനത്തെത്തിക്കോളും. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഡ്രൈവിങ്ങ് രീതികൾ ക്രമീകരിക്കാനും ഗൂഗിൾ കാറിൽ സാധ്യമാണ്. ശാന്തമായി കുറഞ്ഞവേഗതയിൽ യാത്രചെയ്യുന്ന കാറിനെ ശബ്ദനിർദ്ദേശമുപയോഗിച്ച് ഒരു പടക്കുതിരയേപ്പോലെ ചീറിപ്പായിക്കാൻ കഴിയും.

ഒരു സേർച്ച് എഞ്ചിനുമായിത്തുടങ്ങി മൊബൈല് വിപണിയെ വരെ കൈപ്പിടിയിലൊതുക്കിയ ഗൂഗിളിന്റെ ഈ കണ്ടെത്തൽ റോഡ് നിയമങ്ങൾ വരെ പൊളിച്ചെഴുതാൻ കാരണമായേക്കാം. മനുഷ്യഡ്രൈവറിനായി രൂപപ്പെടുത്തിയ ലൈസൻസും ട്രാഫിക്ക് നിയമങ്ങളുമൊക്കെ യന്ത്രഡ്രൈവറുകൾക്ക് അനുയോജ്യമായരീതിയിൽ ഇനി മാറ്റേണ്ടി വരും.

സ്വയം നിയന്ത്രണശേഷിയുള്ള കാറുകൾ വിപണിയിലെത്താൻ ഇനിയും കാലമേറെകഴിഞ്ഞേക്കാം. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള ഗവേഷണങ്ങൾക്ക് തുടക്കമിടാൻ ഗൂഗിളിന് കഴിഞ്ഞുവെന്നത് വലിയൊരു കാര്യമാണ്. ക്ഷീണമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് മനുഷ്യനേക്കാൾ മെച്ചമേറെയുണ്ട്. അവയെന്തായാലും മദ്യപിച്ച് വാഹനമോടിക്കുകയോ ഉറക്കംതൂങ്ങുകയോ ചെയ്യില്ലല്ലൊ. വാഹനമോടിക്കുന്നയാളിന്റെ അശ്രദ്ധകൊണ്ടുമാത്രം ലക്ഷക്കണക്കിനാളുകൾ അപകടങ്ങളിൽ കൊല്ലപ്പെടുന്നയീ ലോകത്ത് യന്ത്രഡ്രൈവറന്മാർ ചരിത്രം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഒരു പക്ഷേ അത് ഇന്റർനെറ്റിന്റെ ആവിർഭാവം ലോകത്തെ മാറ്റിമറിച്ചപോലെ വിപ്ലവകരമായേക്കാം.