Friday, February 10, 2012

ആയുർവ്വേദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു?

ആഗോള ആയുർവ്വേദസമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശികളടക്കമുള്ള പ്രശസ്തരായ അനേകം വൈദ്യന്മാരും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന്റെ സ്വന്തം ചികിൽസാരീതിയായ ആയുർവ്വേദം ലോകമെങ്ങും പടർന്ന്
പന്തലിക്കുന്നതിൽ നാം അഭിമാനിക്കുകതന്നെ വേണം. പക്ഷെ ആയുർവ്വേദത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ നമ്മെ ആശങ്കാകുലരാക്കുകയാണ്. ആയുർവ്വേദം നല്ലതല്ലെന്ന പ്രചാരം ബോധപൂർവ്വമോ അല്ലാതെയോ ഒരു വിഭാഗം നടത്തുന്നുണ്ട്.  അടുത്തയിടെ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ വിവരിക്കാം.


സുഹൃത്തിന്റെ മാതാവ് വൃക്കതകരാർ ബാധിച്ച് അത്യാസന്നനിലയിൽ അമൃതാ ആശുപത്രിയിലെത്തി. താമസിയാതെ ജീവൻവെടിഞ്ഞ ആ അമ്മയുടെ മരണത്തിനുത്തരവാദി അവർ വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന അരിഷ്ടങ്ങളും മറ്റ് ആയുർവ്വേദമരുന്നുകളുമാണെന്നാണ് അവിടെയുള്ള ഡോക്ടറന്മാർ പറഞ്ഞത്. മരുന്നുകളിലെ ലോഹഘടകങ്ങൾ വൃക്കയിൽ അടിഞ്ഞുകൂടിയിരുന്നത്രെ.

തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ഒറ്റമൂലി ചികിൽസകനാണ് പന്നിയോട് സുകുമാരൻ. വയോവൃദ്ധനായ അദ്ദേഹം അനേകരെ ചികിൽസിച്ച് ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഷുഗർ പ്രഷർ ഇത്യാദികളാൽ വലഞ്ഞ
എന്റെയമ്മാവൻ ഈ വൈദ്യനെക്കുറിച്ചറിഞ്ഞ് ചികിൽസ തുടങ്ങി. പലതരം ചൂർണ്ണങ്ങൾ ഒന്നരലിറ്റർ ബ്രാണ്ടിയിൽ വിവിധയളവിൽ ചേർത്ത് കുറുക്കി തെളിനീരാക്കിയതാണ് മരുന്ന്. കൂട്ടിന് കടുത്ത പഥ്യവും. എന്തിനധികം പറയുന്നു, ഒരാഴ്ചക്കുള്ളിൽ തളർന്നുവീണ അമ്മാവൻ കോട്ടയം മെഡിക്കൽ കോളേജിലായി. ഷുഗർ കുറക്കാൻ പോയ ആൾ 85% കിഡ്നി തകർന്ന് ഇപ്പോൾ മരണത്തോട് മല്ലിടുന്നു.

നവജാതയായ സഹോദരീപുത്രിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥകൾ. പാൽ കുടിച്ചാലുടൻ ശർദ്ദിക്കുക, ഒരിക്കൽ മലബന്ധം പിന്നീട് വയറ്റിളക്കം, ഉറക്കമില്ലായ്മ, കരച്ചിൽ തുടങ്ങിയവയുമായി അവൾ എല്ലാവരുടെയും നെഞ്ചിൽ തീകോരിയിട്ടു. കുട്ടിയുമായി ഓടിച്ചെന്ന ഞങ്ങളെ ഡോക്ടർ തല്ലിയില്ലെന്നേയുള്ളൂ. അമ്മ പ്രസവരക്ഷക്കായി കഴിക്കുന്ന ലേഹ്യവും കഷായവുമാണത്രെ ഇവിടെ വില്ലനായത്. എന്തായാലും അത് നിർത്തിയതോടെ കുട്ടിയുടെ ദീനവും മാറി.

ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ആരാണിതിലെ യഥാർഥ പ്രതി?. പ്രൊഫഷണൽ അസൂയകൊണ്ട് അലോപ്പതി ഡോക്ടറന്മാർ ആയുർവ്വേദത്തെ കുറ്റപ്പെടുത്തുകയാണോ. അതൊ അറിവില്ലാത്ത മുറിവൈദ്യന്മാർ പറ്റിക്കുന്നതോ. നാമാരെയാണ് വിശ്വസിക്കേണ്ടത്? വിഷയത്തിൽ അറിവുള്ളവർ പറയുക. ഞങ്ങൾ കേൾക്കാം.

Thursday, February 9, 2012

കേരളത്തിൽ ചരിത്രമാവർത്തിക്കുന്നു.

എഴുപതുവർഷങ്ങൾക്കുമുൻപ്, ഈ നാട്ടിൽ പാവപ്പെട്ടവർ പുഴുക്കളേപ്പോലെ ജീവിച്ചിരുന്നയൊരു കാലമുണ്ടായിരുന്നു. ഭൂവുടമയ്ക്കുവേണ്ടി രാപ്പകൽ എല്ലുമുറിയെപണിയെടുത്താലും അവനുകിട്ടുന്നത് ആട്ടുംതുപ്പും മാത്രം. അവന്റെ കുട്ടികൾ വിശന്ന് ചത്തൊടുങ്ങിക്കൊണ്ടിരുന്നപ്പോഴും അധികാരപ്രമത്തനായ ജന്മി സുഖലോലുപതയിൽ അഭിരമിക്കുകയായിരുന്നു. 

ഈയവസരത്തിലാണ് ദൈവദൂതനെപ്പോലെ കമ്യൂണിസ്റ്റ്പാർട്ടി രംഗത്തെത്തുന്നത്. സ്വന്തം അവകാശങ്ങൾക്കായി ശക്തമായി പോരാടാൻ കർഷകത്തൊഴിലാളികളെ അവർ പഠിപ്പിച്ചു. ഇതുകണ്ട് വിറളിപൂണ്ട ജന്മിത്വം അതിന്റെ കരാളഹസ്തത്താൽ സമരതീജ്വാലകളെ തല്ലിക്കെടുത്താൻ ആവുന്നത്ര പരിശ്രമിച്ചു. മുതലാളിമാരും അധികാരവർഗ്ഗത്തിന്റെ ചട്ടുകമായ പോലീസും ചേർന്ന് ആയിരങ്ങളെ തല്ലിച്ചതച്ചു. നൂറുകണക്കിനാളുകൾ ലോക്കപ്പിൽ മരിച്ചുവീണു. പക്ഷേ സമരം അവസാനിച്ചില്ല. ഓരോതുള്ളിച്ചോരയ്ക്കും പകരംചോദിച്ചുകൊണ്ട് ആയിരങ്ങൾ സമരപാതയിലേക്കിറങ്ങി. അവസാനം ദുഷ്ഠജന്മിപ്രഭുത്ത്വങ്ങൾക്ക് മുട്ടുമടക്കേണ്ടിവന്നു.

എഴുപതുവർഷങ്ങൾക്കുശേഷം, കേരളത്തിൽ നേഴ്സുമാരെന്ന മാലാഖക്കുട്ടികളുണ്ടായിരുന്നു. ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവരുടെ കണ്ണുകൾ നിറയെ. കിടപ്പാടം പണയം വെച്ചും കൂലിവേലയെടുത്തും മാതാപിതാക്കൾ അവരെ പഠിപ്പിച്ചു. എന്നാലവരെ നിഷ്കരുണം ചൂഷണം ചെയ്യുകയായിരുന്നു മുതലാളിവർഗ്ഗം. രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന അവർക്ക് പിച്ചക്കാശായിരുന്നു ശമ്പളം. വേറെ എവിടെയെങ്കിലും പോയി രക്ഷപെടാമെന്നാഗ്രഹിച്ച അവരെ ബോണ്ടുകൾകൊണ്ട് മുതലാളി വരിഞ്ഞുമുറുക്കി.
ക്രൂരപീഢനത്തിൽനിന്ന് രക്ഷപെടാനാകാതെ അവൾ ആത്മഹത്യചെയ്തു. എന്നിട്ടുമാ നിഷ്ഠൂരന്മാരുടെ മനസ്സലിഞ്ഞില്ല.

ഈയവസരത്തിലാണ് മുല്ലപ്പൂവിന്റെ നൈർമ്മല്യവും ആർജ്ജവം സ്ഫുരിക്കുന്ന കണ്ണുകളുമുള്ളയൊരു യുവാവ് ജാസ്മിൻ ഷാ രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
നേഴ്സുമാർ അടിച്ചമർത്തലിനെതിരെ അണിനിരന്നു. സമരത്തെ ചവിട്ടിത്താഴ്ത്താനായി മുതലാളിമാർ സകലവിദ്യകളും പയറ്റി. സമരസേനാനികളുടെ കൈകാലുകൾ തല്ലിയൊടിച്ചും പത്രമാധ്യമങ്ങളെ വിലക്കെടുത്തും അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ചും യുദ്ധം തുടരുകയാണ്. പതിനായിരം അക്ഷൗഹിണിപ്പടകളുടെ മുന്നിൽ പതറാതെ തേർതെളിച്ച ശ്രീകൃഷ്ണനെപ്പോലെ ജാസ്മിൻ ഷാ മുന്നിലുണ്ട്. മുതലാളിമാരുടെ വിഷം പുരട്ടിയ കൂരമ്പുകൾക്ക് മറുപടിയായി സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും ബ്രഹ്മാസ്ത്രങ്ങൾ നേഴ്സുമാരുടെ പക്കലുണ്ട്. ഈ ധർമ്മയുദ്ധം വിജയിച്ചേമതിയാകൂ. മുതലാളിത്തത്തിന്റെ വിഷപ്പല്ല് തല്ലിത്തകർത്തേ മതിയാകൂ. ധൈര്യമായിരിക്കൂ, വിജയിക്കുംവരെ സഹോദരങ്ങളായ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അഭിവാദനങ്ങൾ !