Thursday, May 1, 2008

ലിനിക്സ് വെല്ലുവിളി

ഇന്ന് കുറെ ആവശ്യങ്ങളുമായി ഒരു കസ്റ്റമര്‍ എന്നെ സമീപിച്ചു. ഒരു പക്ഷേ ലിനക്സിനെക്കൊണ്ടുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണവ. ഏതായാലും ധൈര്യപൂര്‍വ്വം ഞാന്‍ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്. നെറ്റിലെ ലിനിക്സ് പുലികളെല്ലാം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

കസ്റ്റമറിന്റെ ആവശ്യങ്ങള്‍

ക്ലയിന്റിന് കുറെ സിസ്റ്റങ്ങളുണ്ട്. എല്ലാം വിന്‍ഡോസ് എക്സ്പി സര്‍വീസ് പാക്ക് 2. പ്രധാനമായും ഇന്റര്‍നെറ്റ് ആണ് ഈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. BSNL-EVDO 2 Mbps കാര്‍ഡാണ് ബ്രോഡ്‌ബാന്‍ഡ് കണക്റ്റിവിറ്റിക്കായുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം പരമാവധി വേഗതയിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. HP Laserjet 1018 പ്രിന്ററും, കഴിയുമെങ്കില്‍ HP Scanjet 3300C യും നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്യണം. ഉപയോഗത്തിനനുസരിച്ച് പണം നള്‍കുന്ന ഇന്റര്‍നെറ്റായതിനാല്‍ ഡൌണ്‍ലോഡ് ലിമിറ്റ് കടക്കാതിരിക്കുവാനായി എല്ലാ പി സി കളിലും 5 എംബിക്ക് മുകളിലുള്ള ഏത് ഫയലുകളുടേയും ഡൌണ്‍ലോഡ് നിരോധിക്കണം. വൈറസ് ഉപദ്രവങ്ങളെ
ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ കൂടുതല്‍ നന്ന്. ഒരു സിസ്റ്റം ഡെഡിക്കേറ്റഡായി വയ്ക്കാന്‍ കസ്റ്റമര്‍ തയാറാണ്.

ഞാന്‍ ചെയ്യാനായി ഉദ്ദേശിക്കുന്നത്

എല്ലാ കമ്പ്യൂട്ടറിലും ഏതാണ്ട് ഒരേ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണുള്ളത്. ഇവിടെ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം വെബ് കാഷെ സെര്‍വര്‍ (പ്രോക്സി സെര്‍വര്‍) ഉപയോഗിക്കുന്നതാണെന്ന് തോന്നുന്നു. സ്ക്വിഡ് ഇതിന് പറ്റിയതാണ്. ഇതില്‍ അക്സസ്സ് ലിസ്റ്റ് വഴി ഡൌണ്‍ലോഡിനെ നിയന്ത്രിക്കാനും കഴിയുമെന്ന് കരുതുന്നു. ലിനിക്സാണെങ്കില്‍ അവിടെയിരിക്കുന്ന പഴയ P3 500, 128 MB RAM, 20 GB HDD പിസി ഉപയോഗിച്ചാല്‍ മതി. കീബോര്‍ഡും മോണിറ്ററുമൊന്നും വേണ്ട. റിമോട്ട് ഡെസ്ക് ടോപ്പ് വഴി ലിനക്സിനെ നിയന്ത്രിക്കാന്‍ കഴിയുമല്ലോ. ATX പവ്വര്‍ സപ്ലെയായാല്‍ പവ്വര്‍ സ്വിച്ചില്‍ ഞെക്കിയാല്‍ ലിനക്സ് ഷട്ട് ഡൌണ്‍ ആകുന്ന വിധം കോണ്‍ഫിഗര്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.

വൈതരണികള്‍

ആദ്യ പ്രശ്നം BSNL-EVDO കാര്‍ഡ് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നതാണ്. ഈ കാര്‍ഡിന് ഒഫീഷ്യല്‍ ഡ്രൈവര്‍ സപ്പോര്‍ട്ടൊന്നും ഇതുവരെയില്ല. ചില ഫോറങ്ങളിലും മറ്റും പറഞ്ഞുതന്നിട്ടുള്ള കുറുക്കുവഴികള്‍ പ്രയോഗിച്ചു നോക്കണം. മാത്രവുമല്ല ഓരോ തവണയും റീബൂട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇന്റര്‍നെറ്റ് കണക്ട് ചെയ്യുകയും വേണം.

അടുത്ത തലവേദന സ്ക്വിഡാണ്. ഇന്റര്‍നെറ്റ് ഇതുവഴി ഷെയര്‍ ചെയ്യാനെളുപ്പമാണെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലുകളുടെ വലിപ്പം നോക്കി നിയന്തിക്കാന്‍ കുറേ പാടുപെടേണ്ടി വരും. HP പ്രിന്റര്‍ ലിനക്സില്‍ സപ്പോര്‍ട്ട് ചെയ്യുമോ ആവോ. എത്ര പ്രിന്റ് ചെയ്തു എന്നറിയാന്‍ കഴിയുന്ന ലോഗും ഉണ്ടായാല്‍ കൊള്ളാം. സ്കാനര്‍ നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്യാന്‍ വിന്‍ഡോസിലും തേര്‍ഡ് പാര്‍ട്ടി സോഫ്റ്റുവെയര്‍ ഉപയോഗിക്കണം. ലിനക്സില്‍ അത് ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയാകും.
വിന്‍ഡോസിനെ ആക്രമിക്കുന്ന വൈറസുകളെ തടയാന്‍ ഈ സെര്‍വറില്‍ ഫയര്‍വാളും ആന്റിവൈറസും ഉപയോഗിച്ചാല്‍ മതിയോ ആവോ. അതിനു പറ്റിയ ടൂളുകള്‍ ലിനിക്സിലുണ്ടായിരിക്കുമല്ലേ.

ഏതാ‍യാലും ശ്രമം തുടങ്ങിക്കഴിഞ്ഞു. പണി പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ പോസ്റ്റു ചെയ്യാം. ഇതിനേക്കുറിച്ച് കൂടുതലറിയാവുന്നവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, April 30, 2008

വികസനത്തിന്റെയൊരു വേഗമേ..

കടലുണ്ടിപ്പുഴയുടെ കുറുകെയൊരു പാലം ഉല്‍ഘാടനം ചെയ്യുന്നുവെന്ന് വാര്‍ത്ത. കരുണാകരന്‍ 1987-ല്‍ തറക്കല്ലിട്ടതാണത്രേ. വെറും 21 കൊല്ലം മാത്രമെ പണിയാനെടുത്തുള്ളൂ. പാലം അഴിമുഖത്തിനടുത്തായതിനാല്‍ അതിനിടയ്ക്ക് പലതവണ ഡിസൈന്‍ മാറ്റേണ്ടിവന്നുവെന്ന് കോണ്‍‌ട്രാക്ടര്‍. എന്തൊരു സ്പീഡ് അല്ലേ.

എന്റെ നാട്ടില്‍ കല്ലിശ്ശേരി പദ്ധതിയെന്നൊരു കുടിവെള്ള പദ്ധതിയുണ്ട്. പമ്പയാറ്റിലെ വെള്ളം ശുദ്ധീകരിച്ച് കിലോമീറ്ററുകളകലെയുള്ള കുട്ടനാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണത്. പത്തു പതിനഞ്ച് വര്‍ഷം മുന്‍പ് വമ്പന്‍ കുഴലുകള്‍ എം സി റോഡ് കുഴിച്ചാണ് സ്ഥാപിച്ചത്.

മിക്ക ദിവസത്തേയും വാര്‍ത്തകളില്‍ കല്ലിശ്ശേരി പദ്ധതിയുണ്ടാവും. പൈപ്പ് പൊട്ടിയതിന്റെ വാര്‍ത്തയാണെന്ന് മാത്രം. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് കുറഞ്ഞത് നൂറ് തവണയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഓരോ തവണയും ഇത് തകരാറിലാവുമ്പോള്‍ കുടിവെള്ളവിതരണം ആഴ്ചകളോളം സ്തംഭിക്കും. റോഡിലൊക്കെയാണ് പൊട്ടിയതെങ്കില്‍ ഗതാഗത തടസം വേറെയും.

പൈപ്പ് പൊട്ടി കാര്‍ തെറിച്ചുപോയെന്ന് കേട്ടിട്ടുണ്ടോ. എന്നാലങ്ങനെയും തിരുവല്ലയില്‍ സംഭവിച്ചിട്ടുണ്ട്. ടൌണില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതിക്കാറാണ് റോഡിനടിയിലെ പൈപ്പ് പൊട്ടിയുണ്ടായ വെള്ളച്ചാട്ടത്തില്‍ തെറിച്ചുവീണത്. വെള്ളത്തിന്റേയും റോഡിലൂടെ കടന്നുപോകുന്ന വന്‍‌വാഹനങ്ങളുടെയും സമ്മര്‍ദ്ദമാണ് കുഴലുകളെ തകരാറിലാക്കുന്നതെന്ന് അധികൃതര്‍. എന്തായാലും റിപ്പയര്‍ ചെയ്യുന്ന കോണ്‍‌ട്രാക്ടര്‍ക്ക് നല്ല കോളാണ്.

വെള്ളം ചീറ്റിയൊഴുകുന്ന പ്രഷര്‍ വാല്‍‌വുകള്‍ പാലങ്ങളുടെ സൈഡിലൊക്കെ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം വാല്‍‌വുകളാണ് കുഴലിലെ ജലത്തിന്റെ സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് അതിനെ പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. കല്ലിശ്ശേരി പദ്ധതിയിലൊരിടത്തും അത്തരം വാല്‍‌വുകള്‍ ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല. ഇത് പൈപ്പ് പൊട്ടലിന്റെ പ്രധാന കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു.

ഇവിടെയാണ് സംശയങ്ങളുയരുന്നത്. ഇത്ര വലിയ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ?. ഈ കുഴലുകളിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയില്ലേ. ഉപയോഗിച്ച കുഴലുകള്‍ ആവശ്യമായ ഗുണനിലവാരമുള്ളതായിരുന്നോ. എം സി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ പോകുമെന്ന് ഓര്‍ത്തില്ലേ. പ്രഷര്‍ വാല്‍‌വുകള്‍ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ.?

അഴിമുഖത്ത് പാലം പണിയുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത ടീമിനെയാണോ ഡിസൈന്‍ ചെയ്യാന്‍ നിയോഗിച്ചത്. അതോ അതിനൊക്കെ കഴിവുള്ളവരൊന്നും സര്‍വീസിലില്ലേ. എന്തുകൊണ്ടാണ് നൂറുകൊല്ലം മുന്‍പുണ്ടാക്കിയ പാലം പാറ പോലെ നില്‍ക്കുമ്പോള്‍ പുതിയ പാലം ഉല്‍ഘാടനം ചെയ്ത് നാലാം ദിവസം തകര്‍ന്ന് വീഴുന്നത്. കാരണം അഴിമതിയും ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയുമാണെന്ന് പകല്‍ പോലെ വ്യക്തം.

ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ക്ലാസില്‍ പഠിച്ച മിടുക്കരായ സഹപാഠികളൊക്കെയിന്ന് എവിടെയാണ്. മിക്കവരും വിദേശത്ത് അല്ലെങ്കില്‍ സ്വകാര്യ കമ്പനികളില്‍. കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും. അതായി ഇന്നത്തെ സ്ഥിതി.

വളരെക്കുറച്ചുപേര്‍ മാത്രമുണ്ടിതിന് അപവാദം. പക്ഷേ പലപ്പോഴും അവരുടെ കഴിവുകള്‍ ശരിയായി വിനിയോഗിക്കാനുള്ള അവസരം കിട്ടാറില്ല. ഇതിങ്ങനെ പോയാല്‍ പൊതുജനമെന്തു ചെയ്യും. ഒരു കാര്യമുറപ്പാണ് ഭരണയന്ത്രത്തില്‍ യോഗ്യതയുള്ളവര്‍ വന്നില്ലെങ്കില്‍ നാട് കുട്ടിച്ചോറാകും.

Saturday, April 26, 2008

ജാതിക്കോമരങ്ങളുടെ കളിയാട്ടം

കേരളത്തിലെ ജാതിവ്യവസ്ഥ പരിശോധിച്ചാല്‍ എല്ലാ ജാതികളും തങ്ങളില്‍ താഴ്ന്നവരോട് അയിത്താമാചരിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയും.

പ്രൊഫ.എം.കെ സാനുവിന്റെ വിലയിരുത്തല്‍ ഇവിടെയുദ്ധരിക്കുന്നു. “അന്നു വര്‍ഗീയതയില്ല. എന്നുവെച്ചാ‍ല്‍ ജാതിയനുസരിച്ചുള്ള തിരിവും ഉച്ചനീചത്വവും ലോകഗതിയുടെ ഒരംശമായി കണക്കാക്കിയിരുന്നെന്നര്‍ഥം. അതിലെന്തെങ്കിലും പന്തികേടുള്ളതായി തോന്നിയില്ല. നമ്പൂതിരിയോട് സംസാരിക്കുമ്പോള്‍ നായര്‍ അകന്ന് നില്‍ക്കണം.നായരെ കാണുമ്പോള്‍ ഈഴവര്‍ കണക്കനുസരിച്ചുള്ള ദൂരത്തില്‍ അകന്ന് മാറിക്കോളും. ഈഴവരെ കാണുമ്പോള്‍ പുലയന്‍ അകന്നുമാറേണ്ടതാണെന്ന് ഈഴവനും നിഷ്ഠയുണ്ടായിരുന്നു.”

ചരിത്രപണ്ഡിതനായ ഡോ. ടി.കെ രവീന്ദ്രന്റെ അഭിപ്രായം കാണൂ. “ഓരോ ജാതിയിലുമുള്ളവരുടെ വിഷമതകള്‍ക്കും വേദനകള്‍ക്കും പരിഹാരമായിട്ടല്ലെങ്കിലും, അവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ തച്ച് ഒരുതരം ആത്മസംതൃപ്തി നേടുമായിരുന്നു. അങ്ങനെ നായര്‍ക്ക് നമ്പൂതിരിയില്‍ നിന്നുള്ള സങ്കടം തങ്ങളെക്കാള്‍ താഴ്ന്നവരെ പീഡിപ്പിച്ചും, നായരില്‍ നിന്ന് ഈഴവനുള്ള വേദന പുലയനെ ചവിട്ടിയും പറയനെ ആട്ടിയും തീര്‍ത്തിരുന്നതായി കാണാം. ഗൃഹനാഥന്‍ സകാരണമോ അകാരണമോ ആയി ഭാര്യയെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ ഭാര്യ മൂത്തമകനെ താഡിച്ച് അരിശം തീര്‍ക്കും. അവന്‍ ഇളയകുട്ടിയുടെ ചെവിക്ക് നുള്ളും. ഇളയകുട്ടി കൊച്ചനുജത്തിയുടെ കളിപ്പാട്ടം തല്ലിത്തകര്‍ക്കും. കുടുംബരംഗങ്ങളില്‍ കാണാന്‍ കഴിയുന്ന ഇമ്മാതിരി രസകരവും നിരര്‍ഥകവുമായ പകപോക്കലിന് സമാനമായിരുന്നു, ജാതിയുടെ മേല്‍ത്തട്ടില്‍ നിന്ന് കീഴ്ത്തട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അമര്‍ഷത്തിന്റെ ഈ കാലുഷ്യച്ചോലകളും.”

ജാതിക്കുള്ളില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. ഈഴവര്‍ക്കിടയിലെ താഴ്ന്ന ജാതിയില്‍ പെട്ടു എന്ന കാരണത്താല്‍ മഹാനായ കുമാരനാശാന്റെയൊപ്പം പോലും പന്തിഭോജനം നടത്താ‍ന്‍ ഈഴവപ്രമാണിമാര്‍ വിസമ്മതിച്ചിരുന്നു. ഉപജാതിക്കാര്‍ തമ്മില്‍ വിവാഹബന്ധവുമില്ലായിരുന്നു. നായര്‍ക്കിടയിലും നിരവധി ഉപജാതികള്‍ നിലവിലിരുന്നു.

ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിക്കാരും ഈ അനാചാരത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. നമ്പൂതിരിമാരില്‍ നിന്ന് അറുപത്തിനാലടിയായിരുന്നു പുലയര്‍ക്കും പറയര്‍ക്കും വിധിച്ചിരുന്ന അകലം. ഈഴവര്‍ക്ക് പന്ത്രണ്ടടിയും. പുലയരോടും പറയരോടും ഈഴവര്‍ക്കും അയിത്തമുണ്ടായിരുന്നു. വേട്ടുവന്‍, വേടന്‍ തുടങ്ങിയ അന്ത്യജരെ പുലയരും തീണ്ടാപ്പാടകലെ നിര്‍ത്തി.

നായര്‍ പെണ്ണുങ്ങള്‍ നമ്പൂതിരിമാര്‍ക്കായി കിടക്കവിരിച്ചു കൊടുക്കേണ്ടിവന്നിരുന്നെങ്കിലും നായരും തീണ്ടലിന് വിധേയരായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയാദികളില്‍ നിന്ന് ഏതാനുമടി അകലെ നിന്നുമാത്രമേ അവന് സംസാരിക്കാനാവുമായിരുന്നുള്ളൂ. നായരെ തൊട്ടാല്‍ കുളിക്കണമായിരുന്നു. നായരെ ശിങ്കിടിയായി കൊണ്ടുനടന്നിരുന്നുവെങ്കിലും അവന് മുന്നില്‍ നടക്കാനോ എതിരെ അബദ്ധത്തില്‍പ്പോലും വരാനോ അവകാശമുണ്ടായിരുന്നില്ല. അവന്റെ മനസ് പഴമനസ്സും ചോറ് കരിക്കാടിയുമായിരുന്നു. ‘അടിയനെന്നും’ ‘ഏറാന്‍’ എന്നും പറഞ്ഞ് സമ്പൂര്‍ണ്ണ വിധേയത്വം ഭാവിക്കുകയും ഒടുവില്‍ ‘വിട കൊള്ളുകയും’ ചെയ്യണമായിരുന്നു.

ഇത്രക്ക് വൃത്തികെട്ടതും കെട്ടുപിണഞ്ഞതുമായ ജാതിവ്യവസ്ഥ നിലനിന്നതിനാലാണ് സ്വാമി വിവേകാനന്ദനുപോലും കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിക്കേണ്ടിവന്നത്.

മന്നത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുള്ളയൊരു ഭാഗമുദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. “ഹാ ദൈവമേ! കേരളം എന്നും ആദരിക്കുന്ന ശ്രീനാരായണ ഗുരുവിനും കുമാരനാശാനും പോലും അവരുടെ ജന്മഭൂമിയില്‍ സ്വാതന്ത്രമായി നടക്കാന്‍ സാധിക്കാതെയാ‍ണ് ഇഹലോകവാസം വെടിഞ്ഞതെന്നോര്‍മ്മിക്കുമ്പോള്‍ നാം എങ്ങനെ ലജ്ജിക്കാതിരിക്കും”

Thursday, April 24, 2008

അവര്‍ണ്ണന്റെ ശത്രുവാര് ?

സകല ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് മന്നം 1097-ല്‍ ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്.

“...പുലയരും പറയരും മറ്റും ഹിന്ദുക്കളെന്ന് പറയാന്‍ പോയതുകൊണ്ട് അവര്‍ മനുഷ്യരല്ലാതെയായി. പോരാ, മൃഗങ്ങളെക്കാള്‍ കഷ്ടത്തിലായി. നികൃഷ്ടജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികള്‍ക്കുപോലും മതില്‍ക്കകത്തും ചിലപ്പോള്‍ നാലമ്പലത്തിനകത്തും പ്രവേശനമുണ്ട്. എന്നാല്‍ ഹിന്ദുമത വിശ്വാസികളായ ഈഴവര്‍ തുടങ്ങിയവര്‍ക്ക് മതില്‍ക്കു പുറത്തുള്ള വഴികളില്‍ പോലും നടക്കാന്‍ സാധ്യമല്ല. എന്തുകൊണ്ട്? തീണ്ടല്‍ നിമിത്തം. തീണ്ടല്‍ ആര്‍ക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാന്‍ സാധ്യമല്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയുമാണ്. സര്‍വ്വം എന്നതില്‍ ഈഴവാദികള്‍ ഉള്‍പ്പെടാതിരിക്കാന്‍ സാധ്യമല്ല....മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്ന് പറയുന്നതില്‍ പരം ഒരു പാപമുണ്ടെന്ന് തോന്നുന്നില്ല. തീണ്ടലുള്ള ജാതി; മതം മാറി പള്ളിവഴി ഇറങ്ങിവരുമ്പോള്‍ അയാളുടെ തീണ്ടലെങ്ങനെ പോകുന്നു?...”

ഏറ്റവും സങ്കടകരമായ വസ്തുത ചാതുര്‍വര്‍ണ്യത്തിന്റെ കഷ്ടത ഏറ്റവുമനുഭവിച്ച സമുദായത്തില്‍‌പെട്ടവര്‍ തന്നെ സ്വാതന്ത്രത്തിനെതിരു നിന്നു എന്നതാണ്.

പൊതു വഴിയിലൂടെ അവര്‍ണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്രം ആവശ്യപ്പെട്ടുകൊണ്ടു നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇതു സംബന്ധിച്ചൊരു ബില്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. ഈ ബില്ലിന്റെ ഫലമനുസരിച്ചാകാം തീരുമാനം എന്നായിരുന്നു ഗവര്‍മെന്റിന്റെ ചിന്ത.

എന്‍. കുമാരനായിരുന്നു പ്രമേയമവതരിപ്പിച്ചത്. “വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതി-മത വ്യത്യാസം കൂടാതെ മഹാരാജാവു തിരുമനസിലെ സകല വിഭാഗം പ്രജകള്‍ക്കും സഞ്ചരിക്കുന്നതിനു തുറന്നു കൊടുക്കണമെന്ന് ഈ കൌണ്‍സില്‍ ഗവര്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നു.” എന്നായിരുന്നു പ്രമേയം.

സഭയിലെ നായര്‍ മെമ്പറന്മാര്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ക്രിസ്ത്യാനികളും ഒരു മുഹമ്മദീയനും എതിര്‍ത്ത് വോട്ട് ചെയ്തവരില്‍പ്പെടും. എന്നാല്‍ പ്രമേയത്തെ എന്തുകൊണ്ടും അനുകൂലിക്കേണ്ടിയിരുന്ന ഈഴവസമുദായാംഗമായ പേട്ടയില്‍ പരമേശ്വരന്റെ ഒറ്റ വോട്ടില്‍ പ്രമേയം പരാജയപ്പെട്ടു.

ഇതേക്കുറിച്ച് സി.കേശവന്‍ തന്റെ ജീവിത സമരം എന്ന ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ. “പരമേശ്വരന്റെ കൈ ആ അച്ചാരമനുസരിച്ചു പൊങ്ങി. ആ ഒറ്റ വോട്ടുകൊണ്ട് പ്രമേയം തള്ളപ്പെട്ടു....വോട്ട് കഴിഞ്ഞ്, സമുദായത്തെ മാരകമാംവിധം ദംശിച്ചിട്ട് ടൌണ്‍ഹാളില്‍ നിന്നിറങ്ങിപ്പോകുന്ന ആ മൂര്‍ഖന്റെ പുറകില്‍ ഞാന്‍ ഓടിയെത്തി. ഒരു ജഡ്കായില്‍ ആ മനുഷ്യന്‍ പായുകയാണ്. ഞാനും പാഞ്ഞു. ഒരു ഫര്‍ലോങ്ങ് ദൂരം വരെ വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം ഞാന്‍ ആ മനുഷ്യനെ വിളിച്ചു. ഒരു കൊലപ്പുള്ളിയാകാന്‍ പോലും ആ സന്ദര്‍ഭത്തില്‍ എനിക്കു വൈമുഖ്യമുണ്ടായിരുന്നില്ല.”

അത്ഭുതകരമെന്ന് പറയട്ടെ, കേരളത്തിലെ പല പ്രക്ഷോഭങ്ങളെയും ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്തിയ സര്‍ സി.പി രാമസ്വാമി അയ്യര്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്രമനുവദിക്കുന്നതിനും വ്യക്തിപരമായി അനുകൂലമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
രചനാ സഹായികള്‍
‍മന്നത്ത് പദ്മനാ‍ഭന്റെ പ്രസംഗങ്ങള്‍ - വാല്യം 1, 2
ജീവിത സമരം - സി.കേശവന്‍
‍മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

Tuesday, April 22, 2008

അവര്‍ണ്ണര്‍ക്ക് കൈത്താങ്ങുമായി

ഞാന്‍ കരുതി ഗുരുവായൂരില്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരുനിന്നത് മുന്നോക്കജാ‍തിക്കാരാണെന്ന്. ഇപ്പോഴല്ലേ കഥ മനസിലായത്.

ഭാരതം മുഴുവന്‍ പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കെ.കേളപ്പനാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന് തുടക്കമിട്ടത്. മന്നമായിരുന്നു സത്യഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ്. കേളപ്പന്‍ സെക്രട്ടറിയും എ.കെ ഗോപാലന്‍ വോളണ്ടിയര്‍ ക്യാപ്റ്റനും.

1932 സെപ്റ്റംബര്‍ 21 ന് കേളപ്പന്‍ സത്യഗ്രഹമാരംഭിച്ചു. ഇതിനു മുന്നോടിയായുള്ള ജാഥ ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ മഞ്‌ജുളാല്‍ത്തറയിലേക്ക് സ്വീകരിച്ചാനയിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു സത്യഗ്രഹം നടന്നത്.

ഇതുകൊണ്ടൊന്നും ക്ഷേത്രാധികാരിയായ സാമൂതിരിപ്പാട് കുലുങ്ങിയില്ല. പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയച്ചന്‍, മുകുന്ദരാജ എന്നിവരും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. ക്ഷേത്രം തുറന്നുകൊടുക്കുന്നതുവരെയുള്ള സത്യഗ്രഹം ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി നേതാക്കള്‍ ഗുരുവായൂരെത്തി സാമൂതിരിപ്പാടിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സവര്‍ണ്ണ ഹിന്ദുക്കളൊക്കെ ഇതിനോടെതിര്‍പ്പാണെന്ന് പറഞ്ഞ് സാമൂതിരി ഒത്തുതീര്‍പ്പിന് വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആജ്ഞക്ക് വിധേയമായി കേളപ്പന്‍ സത്യഗ്രഹം അവസാനിപ്പിച്ചു.

സവര്‍ണ്ണരുടെ എതിര്‍പ്പ് എന്ന കാരണം പറഞ്ഞാണല്ലോ സാമൂതിരിപ്പാട് ക്ഷേത്രപ്രവേശനത്തിന് എതിരു നില്‍ക്കുന്നത്. ഇത് പൊതുജനത്തിന് ബോധ്യമാകുന്ന വിധം പരിശോധിക്കേണ്ടതുണ്ടെന്ന് ഗാന്ധിജിക്ക് തോന്നി. അതിനായി ഗുരുവായൂരും പരിസരപ്രദേശങ്ങളിലുമുള്ള സവര്‍ണ്ണര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂര്‍ബാഗാന്ധി, സി.രാജഗോപാലാചാരി, ഊര്‍മ്മിളാദേവി, കോണ്ടവെങ്കിടപ്പ, വി.ടി ഭട്ടതിരിപ്പാട്, മന്നം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഹിതപരിശോധന നടന്നു. സാമൂതിരിയുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് 77 % മുന്നോക്കജാതിക്കാരും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.

സാമൂതിരിയുടെ വാദം പൊള്ളയാണെന്ന് എല്ലാവര്‍ക്കും മനസിലായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. തുടര്‍ന്ന് അതിശക്തമായ പ്രക്ഷോഭവും ജാഥകളും നടന്നു. ബഹുജനശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ട സാമൂതിരിപ്പാട് അവസാനം വഴങ്ങി. അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രം സകല ഹിന്ദുമത വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു.

ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാ‍ത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്. സത്യത്തില്‍ കേരള ചരിത്രത്തിലൂടെ ഒന്നുകണ്ണോടിച്ചാല്‍, അവര്‍ണ്ണരെ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ മുന്‍‌കൈയെടുത്തതും അതിനായി പ്രക്ഷോഭം നയിച്ചതും അന്നത്തെ സവര്‍ണ്ണരായിരുന്നെന്ന് മനസിലാക്കാന്‍ കഴിയും. അക്കൂട്ടരിലെ ചില ക്രീമിലെയറുകള്‍ മാത്രമാണിതിനെ എതിര്‍ത്തിരുന്നതെന്നും കാണാം.

രചനാ സഹായികള്‍ ‍
മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ - വിദ്യാര്‍ഥിമിത്രം
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

Sunday, April 20, 2008

സംവരണവും പിന്നാക്കാവസ്ഥയും

എന്താണ് സംവരണത്തിന്റെ ഉദ്ദേശം? ഞാന്‍ മനസിലാക്കിയിടത്തോളം, സംവരണമെന്ന ആശയത്തിന് രൂപം കൊടുത്ത കാലത്ത് പിന്നോക്കക്കാര്‍ക്ക് സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുണ്ടായിരുന്നു. സംവരണത്തിലൂടെ അവര്‍ണ്ണര്‍ക്ക് സാമ്പത്തികപരമായും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും സാമൂഹികമായ ഉയര്‍ച്ചയുമുണ്ടാകും എന്നതായിരിക്കണം യുക്തി.


സംവരണത്തില്‍ നിന്ന് മേല്‍ത്തട്ടിനെ ഒഴിവാക്കിയതിനെതിരെ ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ. പിന്നാക്കജാതികളിലെ സമ്പന്നര്‍ അതായത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ചീഫ് ജഡ്ജിസ്റ്റ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി സാമ്പത്തികമായും സാമൂഹികമായും മേല്‍ത്തട്ടിലുള്ളവരുടെ മക്കളെ സംവരണത്തില്‍ നിന്നൊഴിവാക്കുന്നു. അങ്ങനെ പിന്നാക്കരില്‍ പിന്നാക്കമായ പാവങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നു.


ഇത് സംവരണത്തിന്റെ ആശയത്തിനെതിരാണെന്നാണ് വാദം.


രാഷ്ട്രപതിയും ചീഫ് ജഡ്ജിസ്റ്റുമൊക്കെ സാമ്പത്തികനിലയിലും സാമൂഹികസ്ഥിതിയിലും വളരെ മുന്നില്‍ത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. മേല്‍ത്തട്ടിനെ എതിര്‍ക്കുന്നവരുടെ വാദമനുസരിച്ച് ഇവരൊക്കെ ഇപ്പോഴും സാമൂഹികമായി പിന്നാക്കര്‍ തന്നെയാണ്. എന്ത്? ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കുപോലും പിന്നാക്കാവസ്ഥയോ. അപ്പോ എവിടെയോ എന്തോ പിഴച്ചല്ലോ.


ഈ സംവരണം കൊണ്ടൊന്നും സാമൂഹികമായ പിന്നാക്കാവസ്ഥയെ മാറ്റാന്‍ കഴിയില്ലെന്നാണോ പറഞ്ഞുവരുന്നത്. അപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തെ സംവരണം തെറ്റായ പരീക്ഷണമായിരുന്നോ. അങ്ങനെയെങ്കില്‍ ഈ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്ത്?


ഒന്നുകില്‍ സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാരും നേതാക്കളും തങ്ങളുടെ ജാതിയിലെ പാവപ്പെട്ടവര്‍ക്കായി വഴിമാറിക്കൊടുക്കണം. അതല്ല സംവരണം പിന്നാക്കവസ്ഥയെ പരിഹരിക്കുന്നില്ലെങ്കില്‍ അത് നിര്‍ത്തിയിട്ട് മറ്റുവഴികളെക്കുറിച്ചാലോചിക്കണം.


ജാതിവ്യവസ്ഥ നശിക്കാനാണെങ്കില്‍ മിശ്രവിവാഹം കഴിക്കുന്ന മുന്നോക്ക പിന്നാക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും അവര്‍ക്കുണ്ടാകുന്ന ജാതിരഹിത കുട്ടികള്‍ക്ക് സൌജന്യ പഠനവും ജോലിയുമൊക്കെ കൊടുത്താല്‍ മതി. ഒരു അന്‍പത് കൊല്ലം കൊണ്ട് ജാതി ഇവിടെയില്ലാതായിക്കോളും.

Saturday, April 19, 2008

നല്ല മലയാളം ഓര്‍മ്മയാകുന്നു...

ഗ്രേസിക്കുട്ടി ടീച്ചറാണ് ഞങ്ങളെ നല്ല മലയാളം പറയാനും എഴുതാനും പഠിപ്പിച്ചത്. ഓരോ വാക്കും കൃത്യമായി ഉച്ചരിക്കണമെന്നും പാഠഭാഗങ്ങള്‍ ക്ലാസില്‍ ഉറക്കെ വായിക്കുമ്പോള്‍ അതിന്റെ ഭാവം ഉള്‍ക്കൊണ്ടുവേണം വായിക്കാനെന്നും ടീച്ചറിന് നിര്‍ബന്ധമായിരുന്നു. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകം ക്ലാസിലുറക്കെ വായിപ്പിച്ച് ടീച്ചര്‍ തെറ്റുകള്‍ തിരുത്തിത്തരുമായിരുന്നു.

ഇന്നതൊക്കെ പോയി. ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നന്നായി ഭാഷയുപയോഗിക്കാനറിയില്ല. പിന്നല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്. ടിവിയിലൊക്കെ മലയാളം പറയുന്നതു കേട്ടാല്‍ കരച്ചില്‍ വരും. അവതാരക പൈങ്കിളികളുടെ കാര്യം പോട്ടെ. വാര്‍ത്ത വായനക്കാരുടെ ഭാഷാവൈകൃതങ്ങളാണ് അസഹനീയം. ഒരു ന്യൂസ് റീഡറിന്റെ മിനിമം യോഗ്യത നന്നായി ഭാഷ കൈകാര്യം ചെയ്യാനറിയുക എന്നതല്ലെ. അതോ മറ്റുവല്ലതുമാണോ.?

ടിവിയില്‍ താഴെ എഴുതി വരുന്ന വാര്‍ത്തകള്‍ കാണാറില്ലേ. തെറ്റില്ലാത്ത ഒരു വരിയെങ്കിലും അതിലുണ്ടോ.

കുറച്ചു കാലം മുന്‍പുവരെ റേഡിയോ ഇക്കാര്യത്തില്‍ ഭേദമായിരുന്നു. ഗോപനും സുഷമയും രാമചന്ദ്രനുമൊക്കെ നല്ല ഉച്ചാരണശുദ്ധിയോടെ കുത്തും കോമയുമൊക്കെയിട്ടേ വാര്‍ത്ത വായിക്കുകയുള്ളായിരുന്നു. ഇന്നിപ്പോ പുതിയ കുറെ വായനക്കാരുണ്ട്. ഒരാളും നാക്കു വടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ‘ഭ’ യും ‘ബ’ യും ‘ദ’ യും ‘ഥ’ യും എല്ലാം അവര്‍ക്കൊന്നാണ്.

അതിനേക്കാള്‍ കഷ്ടമാണ് ഇതെഴുതിക്കൊടുക്കുന്ന എഡിറ്ററന്മാരുടെ കാര്യം. മിക്ക ദേശീയ, വിദേശ വാര്‍ത്തകളും കേള്‍ക്കുമ്പോഴേ അറിയാം അത് ഇംഗ്ലീഷില്‍ നിന്നുള്ള പദാനുപദ തര്‍ജ്ജിമയാണെന്ന്. നമ്മുടെ ഭാഷയ്ക്കും സ്വന്തമായൊരു ശൈലിയും വ്യാകരണവുമൊക്കെയുണ്ടെന്ന് ഇവര്‍ക്കറിയില്ലേ.

ദൈവം സഹായിച്ച് ഇതുവരെ പത്രങ്ങളിലൊന്നും മലയാളവധം കാര്യമായി അരങ്ങേറിത്തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും വിവരമുള്ളവര്‍ അതിന്റെയൊക്കെ തലപ്പത്തുണ്ടായിരിക്കാം.

നമ്മുടെ മക്കളെയെങ്കിലും നല്ല ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ മറക്കല്ലേ. അങ്ങനെയെങ്കിലും അമ്മ മലയാളം മരിക്കാതിരിക്കട്ടെ.

Monday, April 14, 2008

ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്

രാഹുകാലവും തെറ്റിദ്ധാരണകളും - ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്.
http://entejyothisham.blogspot.com/

Tuesday, February 5, 2008

കള്ളുകുടിയന്മാരുടെ പറുദീസ

കേരളത്തിലെ കള്ളുകുടിയന്മാര്‍ക്ക് ഒരു സ്വപ്നഭൂമിയുണ്ടെങ്കില്‍ അത് മാഹിയാണ്. എവിടെത്തിരിഞ്ഞാലും മദ്യഷാപ്പുകള്‍. അവിടെ നിരത്തി വച്ചിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള കുപ്പികള്‍. കാര്യമായ വിലക്കുറവും. മദ്യത്തിനു മാത്രമല്ല പെട്രോളിനും ഡീസലിനുമൊക്കെ വിലക്കുറവാണ്. ലിറ്ററില്‍ പത്ത് രൂപയോളം വ്യത്യാസം. മാഹി വഴിയെങ്ങാനും പോകുന്നുണ്ടെങ്കില്‍ വണ്ടിയില്‍ ക്യുത്യം അവിടെവരെയെത്താനുള്ള പെട്രോള്‍ മാത്രമേ അടിക്കൂ. എന്നിട്ട് മാഹിയില്‍ ചെന്ന് സ്ഥിരമടിക്കുന്ന പമ്പില്‍ കേറി ഫുള്‍ ടാങ്കടിക്കും. പിന്നെ ബില്ല് നോക്കി സായൂജ്യമടയും.

മാഹിവഴി യാത്രയുണ്ടെന്നറിഞ്ഞാല്‍ പിന്നെ കൂട്ടുകാരന്മാരുടെ വിളിയായി. എല്ലാവരും വലിയ ലിസ്റ്റും തരും. ചുരുക്കത്തില്‍ തിരിച്ചു വരുമ്പോ വണ്ടിയൊരു മിനി ഡിസ്റ്റിലറിയാകും. പോലീസു വല്ലതും പിടിച്ചാല്‍ അപ്പോക്കാണാം.

വളരെ ചെറിയൊരു പട്ടണമാണ് മാഹി. അവിടെച്ചെന്നാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുക ബാറുകളുടേയും മദ്യഷാപ്പുകളുടേയും ആധിക്യം തന്നെ. പിന്നെ പോലീസിന്റെ യൂണിഫോറം. കഴിഞ്ഞ തവണ പോയപ്പോ ക്രിസ്തുമസ് ഘോഷയാത്ര കണ്ടു. പ്രത്യേക വേഷവിധാനങ്ങള്‍, ബാന്‍ഡുമേളം ആകെ രസകരം.

പലതവണ മാഹിവഴി പോയിട്ടുണ്ടെങ്കിലും അവിടം വിശദമായിക്കാണാന്‍ സാധിച്ചിട്ടില്ല. വേറേയെന്തൊക്കെയാണ് അവിടെയുള്ളത്. നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരുക. അടുത്ത തവണ പോകുമ്പോ കാണാമല്ലോ.

Sunday, February 3, 2008

എന്റെ ജ്യോതിഷ ബ്ലോഗ് തുടങ്ങി

പ്രിയ ബൂലോകരേ,

ജ്യോതിഷം വിഷയമാക്കി ഞാനൊരു പുതിയ ബ്ലോഗാരംഭിച്ചിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അതൊന്ന് സന്ദര്‍ശിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയുക.
http://entejyothisham.blogspot.com/

Saturday, February 2, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങ്

ഫെബ്രുവരി 9 ന് തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കരുതുന്നു. തിരുവല്ലയിലോ അടുത്തുനിന്നോ ആരെങ്കിലുമുണ്ടെങ്കില്‍ ഒരുമിച്ച് പോകാവുന്നതാണ്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കാനും, ആവശ്യമെങ്കില്‍ നമുക്ക് എന്തെങ്കിലും സഹായം ചെയ്യാനും സാധിക്കുമെന്ന് കരുതുന്നു. ഇതിന്റെ ഡെവലപ്പ്മെന്റിലും പ്രചാരണപ്രവര്‍ത്തനത്തിലും കഴിയുന്നത്രയാളുകള്‍ പങ്കെടുക്കുന്നത് നന്നായിരിക്കും.

Friday, February 1, 2008

നന്മ നിറഞ്ഞവര്‍ വടക്കന്‍ കേരളീയര്‍ !

ഒരിക്കല്‍ മംഗലാപുരം പോയി വരുമ്പോള്‍ വഴിതെറ്റി കൂത്തുപറമ്പൊക്കെക്കഴിഞ്ഞൊരു സ്ഥലത്തെത്തി. പാതിരാത്രിയായതിനാ‍ല്‍ വഴിചോദിക്കാന്‍ റോഡിലൊരു മനുഷ്യജീവി പോലുമില്ല. കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോളൊരു മാരുതിയെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയടങ്ങിയോരു കുടുംബം. കാര്യം പറഞ്ഞപ്പോള്‍; നിങ്ങളെന്റെ പിന്നാലെ വന്നോളൂ എന്നു പറഞ്ഞദ്ദേഹം മുന്‍പില്‍ പോയി. ഒരു നാലഞ്ചു കിലോമീറ്റര്‍ പോയിക്കാണും റെയില്‍വേ ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു “ദാ, ആ ഗേറ്റുകടന്നാല്‍ ഹൈവേയിലെത്താം. പിന്നെ നേരേ പോയാല്‍ മതി”

നന്ദി പറഞ്ഞുകൊണ്ട് ഞാനദ്ദേഹത്തിന് പോകേണ്ട സ്ഥലം ചോദിച്ചു. “നമ്മളാദ്യം കണ്ടില്ലേ അതിനടുത്താണെന്റെ വീട്”. ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. യാതൊരു പരിചയവുമില്ലാത്തൊരാള്‍ക്കു വേണ്ടി ഇത്രയും ദൂരം വണ്ടിയോടിക്കുകയോ. ഇത് മനുഷ്യനോ അതോ ദൈവദൂതനോ?. ഞങ്ങള്‍ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് തിരിയുമ്പോഴും ആ വലിയ മനുഷ്യന്റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു.

കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരവധി തവണ ഞാന്‍ പോയിട്ടുണ്ട്. ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം എന്നാണെന്റെ അനുഭവം. അവിടെ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളയൊരാള്‍ പോലും ആത്മാര്‍ഥമായിട്ടല്ലാതെ സംസാരിച്ചിട്ടില്ല. സഹായമല്ലാതെയൊന്നും ചെയ്തിട്ടില്ല.

കോഴിക്കോടിനും പാലക്കാടിനുമിടയ്ക്കുള്ള എതോ ഒരു സ്ഥലത്തായിരുന്നു എനിയ്ക്കന്ന് ഫോട്ടോഗ്രാഫി ക്ലാസ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞാന്‍ അവിടെയൊരു ഓട്ടോക്കാരനോട് വഴി ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണെനിക്ക് കിട്ടിയത്. എന്നെ കയറ്റി ഓട്ടോ പഴയ ബസ്റ്റാന്‍ഡിലേക്ക് നീങ്ങി. തന്റെ വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് കൂടെ വന്ന് എന്നെ ഒരു ബസ്സില്‍ കയറ്റിയിരുത്തി. എനിക്കിറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ കാണിച്ചു തരാനായി കണ്ടക്ടറെ ഏല്‍പ്പിച്ചിട്ടാണദ്ദേഹം പോയത്. ഇത്രയുമൊക്കെ ചെയ്തിട്ടും മിനിമം ചാര്‍ജ്ജ് മാത്രമേ വാങ്ങിയുമുള്ളൂ.

നമ്മളൊരു സ്ഥലത്ത് ആദ്യമായി ചെല്ലുമ്പോള്‍ ആ നാടിനെക്കുറിച്ച് ഫസ്റ്റ് ഇമ്പ്രഷന്‍ കിട്ടുന്നത് ഓട്ടോക്കാരില്‍ നിന്നും മറ്റുമാണ്. മധ്യകേരളത്തിലോ മറ്റോ ചെന്നെത്തി ഒരോട്ടോ പിടിച്ചുനോക്കൂ അപ്പോഴറിയാം വ്യത്യാസം. മിനിമം ചാര്‍ജ്ജ് എന്നത് എഴുതിവച്ചിരിക്കുന്നതേ കാണാനാവൂ. ഓട്ടോയില്‍ കാലെടുത്ത് വെച്ചാല്‍ പതിനഞ്ച് രൂപ, മുന്നോട്ട് നീങ്ങിയാല്‍ ഇരുപത്, പിന്നെയൊക്കെ വായിത്തോന്നുന്ന റേറ്റും. സ്ഥലമറിയാത്തയാളാണെന്ന് മനസിലായാല്‍ ഭൂലോകം മുഴുവന്‍ കറക്കുകയും ചെയ്യും.

വടക്കന്‍ കേരളത്തിലാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ നടത്തിയിട്ടുള്ളത്. ക്ലാസില്‍ കൂടുതല്‍ ആളുകള്‍ വരുന്നതും അവിടെയാണ്. നമ്മളെക്കാ‍ള്‍ എത്രയോ അറിവുള്ളവര്‍ പോലും അതിന്റെയൊരഹങ്കാരവും കൂടാതെ ക്ഷമയോടെ ക്ലാസിലിരിക്കും. സാധാരണ ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പരസ്യമായി ആരും സംശയം ചോദിക്കാറില്ല. മസിലുപിടിച്ച് ഇരിക്കാറേയുള്ളൂ. തന്റെ അറിവില്ലായ്മ മറ്റേയാള്‍ അറിയാതിരിക്കാനാണ് ഇത്. എന്നിട്ട് ക്ലാസ് കഴിയുമ്പോ ഒറ്റക്ക് നമ്മുടെ അടുത്തുവന്ന് ചോദിക്കുകയും ചെയ്യും. ഇവിടെയും വടക്കുള്ളവര്‍ വ്യത്യസ്ഥരാണ്. പരസ്യമായി എത്ര നിസ്സാര സംശയവും ചോദിക്കാനവര്‍ക്ക് മടിയില്ല. അതൊരു കുറവായിട്ടൊരിക്കലും അവര്‍ കാണുന്നുമില്ല.

ഒരു പക്ഷേ നാട്ടിന്‍പുറം നന്മകളാല്‍ സമ്യുദ്ധം എന്നുപറഞ്ഞത് വടക്കന്‍ കേരളത്തേക്കുറിച്ചായിരിക്കും.

Wednesday, January 30, 2008

ഇപ്പോ ഓഫീസില്‍ കേറാന്‍ മേലാതായി !

ലിനിക്സുമായുള്ള മല്‍പ്പിടുത്തങ്ങള്‍

സൂസി സുന്ദരിയാണ്. ഒരു പക്ഷേ കൂട്ടുകാരേക്കാളേറെ സുന്ദരി. അവളുടെ ഓപ്പണ്‍ ലിനിക്സാണെനിക്ക് കൂടുതലിഷ്ടപ്പെട്ടത്. ഹ്യദയഹാരിയായ പച്ചനിറം, വളരെ യൂസര്‍ ഫ്രണ്ട് ലിയായ മെനു, ആകെ ഒരാനച്ചന്തം. പിന്നെ നല്ല സ്പീഡും.

രാവിലെ ഒരു കസ്റ്റമര്‍ വന്ന് കമ്പ്യൂട്ടറിന് ഓഡര്‍ തന്നു. 3 മണിക്ക് കൊടുക്കണം. ഞാനീ കസ്റ്റമറിനോട് ലിനക്സിനേക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതൊക്കെ കേട്ട സര്‍വ്വീസ് എഞ്ചിനീയറന്മാരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. (ബൂലോകത്തൊരു ലിനിക്സ് വിരുദ്ധനായിട്ടാണെന്നെ ചിലരൊക്കെ കാണുന്നതെങ്കിലും സുഹ്യുത്തുക്കളുടെയിടയിലും ഓഫീസിലും ഞാനൊരു ഗ്നു/ലിനക്സ് വാദിയാണ്). കസ്റ്റമര്‍ പോയിക്കഴിഞ്ഞിട്ട്, “കഴിഞ്ഞ തവണ പറ്റിയ അബദ്ധം സാറിത്ര പെട്ടെന്ന് മറന്നു പോയോ? ഇതില്‍ വിന്‍ഡോസ് ചെയ്താപ്പോരേ“ എന്നൊക്കെ ചോദിച്ച് അവരെന്റെ ചുറ്റും കൂടി. “അതൊക്കെ എന്തിരിക്കുന്നു. ഇതാണ് മോനേ ലിനിക്സ്. ഇതിന്റെ ഡെസ്ക്റ്റോപ്പൊക്കെ കണ്ടാല്‍ നീയൊക്കെ ഞെട്ടും” എന്ന് പറഞ്ഞ് ഞാന്‍ സൂസെ ഓപ്പണ്‍ ലിനിക്സിന്റെ ഡിവിഡി (ver 10.3) എടുത്തു കാട്ടി.

Intel Celeron 3.06 CPU, Gigabyte Intel chipset MB, 512MB DDR2 RAM, Seagate 80GB SATA HDD ഒക്കെയാണ് കോണ്‍ഫിഗറേഷന്‍. അസംബ്ലിങ്ങ് കഴിഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സാംസുങ്ങ് 45Bn മോണിറ്ററില്‍ കണക്റ്റ് ചെയ്തു. ഡിവിഡിയില്‍ നിന്ന് സൂസെ ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ കൊടുത്തുകഴിഞ്ഞപ്പോ ദേ കിടക്കുന്നു സ്ക്രീന്‍ ബ്ലാക്ക്.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=29SYBx-6feg

കുറേ നേരം നോക്കിയിരുന്നിട്ടും ഒന്നും കാണാഞ്ഞപ്പോ റീസെറ്റ് ചെയ്ത് മെനുവിലെത്തി. റെസലൂഷന്‍ കുറച്ചു. എന്നിട്ടും നോ രക്ഷ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=Ww5N2-ejiiA

പിന്നെയും റീസെറ്റ് ചെയ്ത് റെസലൂഷനും കുറച്ച് കെര്‍ണല്‍ സേഫ് മോഡിലാക്കി നോക്കി. അപ്പോഴും തഥൈവ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=lqmGZVyQmWI

സിസ്റ്റത്തിന്റെ കൂടെയുള്ള സാംസുങ്ങ് 15” മോണിട്ടര്‍ കണക്റ്റ് ചെയ്ത് നോക്കിയിട്ടും ഫലമുണ്ടായില്ല. മെമ്മറി ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നും കണ്ടതുമില്ല. അപ്പോഴേക്കും കസ്റ്റമര്‍ വരാനുള്ള നേരമായി. പിന്നെ എന്തുചെയ്യാന്‍‍..ബില്‍ ഗേറ്റ്സിനെത്തന്നെ കൂട്ടുപിടിക്കേണ്ടിവന്നു. നാണം കെട്ടത് മിച്ചം.

കുബുണ്ടുവും പരീക്ഷിച്ചുനോക്കി. ലൈവായി ബൂട്ട് ചെയ്ത് ഡെസ്ക് ടോപ്പില്‍ വരും. ഇന്‍സ്റ്റാള്‍ കൊടുത്താല്‍ 15% എത്തിക്കഴിഞ്ഞ് ഹാങ്ങായി നില്‍ക്കുന്നു. ഉബുണ്ടു സിഡി കയ്യിലില്ലായിരുന്നതിനാല്‍ നോക്കാന്‍ പറ്റിയില്ല.

ഞാന്‍ കുറേ ദിവസങ്ങളായി വീട്ടില്‍ ഉപയോഗിക്കുന്നതാണ് സൂസെ. എനിക്ക് ഏറ്റവും നന്നായിത്തോന്നിയ ഡിസ്റ്റിബ്യൂഷന്‍. എന്റെ കമ്പ്യൂട്ടറില്‍ ഒരു കുഴപ്പവും കൂടാതെ വര്‍ക്ക് ചെയ്യുന്നുമുണ്ട്. പിന്നെ എന്താ‍യിരിക്കും പ്രശ്നം?. കൂടുതല്‍ പരിശോധിക്കാന്‍ സമയം കിട്ടിയില്ല. പുലികള്‍ക്കെന്തെങ്കിലും ഐഡിയ ഉണ്ടോ?

ഒന്നില്‍ പിഴച്ചാ മൂന്നെന്നാ. ഇനി അടുത്ത തവണ ശരിയാകുമായിരിക്കും.

Sunday, January 27, 2008

എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !

ലിനിക്സ് പ്രേമികളേ ആഹ്ലാദിപ്പിന്‍ ! അര്‍മ്മാദിക്കുവിന്‍ ! ഇതാ പുതിയൊരു കണ്ടുപിടിത്തമുണ്ടായിരിക്കുന്നു. ലിനിക്സ് ഇനി പെന്‍ഡ്രൈവില്‍ നിന്നും വര്‍ക്കുചെയ്യാം. പത്തനംതിട്ട ജില്ലയിലുള്ള കോഴഞ്ചേരിക്കോളേജിലെ നൈനാന്‍ എന്ന അധ്യാപകനാണ് ഗ്നു/ലിനിക്സിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ സോഫ്റ്റുവെയര്‍ ഉണ്ടാക്കിയത്.

ഇന്നു രാവിലത്തെ മനോരമ ടിവി ന്യൂസിലാണ് ഞാനീ വാര്‍ത്ത കണ്ടത്. ഫോര്‍ട്രാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച അറിവുമാത്രമുള്ള അദ്ദേഹം വളരെ അത്യധ്വാനം ചെയ്താണിത് ഡെവലപ്പ് ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇതു കേട്ടു ഞാനങ്ങു കോള്‍മയിര്‍ കൊണ്ടുപോയി. എന്റെ നാടിനടുത്തും ലിനിക്സ് പുലിയിറങ്ങിയെന്നോ. ലോകമെമ്പാടുമുള്ള ലിനിക്സ് പ്രേമികളേ ഈ സന്തോഷവാര്‍ത്തയറിയിക്കാനായി ഞാന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്കോടി.

ആദ്യം ഗൂഗിളമ്മാവനോടിതൊന്നു പറഞ്ഞേക്കാമെന്നു കരുതി linux in pen drive എന്നുകൊടുത്തപ്പോഴതാ വരുന്നു നൂറുകണക്കിന് ലിങ്കുകള്‍. ദുഷ്ടന്മാര് ! ഞങ്ങടെ സാറ് കഷ്ടപ്പെട്ടുണ്ടാക്കിയ സോഫ്റ്റുവെയറ് വര്‍ഷങ്ങള്‍ക്കുമുന്‍പേ അവരുണ്ടാക്കി പോലും. ഇതെന്തു ന്യായം? ഇതെന്തു നീതി? ഈ സായിപ്പിന്റെയൊരു കാര്യം. നമ്മള് മനസിക്കാണുന്നത് അവര് മരത്തില്‍ കണ്ട് അങ്ങ് ഡെവലപ്പ് ചെയ്തുകളയും. ഇവനേയൊക്കെ ഇന്ത്യേന്നുമാത്രമല്ല ഈ ഭൂമീന്നേ പുറത്താക്കണം.

കഷ്ടം. ഇങ്ങനെയും തൊലിക്കട്ടിയുള്ളവര്‍ ഈ നാട്ടിലുണ്ടല്ലോ. വല്ലവനും ഡെവലപ്പ് ചെയ്ത പെന്‍ഡ്രൈവ് ലിനുക്സ് പേരും മാറ്റി, ചില ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി, ആകെയൊന്ന് കുളിപ്പിച്ചെടുത്തതായാണ് വാര്‍ത്തയില്‍ കണ്ട സ്ക്രീന്‍ ഷോട്ടുകളില്‍ നിന്നും സംസാരത്തില്‍ നിന്നും മനസിലായത്. എന്നിട്ടതൊരു ഉളുപ്പും കൂടാതെ സ്വന്തം കണ്ടുപിടുത്തമെന്നൊക്കെ അവകാശപ്പെട്ടിരിക്കുന്നു. അതിലെ അര ശതമാനം കോഡിങ്ങ് പോലും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ല. കുറഞ്ഞ പക്ഷം പെന്‍ഡ്രൈവ് ലിനുക്സ് നേരത്തെയുള്ളതാണെന്നും താനതിനെ മോഡിഫൈ ചെയ്തതാണെന്നും പറയാമായിരുന്നു. മനോരമക്ക് പറയാന്‍ ന്യായമുണ്ട്. ഇത് ഡെവലപ്പ് ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു എന്നുമാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ.

സമര്‍പ്പണം: ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദി ഞമ്മളാണെന്നുപറഞ്ഞ എട്ടുകാലി മമ്മൂഞ്ഞേട്ടന്.

Thursday, January 24, 2008

താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്

സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു. പഴയ ഓര്‍മ്മകളയവിറക്കിയും കുറച്ച് തമാശയുമൊക്കെയായി അരമണിക്കൂര്‍ പോയതറിഞ്ഞേയില്ല. താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്.