Saturday, December 29, 2007

മൈക്രോസോഫ്റ്റ് ഒത്തുതീര്‍പ്പിന്

അങ്ങനെ കേരളത്തിലെ ഐടി ഡീലറന്മാരുടെ ആവശ്യങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വഴങ്ങുന്നു.

റെയിഡുകള്‍ നിര്‍ത്തലാക്കാനും അറസ്റ്റിലായവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാനും തീരുമാനം. ആള്‍ കേരളാ ഐടി ഡീലേര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി ജി സുരേഷിന്റെ നേത്യത്വത്തിലുള്ള പ്രതിനിധികളും മൈക്രോസോഫ്റ്റിന്റെ IPR & License Compliance ഹെഡ് Keshav S. Dhakad മായി എറണാകുളം താജില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

വ്യാജവില്‍പ്പനയിലൂടെ പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നതില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ ആശങ്കയറിയിച്ചു. കേരളത്തില്‍ 71% ആണ് പൈറസി എന്ന് അവര്‍ ചൂണ്ടിക്കാട്ടി. 29% ഒറിജിനല്‍ വില്‍പ്പന നടത്തി മൈക്രോസോഫ്റ്റിനു ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഡീലറന്മാരെത്തന്നെ റെയിഡിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ അത്യപ്തി അസ്സോസിയേഷന്‍ രേഖപ്പെടുത്തി.

കേരളത്തില്‍ 2003 ല്‍ തന്നെ അസ്സോസിയേഷന്‍ തുടങ്ങിയ ആന്റിപൈറസി ആക്ടിവിറ്റികളുടെ ലഘുലേഖകളും വീഡിയോയുമെല്ലാം കാണിച്ച് പൈറസിയെ തളയ്കാന്‍ AKITDA പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. പൊതുജനത്തെ ബോധവല്‍ക്കരിക്കാനായി അസ്സോസിയേഷനുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചു.

വീടുകളിലുപയോഗിക്കാനുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റുവെയറുകള്‍ സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമുണ്ടായേക്കും.

ഇനി കേരളത്തില്‍ സാധാരണ ഡീലറന്മാരെ പീഡിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവില്ല. എങ്കിലും വന്‍തോതില്‍ സോഫ്റ്റുവെയര്‍ കോപ്പി ചെയ്ത് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയുള്ള നിയമയുദ്ധം തുടരും. അതിനായി AKITDA യുടെ സഹായം മൈക്രോസോഫ്റ്റ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ ഡീലറന്മാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും നിരുപാധികം പിന്‍വലിക്കും. പിഴ ഈടാക്കുന്നതില്‍ നിന്നും പിടിയിലായവരെ ഒഴിവാക്കി.

കേരളത്തിലെ ഐടി വ്യാപാരികളുടേയും അവരുടെ മാത്യുസംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സംഘടനശക്തിയുടെ വിജയമാണിത്.

Monday, December 24, 2007

ദയവായി ഐടി ഡീലേര്‍സിനെ കള്ളന്മാരുടെ കൂട്ടമായി തെറ്റിദ്ധരിക്കരുതേ

ഇവിടെ ഇതു വായിക്കുന്നവരെല്ലാം ഒരു തവണയെങ്കിലും കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോയിട്ടുണ്ടായിരിക്കുമല്ലോ.

ഏതെങ്കിലും ഡീലര്‍ നിങ്ങളെ പൈറേറ്റഡ് സോഫ്റ്റുവെയര്‍ ഉപയോഗിക്കാനായി നിര്‍ബന്ധിച്ചിട്ടുണ്ടോ?.
മറിച്ച് നിങ്ങളല്ലേ നീണ്ട ലിസ്റ്റുമായിച്ചെന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരാന്‍ ആവശ്യപ്പെടാറ് ?
നിങ്ങള്‍ക്കറിയില്ലേ അവ വ്യാജനാണെന്ന്?. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമല്ലേ. അങ്ങനെയെങ്കില്‍ ഡീലര്‍ക്കൊപ്പം ഉപയോഗിക്കുന്നവനെയും അറസ്റ്റ് ചെയ്യേണ്ടേ?
വ്യാജനേക്കുറിച്ചു മനസിലാക്കിയിട്ടുപോലും ഇപ്പോഴും വ്യാജന്‍ തന്നെയല്ലേ നിങ്ങളുപയോഗിക്കാറ്. അവയ്ക്ക് പകരം ഒറിജിനല്‍ പണം നല്‍കി വാങ്ങാന്‍ തയ്യാറുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി നല്‍കിയാല്‍ പലപ്പോഴും ചൂണ്ടുവിരല്‍ സ്വന്തം നെഞ്ചിനുനേരെയായിരിക്കും നീളുക.

കാരണം പൈറസി പ്രോത്സാഹിപ്പിക്കുന്നതു നമ്മളൊക്കെതന്നെയാണ്. നാം തന്നെയല്ലേ പുത്തന്‍ സിനിമകളുടെ വ്യാജസീഡികള്‍ക്കായി ലൈബ്രറികളില്‍ കാത്തുനിന്നത്?. നാം തന്നെയല്ലെ റോഡരികില്‍ കിട്ടുന്ന വ്യാജ പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത്?. നമ്മളൊക്കെയല്ലേ ലൈസെന്‍സില്ലാതെ പാട്ടുകള്‍ കോപ്പിചെയ്ത് ഐപോഡിലും കാറിലുമൊക്കെ ഉപയോഗിക്കുന്നത്?

എന്നിട്ടാ പാവം വീഡിയോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാര്‍ത്ത വായിച്ച് “ഹും. അവനതുവരണം” എന്നു പറഞ്ഞു. കോപ്പിറൈറ്റിനേക്കുറിച്ച് യേശുദാസ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തു പ്രസംഗിച്ചു.

ഇതാണോ ധാര്‍മ്മികത?

പൈറസിയെന്നത് കുറ്റക്രുത്യമെന്നതിലുപരി തീര്‍ത്തും അധാര്‍മ്മികമായ പ്രവ്യത്തിയാ‍ണ്. ആയിരക്കണക്കിനാളുകളുടെ വിയര്‍പ്പും കോടിക്കണക്കിനു രൂപയും ചിലവാക്കിയുണ്ടാക്കുന്ന
ഉല്‍പ്പന്നം പത്തുനിമിഷം കൊണ്ട് പൈറേറ്റുചെയ്യുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയാ‍ണ് നശിപ്പിക്കപ്പെടുന്നതെന്ന് നാം മറക്കുന്നു.

Intellectual property rights നു് യാതൊരു വിലയും കല്പിക്കാത്ത സമൂഹമാണു് ഇന്ത്യയിലുള്ളത് എന്ന് കൈപ്പള്ളി പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് പ്രശ്നം.

കമ്പ്യൂട്ടര്‍ വാങ്ങുന്ന ബഹുഭൂരിപക്ഷത്തിനും തങ്ങള്‍ ആവശ്യപ്പെടുന്നതും ഉപയോഗിക്കുന്നതും പൈറേറ്റഡ് സോഫ്റ്റുവെയര്‍ ആണെന്നറിവില്ല. ഇനി അഥവാ അറിഞ്ഞാലും പണം നല്‍കി ഒറിജിനല്‍ വാങ്ങാന്‍ താല്‍പ്പര്യവുമില്ല.

ഒരു ഡീലറും സ്വന്തം ഇഷ്ടപ്രകാരം പൈറസി ചെയ്യുന്നില്ല. മാത്രവുമല്ല അത് ചെയ്തതുകൊണ്ട് അവന് പ്രത്യേകിച്ചു നേട്ടവുമില്ല.

ഇപ്പോള്‍ ഐടി വ്യാപാരിക്കുള്ള വരുമാനം ഹാര്‍ഡ് വെയര്‍ വില്‍പ്പനയില്‍ നിന്നുള്ളതും സര്‍വീസില്‍ നിന്നുള്ളതും മാത്രമാണ്. എന്നാല്‍ ജനം ഒറിജിനല്‍ സോഫ്റ്റുവെയര്‍ വാങ്ങിത്തുടങ്ങിയാല്‍ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി തുറക്കപ്പെടും. അതുകൊണ്ടുതന്നെ ഐടി വ്യാപാരികള്‍ പൊതുവേ ഒറിജിനല്‍ വില്‍ക്കാന്‍ തല്‍പ്പരരാണ്. പക്ഷേ കസ്റ്റമര്‍ ചോദിച്ചുവരുന്നത് വ്യാജനാണ്. ഒരു ഡീലര്‍ കൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഡീലറെക്കൊണ്ടു ചെയ്യിക്കും. അല്ലെങ്കില്‍ തന്നെ വീട്ടില്‍ ചെന്നു ചെയ്തുകൊടുക്കാന്‍ നാടൊട്ടുക്ക് ഫ്രീലാന്‍സറന്മാരുണ്ടല്ലോ. വ്യാജന്‍ വേണ്ടാ എന്ന് സംഘടന തീരുമാനിച്ചാലും രഹസ്യമായി വീട്ടില്‍ കൊണ്ടുക്കൊടുക്കുന്ന കരിങ്കാലികള്‍ ഇവിടെയുമുണ്ട്.

കമ്പ്യൂട്ടറിന്റെ വില്‍പ്പന കൂട്ടാനായി ഡീലര്‍ പൈറസി ചെയ്യുന്നു എന്ന വാദത്തില്‍ കഴമ്പില്ല. കേരളത്തില്‍ ഒറിജിനല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു വന്നാല്‍പ്പോലും ആരും കമ്പ്യൂട്ടര്‍ വാങ്ങാതിരിക്കില്ല. കാരണം ഏതെങ്കിലും ഒരാവശ്യത്തിനാണ് അതുപയോഗിക്കുന്നത് തന്നെ. ഓഫീസുകള്‍ എല്ലാം ഒറിജിനല്‍ വാങ്ങിയുപയോഗിക്കും. അല്ലാതെ സോഫ്റ്റുവെയറിന് വലിയ വിലയാണ് അതിനാല്‍ ഇനി കമ്പ്യൂട്ടര്‍ വേണ്ടാ എന്നൊന്നും കരുതില്ലല്ലോ. വീടുകളില്‍ ആവശ്യമുള്ളവരും പണം മുടക്കുകയോ മറ്റ് സൌജന്യ സോഫ്റ്റുവെയറിലേക്ക് പോകുകയോ ചെയ്യും. പിന്നെ എങ്ങനെയാണ് ഒറിജിനല്‍ വന്നാല്‍ വില്‍പ്പന കുറയുന്നത്.

കമ്പ്യൂട്ടറില്‍ യാതൊരാവശ്യവുമില്ലാതെ അനാവശ്യ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന രീതിയാണിവിടെയുള്ളത്. കൊതുകിനെ കൊല്ലാന്‍ മിസൈല്‍ ഉപയോഗിക്കുന്നതുപോലാണിത്. ഒരു ചെറിയ ലെറ്റര്‍ എഴുതാനെന്തിനാ 8000 രൂപയുടെ വേര്‍ഡ്. വിന്‍ഡോസില്‍ തന്നെയുള്ള വേര്‍ഡ് പാര്‍ഡ് ഉപയോഗിച്ചുകൂടേ. ഒരു ഫോട്ടോയുടെ വലിപ്പം കുറയ്ക്കാനെന്തിനാ 35000 രൂപയുടെ ഫോട്ടോഷോപ്പ്. ക്യാമറയുടെ കൂടെ കിട്ടുന്ന ഒന്നാന്തരം സോഫ്റ്റുവെയര്‍ ഉപയോഗിക്കാമല്ലോ.
ഓപ്പണ്‍ ഓഫീസ്, ജിമ്പ്, കീമാന്‍, വരമൊഴി, ഓപ്പറ, ഫയര്‍ഫോക്സ് എന്നിങ്ങനെ സൌജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ധാരാളമുള്ളപ്പോള്‍ എന്തിനു പൈറസിയുടെ പുറകേ പോകണം. പഠനത്തിന് എഡ്യുക്കേഷണല്‍ വേര്‍ഷന്‍ ഉപയോഗിക്കാമല്ലോ. ഫുള്‍ വേര്‍ഷന്‍ വേണമെന്നെന്താണിത്ര വാശി.

അടുത്തയിടെ ബ്രാന്‍ഡഡ് കമ്പ്യൂട്ടറോ ലാപ്ടോപ്പോ വാങ്ങിയിട്ടുള്ളവര്‍ക്കറിയാം. അതിന്റെ കൂടെ കിട്ടുന്നത് ഫ്രീ ഡോസാണ്. ഒരാളെങ്കിലും ഈ ഡോസുപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ. പിന്നെ എന്തിനാണിത് നല്‍കുന്നത്. കമ്പനികള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍, അതിനെ കമ്പ്യൂട്ടര്‍ എന്ന് ഗവഃ അംഗീകരിച്ച് എക്സൈസ് അടയ്ക്കണമെങ്കില്‍ അതിന്റെ കൂടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുണ്ടായിരിക്കണം. ഇവിടെ സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാനായി ഡോസ് ഉപയോഗിക്കുന്നു. ഡോസും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണല്ലോ.

ഡോസിട്ട് എന്തായാലും കസ്റ്റമര്‍ സിസ്റ്റം വാങ്ങില്ല. സ്വോഭാവികമായും ഇവിടെയും പൈറസിയുടെ പാപഭാരം ഡീലറുടെ തലയിലെത്തുന്നു. എന്തുകൊണ്ട് കമ്പനികള്‍ക്ക് ഉപയോഗയോഗ്യമായ ഒരു ഓഎസ് തന്നുകൂടാ. സിസ്റ്റത്തിന്റെ കൂടെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയാല്‍ അതും കസ്റ്റമര്‍ വാങ്ങുമല്ലോ. വില കൂടുതല്‍ വാങ്ങിക്കോളൂ. കുറച്ചെങ്കിലും പൈറസി ഇങ്ങനെ കുറയില്ലേ.

വന്‍തോതില്‍ വ്യാജനുപയോഗിക്കുന്ന ഇന്റെര്‍നെറ്റ് കഫേകളും ഓഫീസുകളും കളര്‍ ലാബുകളും ഉണ്ടല്ലോ. എന്തേ ഇവിടെയൊന്നും റെയിഡ് നടത്തുന്നില്ല. കുറഞ്ഞപക്ഷം ഒരു കസ്റ്റമറിന്റെ അടുത്തെങ്കിലും റെയിഡ് നടത്തിയിട്ടുണ്ടോ. അങ്ങനെ ഒരിക്കല്‍ ചെയ്താല്‍ മതി പേടിച്ച് മറ്റുള്ളവരൊക്കെ ഒറിജിനല്‍ വാങ്ങിക്കൊള്ളും. അത് ചെയ്തില്ലെങ്കില്‍ കച്ചവടക്കാരനുമാത്രമേ പേടിക്കാനുള്ളൂ എന്നുധരിച്ച് ഇതൊന്നും നമ്മളെ ബാധിക്കില്ലെന്നു കരുതി പൊതുജനമിരിക്കും.
വ്യാജനേക്കുറിച്ച് അത് ഉപയോഗിക്കുന്നവരില്‍ ഭീതി ജനിപ്പിച്ചെങ്കില്‍ മാത്രമേ മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം നടക്കൂ.

ഇനി ഒരു ഡീലറും വ്യാജന്‍ കൊടുത്തില്ലെന്നിരിക്കട്ടെ. അതു കിട്ടാനാനുള്ള വഴികള്‍ ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. കേരളത്തില്‍ 2 Mbps ബ്രോഡ്ബാന്‍ഡൊക്കെ സര്‍വ്വസാധാരണമാണ്. ഇന്റെര്‍നെറ്റില്‍ റ്റൊറന്റും റാപ്പിഡ് ഷെയറുമൊക്കെയുള്ളപ്പോളാണോ വ്യാജനു ബുദ്ധിമുട്ട്. അപ്പോ ഡീലര്‍ എന്ന വര്‍ഗത്തിനെ തുടച്ചുമാറ്റിയാലും പൈറസി അവസാനിക്കില്ലെന്നര്‍ഥം.
വ്യാജന്‍ ഉപയോഗിക്കെരുതെന്ന് പൊതുജനത്തിനാണ് തോന്നേണ്ടത്. അല്ലാതെ ഡീലര്‍ക്കല്ല.

വ്യാജവില്‍പ്പനക്കാരെ സംരക്ഷിക്കണമെന്നൊന്നുമല്ല ഞങ്ങളുടെ സംഘടനയുടെ ആവശ്യം. റെയിഡിനു തലേന്നുപോലും ഞങ്ങള്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചചെയ്തതാണ് എക്സ്പിയുടെ വില കുറയ്ക്കനായി. ആയിരം രൂപയ്ക്ക് സ്റ്റാര്‍ട്ടര്‍ എഡീഷന്‍ നല്‍കാമെന്ന് അവര്‍ സമ്മതിച്ചതുമാണ്. 2000 കോപ്പികള്‍ ഞങ്ങള്‍ എടുത്തുകൊള്ളാമെന്നും തീരുമാനമായി. എന്നിട്ടാണ് റെയിഡ് നടത്തി ഞങ്ങളെ വഞ്ചിച്ചത്. റെയിഡിനു ശേഷം അവര്‍ അതു ഞങ്ങളല്ല ഡെല്‍ഹിയില്‍ നിന്നാണ് എന്നൊക്കെപ്പറഞ്ഞ് ഉരുണ്ടുകളിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ ഗൂഡാലോചന, വഞ്ചന, കോപ്പിറൈറ്റ് ആക്റ്റ് എന്നീ ജാമ്യമില്ലാത്ത വകുപ്പുക്കള്‍ ഉപയോഗിച്ചു കേസെടുത്തു. ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെ വിലങ്ങുവച്ചു. സ്റ്റേഷനിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിടിയിലായ പ്രസാദ് ചിക്കന്‍ പോക്സ് പിടിപെട്ട് ഒരു മാസം കിടപ്പിലായതിനു ശേഷം ആദ്യമായി ഓഫീസില്‍ വന്നദിവസമായിരുന്നു അത്. അദ്ദേഹത്തെപ്പോലും പച്ചവെള്ളം പോലും കൊടുക്കാതെ മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഇപ്പോഴും പ്രസാദ് ആശുപത്രിയിലാണ്.

കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് വീണ്ടും കാലുമാറി. ജാമ്യം കൊടുക്കുന്നതിനെ എതിര്‍ത്തു.

ഇത്രയുമൊക്കെ ചെയ്തവര്‍ക്കെതിരെ ഒരു ചെറിയ പ്രതിക്ഷേധം പോലും വേണ്ടെന്നാണോ.

ഇന്ന് കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയിലും ധര്‍ണ്ണയിലും 500 ലധികം പേര്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായി പ്രതിക്ഷേധം സൂചിപ്പിക്കാനായി വായ് മൂടിക്കെട്ടിയായിരുന്നു പ്രകടനം.

ഇന്ന് സംസ്ഥാനത്ത് ഐടി പണിമുടക്ക്

കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികള്‍ 24.12.2007 ന് സംസ്ഥാനവ്യാപകമായി ഐടി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. പോലീസ് സഹായത്തോടെ മൈക്രോസോഫ്റ്റ് നടത്തുന്ന ജനവിരുദ്ധ റെയിഡുകളില്‍ പ്രതിഷേധിച്ചാണിത്. വ്യാജ സോഫ്റ്റുവെയറിന്റെ ഉപയോഗം തടയുന്നതിനായി വിലകുറച്ച് സോഫ്റ്റുവെയര്‍ നല്‍കാന്‍ അസോസിയേഷനും മൈക്രോസോഫ്റ്റുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നുണ്ടായ വ്യവസ്ഥകളെ ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കമായാണ്
റെയിഡിനെ ആള്‍ കേരള ഐടി ഡീലേഴ്സ് അസ്സോസിയേഷന്‍ കാണുന്നത്.

അഭ്യസ്ഥവിദ്യരായ പതിനായിരങ്ങള്‍ തൊഴില്‍ ചെയ്യുന്ന ഈ മേഖലയെ തകര്‍ത്ത്, കമ്പ്യൂട്ടര്‍ റീട്ടെയില്‍ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന വന്‍കിട കുത്തകകളെ സഹായിക്കാനുള്ള നീക്കമാണിത് എന്നുവേണം മനസിലാക്കാന്‍.

സോഫ്റ്റുവെയര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധ്യമല്ലെന്നിരിക്കെ, ഇന്ന് വില്‍ക്കുന്ന ഒരു ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പവും ഉപയോഗയോഗ്യമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നല്‍കുന്നില്ല. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ഇതാണ്.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും വ്യാജ സോഫ്റ്റുവെയറിനേക്കുറിച്ച് ശരിയായ അറിവില്ല. ജനങ്ങളില്‍ വ്യാജനെതിരായ അവബോധം സ്യുഷ്ടിക്കുന്നതിനായി മാധ്യമങ്ങളില്‍ക്കൂടി പ്രചരണങ്ങള്‍ നടത്തുകയാണ് ശരിയായ മാര്‍ഗ്ഗം. അല്ലാതെ ഐടി രംഗത്തെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം റെയിഡുകള്‍ അപലപനീയമാണ്.

തങ്ങളുടെ അധാര്‍മ്മികമായ വ്യാപാര തന്ത്രങ്ങളിലൂടെ ലോകമെമ്പാടും കുപ്രശസ്തമായ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനേക്കാള്‍ മികച്ച സോഫ്റ്റുവെയറാണ് സൌജന്യമായി ലഭിക്കുന്ന ലിനിക്സ്. ഇതിന്റെ ഉപയോഗം വ്യാപകമായാല്‍ കേരളത്തെ കുത്തകയ്ക്ക് അടിയറവയ്ക്കുന്നതൊഴിവാക്കാന്‍ കഴിയും.

ഫ്രീ സോഫ്റ്റുവെയറിനെ അനുകൂലിക്കുകയും കുത്തകകളെ എതിര്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ ഗവര്‍മെണ്ട്, വന്‍കിട കുത്തകയായ മൈക്രോസോഫ്റ്റിനെ സഹായിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കം ദുരുദ്ദേശപരമാണ്.

സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍

1. ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പം ഉപയോഗയോഗ്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നിര്‍ബന്ധമായും നല്‍കുക.
2. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുക.

3. സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് സോഫ്റ്റുവെയറുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ തയാറാവുക.

4. റെയിഡിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക.

5. ഫ്രീ സോഫ്റ്റുവെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഗവര്‍മെണ്ട് നടപടികള്‍ എടുക്കുക.

ഈ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികളും തൊഴിലാളികളും തിങ്കളാഴ്ച്ച സംസ്ഥാനവ്യാപകമായി പണിമുടക്കുകയും, കൊച്ചിയിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഉല്‍ഘാടനം ചെയ്യും. AKITDA പ്രസിഡണ്ട് പി ജി സുരേഷ്, സെക്രട്ടറി അജയ് പണിക്കര്‍ എന്നിവര്‍ പ്രസംഗിക്കും.

ഇതേ കുറിപ്പ് നേരത്തേയൊന്ന് പോസ്റ്റിയതാണ്. പക്ഷേ അത് ചിന്തയിലും മറ്റും വന്നു കണ്ടില്ല. ഒന്നുകൂടി ശ്രമിക്കുന്നു.

Sunday, December 23, 2007

ത്യുശൂരില്‍ കാനോണ്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് നടന്നു.

കാനോണും ഇന്‍ഡ്യാ ഫോട്ടോഹൌസും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 21 ന്‍് ഹോട്ടല്‍ ലൂസിയയില്‍ വച്ചു നടന്നു.
അനൂപ് ചന്ദ്രനാണ് ക്ലാസ് നയിച്ചത്. നൂറ്റമ്പതോളമാളുകള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പില്‍ കാനോണ്‍ ക്യാമറകള്‍, ലെന്‍സുകള്‍, ഫ്ലാഷുകള്‍ തുടങ്ങിയവയുടെ ഉപയോഗരീതി, സവിശേഷതകള്‍ എന്നിവ പ്രതിപാദ്യവിഷയമായി.

കാനോണ്‍ 400ഡി, 40ഡി എന്നീ മോഡലുകള്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അന്നുതന്നെ ഓഡര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഡിസ്കൌണ്ടിനു പുറമെ വിലയേറിയ ഒട്ടേറെ സമ്മാനങ്ങള്‍, പലിശയില്ലാത്ത വായ്പ എന്നിവയുമുണ്ടായിരുന്നു.

ഈയവസരം മുതലെടുക്കുവാനായി കാനോണിന്റെ സ്റ്റാളിനുമുന്‍പില്‍ നീണ്ട ക്യൂ കാണാമായിരുന്നു.

Saturday, December 22, 2007

ഹെല്‍മെറ്റ് ഉപയോഗിക്കണേ..പ്ലീസ് !

ഇന്ന് ഉച്ചക്കൂണുകഴിഞ്ഞ് ഓഫീസിലേക്കുപോകുമ്പോഴാണു സംഭവം. എന്റെ തൊട്ടുമുന്‍പില്‍ വച്ചൊരു ബൈക്കുകാരന്‍ കാറുമായി കൂട്ടിയിടിച്ചു. ഇടി അത്ര ശക്തിയൊന്നുമുള്ളതായിത്തോന്നിയില്ല. പക്ഷേ മലക്കം മറിഞ്ഞു വീണ അയാളുടെ തല ടാര്‍റോഡിലേക്കാണടിച്ചത്. ആ ഭീകരശബ്ദം ദാ ഇപ്പോഴുമെന്റെ കാതുകളിലുണ്ട്.

വീണിട്ടയാളൊന്നു പിടഞ്ഞുപോലുമില്ല. ഹോ...തലയുടെ പുറകില്‍നിന്നു ചീറ്റിയൊഴുകുന്ന ചോര.

പച്ചച്ചോരയുടെ മണം കേട്ട് കണ്ണിലിരുട്ടുകയറിയതുകൊണ്ട് ഞാന്‍ സൈഡില്‍ ബൈക്കൊതുക്കി നിര്‍ത്തി. ആളുകള്‍ ഓടിക്കൂടുന്നു. വന്നവര്‍ ചിലര്‍ കാറുകാരനെ കൈകാര്യം ചെയ്യുന്നു. ഒന്നുരണ്ടുപേരുടനെ വീണയാളെ താങ്ങിയെടുത്ത് കയ്യില്‍ക്കിട്ടിയ മുണ്ടൊക്കെയുപയോഗിച്ച് ചോരപ്പുഴക്കു തടയിടാന്‍ നോക്കുന്നു. നിമിഷങ്ങള്‍ക്കകം ഒരു വണ്ടി തടഞ്ഞു നിര്‍ത്തി എല്ലാവരുംകൂടി അയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ആ മനുഷ്യനിപ്പോള്‍ ജീവനോടെയുണ്ടാകുമോ എന്തോ..

ഒരു പക്ഷേ.. അയാളൊരു ഹെല്‍മെറ്റുവെച്ചിരുന്നെങ്കില്‍.....

Thursday, December 20, 2007

പൈറസി റെയിഡുകള്‍ തിരുവനന്തപുരത്ത് നടക്കുന്നു. !!!

തിരുവനന്തപുരം, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രൊസോഫ്റ്റിന്റെ നേത്യുത്വത്തിലുള്ള ആന്റി പൈറസി ടീം ഇപ്പോള്‍ (20-12-2007, 12 പി എം) റെയിഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കമ്പ്യൂട്ടര്‍ വില്‍പ്പനക്കാരെയാണ് റെയിഡ് ചെയ്യുന്നത്. ഒരാളെ ഇതുവരെ അറസ്റ്റുചെയ്തതായി അറിഞ്ഞിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

Thursday, November 29, 2007

നിങ്ങള്‍ക്കുണ്ടോ മൈഗ്രൈന്‍ ?

നാട്ടിന്‍പുറത്ത് കൊടിഞ്ഞി, ചെന്നിക്കുത്ത് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മൈഗ്രൈന്‍ (Migraine) ലോകത്തിന്ന് 30 കോടിയിലധികം ജനങ്ങളെ സ്ത്രീപുരുഷഭേദമന്യെ ബാധിച്ചിരിക്കുന്ന
മഹാരോഗമാണ്. ലോകജനസംഖ്യയുടെ 16-17 ശതമാനത്തോളം പേര്‍ ഒരിക്കലെങ്കിലും മൈഗ്രൈനിനിരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരിക്കലനുഭവിച്ചിട്ടുള്ളവര്‍ക് ഭീതിജനിപ്പിക്കുന്ന ഒരോര്‍മ്മയാണീയവസ്ഥ. തലയ്ക്കു ചെറിയോരു മന്ദതയിലാണിത് സാധാരണ ആരംഭിക്കാറ്. കണ്ണുകളിലേക്ക് ഒരു ലക്ഷം വാട്ടിന്റെ ലൈറ്റടിച്ചതു
പോലെയൊക്കെ തോന്നും. തുടര്‍ന്ന് വേദനയുടെ ദുരിതപര്‍വ്വം 3 മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളുകയായി. വേദനയില്‍ക്കുളിച്ച് പരവശനായിരിക്കുന്നവേളയില്‍ മനുഷ്യജീവിയുടെ
സാമീപ്യമോ ഒരു ചെറിയ ശബ്ദം പോലുമോ രോഗിയെ അസ്വസ്ഥനാക്കുന്നു. ശര്‍ദ്ദിയും വയറ്റിളക്കവും ചിലര്‍ക്കിതിനോടൊപ്പമുണ്ടാകാറുണ്ട്.

ചിലര്‍ക്ക് കൂടെക്കൂടെ മൈഗ്രൈന്‍ വരുമ്പോള്‍ മറ്റുചിലര്‍ക്കിത് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. രോഗത്തേക്കാള്‍ ഭയങ്കരമാണ് രോഗം വരുന്നതിനേക്കുറിച്ചുള്ള ഭീതി. ഏതുനിമിഷവും കയറിയാക്രമിക്കാവുന്നയീ ഭീകരനെ ഭയന്നുള്ള ജീവിതം രോഗിയെ കൂടുതല്‍ തളര്‍ത്തുന്നു.

ഈ കണ്ണുപൊട്ടുന്ന തലവേദനക്ക് ഇന്നും ആധുനികവൈദ്യശാസ്ത്രം പൂര്‍ണ്ണപരിഹാരം കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ യഥാര്‍ഥകാരണങ്ങളേക്കുറിച്ചുപോലും വ്യത്യസ്ഥ
അഭിപ്രായങ്ങളാണുള്ളത്. മൈഗ്രൈന്‍ രോഗികളില്‍ ചിലര്‍ക്ക് വേദന വരുന്നതിന് കുറെ മുന്‍പുതന്നെ അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ത്തന്നെ ചില മരുന്നുകള്‍ കഴിച്ചാല്‍
വേദന കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്നതുമാത്രമാണൊരാശ്വാസം.

മൈഗ്രൈന്‍ രോഗികള്‍ക്കിതാ ഒരാശ്വാസ വാര്‍ത്ത.

എന്റെ കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടി കടുത്ത മൈഗ്രൈനിനാല്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു മാസത്തില്‍ 4-5 ദിവസമെങ്കിലും ചുവന്നു വീര്‍ത്ത കണ്ണുകളുമായി മേശമേല്‍
തളര്‍ന്നുവാടിക്കിടക്കുന്ന അവളെക്കണ്ടാല്‍ ആര്‍ക്കും കഷ്ടം തോന്നും. ഈ ചെറുപ്രായത്തില്‍തന്നെ അവള്‍ രോഗശാന്തിക്കായി പോകാത്ത ആ‍ശുപത്രികളില്ല കഴിക്കാത്ത മരുന്നുമില്ല.
ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ അവളും വീട്ടുകാരും മന്ത്രവാദത്തിലും കൂടോത്രത്തിലും വരെ രക്ഷതേടിച്ചെന്നു.

ഈ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണ് ദൈവം ഒരമ്മച്ചിയുടെ രൂപത്തില്‍ അവളെത്തേടിച്ചെന്നത്.

കോട്ടയത്ത് ആര്‍പ്പൂക്കരക്കടുത്ത് എണ്‍പതോളം വയസ്സായൊരമ്മച്ചിയുണ്ട്. കൊടിഞ്ഞിയെ പമ്പകടത്താനുള്ളൊരൊറ്റമൂലിപ്രയോഗത്തില്‍ അഗ്രഗണ്യയാണവര്‍. കേട്ടറിഞ്ഞെത്തുന്ന
ധാരാളമാളുകള്‍ക്ക് ആ അമ്മയുടെ കൈപ്പുണ്യം അനുഭവിക്കാന്‍ കഴിയാറുണ്ട്.

അതിരാവിലെയാണ് അമ്മച്ചിയുടെ ചികിത്സ. അവിടുത്തെ മുറ്റത്തും പറമ്പിലും നില്‍ക്കുന്ന ചില പച്ചിലമരുന്നുകള്‍ ചേര്‍ത്തരച്ച് കിഴികെട്ടി നീരെടുക്കുന്നു. കിടക്കുന്ന രോഗിയുടെ കണ്ണില്‍ ഈ
നീരൊഴിക്കുകയാണുചെയ്യുന്നത്. ഒരല്‍പ്പസമയം നീറ്റലൊക്കെ സഹിച്ചുകിടന്നിട്ട് കണ്ണുകള്‍ കഴുകാം. യാതൊരു കാരണവശാലും കണ്ണുതുടയ്ക്കാന്‍ പാടില്ല. കുറച്ചുനേരത്തേക്ക് കാഴ്ച്ചക്കൊരു
മങ്ങലുണ്ടാകുമെന്നതിനാല്‍ അല്‍പ്പസമയം വിശ്രമിച്ചിട്ട് മടങ്ങിപ്പോകാം.

സാധാരണ ഒറ്റത്തവണ ഇതുചെയ്താല്‍ത്തന്നെ രോഗം നിശ്ശേഷം മാറും. ചിലര്‍ക്ക് രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിക്കേണ്ടിവന്നേക്കാം.

ഞാന്‍ പറഞ്ഞ പെണ്‍കുട്ടിക്ക് ഒരൊറ്റത്തവണത്തെ ചികിത്സകൊണ്ടുതന്നെ അവളുടെ തലവേദന തീര്‍ത്തും മാറി. ഇക്കഴിഞ്ഞ മൂന്നുമാസമായി ഒരിക്കല്‍പ്പോലും അവള്‍ക്ക് മൈഗ്രൈന്‍
വന്നിട്ടില്ല എന്നത് അല്‍ഭുതകരമാണ്.

എനിക്ക് നേരിട്ടറിയാവുന്ന സംഗതിയായതിനാലാണ് ഇത്രയും വിവരിച്ചത്. ആ അമ്മച്ചി ഈ ചികിത്സക്ക് യാതൊരു പ്രതിഫലവും പറ്റുന്നില്ല. ആരു പണം കൊടുത്താലും അവര്‍
വാങ്ങുകയുമില്ല. മാനവസേവ മാധവസേവ എന്ന ആശയമാണമ്മച്ചിയുടേതെന്നു തോന്നുന്നു.

ഒന്നു രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും മൈഗ്രൈന്‍ അനുഭവിക്കുന്ന വ്യക്തിയാണു ഞാന്‍. കൂടാതെ ഈ രോഗത്തിനടിമപ്പെട്ട് കഷ്ടപ്പെടുന്ന നിരവധിയാളുകളേയും എനിക്കറിയാം. ആര്‍ക്കെങ്കിലും
ഈ ലേഖനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നെങ്കില്‍ നല്ലത്. അല്ലാതെ ഞാന്‍ അമ്മച്ചിയുടെ മാര്‍ക്കറ്റിങ്ങ് എക്സിക്യുട്ടീവായി പ്രസംഗിക്കുന്നു എന്നാര്‍ക്കും തോന്നരുത്.

ഇവിടെ ഞാന്‍ അമ്മച്ചിയുടെ കോണ്ടാക്ട് ഡീറ്റൈയിസ് പ്രസിദ്ധീകരിക്കുന്നില്ല. അത് ആവശ്യമുള്ളവര്‍ എനിക്ക് ഇമെയില്‍ (anooptvla@yahoo.com) അയച്ചാല്‍ നല്‍കാവുന്നതാണ്.

ലോകത്തു രണ്ടേരണ്ടുതരം ആളുകള്‍ മാത്രമാണുള്ളത്. മൈഗ്രൈനുള്ള ഭാഗ്യഹീനരും അതില്ലാ‍ത്ത അതിഭാഗ്യവാന്മാരും !

Tuesday, November 27, 2007

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്തോളൂ. !

സര്‍ക്കാര്‍ ജോലികളൊക്കെ എന്നേ അവന് അന്യമായി. അഷ്ടിക്കുവക നള്‍കിയിരുന്ന സ്വകാര്യമേഖലയും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്നു. എന്നാലെന്തെങ്കിലും സ്വയംതൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താമെന്നു കരുതിയാലോ അവിടെ ഇങ്ങനെയും...

സര്‍ക്കാര്‍ ധനകാര്യസ്ഥാപനമായ കെ എഫ് സി യുടെ പിന്നോക്കകാര്‍ക്കായുള്ള പുതിയൊരു ലോണ്‍ സ്കീമിനേക്കുറിച്ചറിയാനിടയായി. SC,ST, ക്രിസ്ത്യന്‍, മുസ്ലീം, ഈഴവര്‍ എന്നിങ്ങനെയുള്ള
പിന്നോക്കക്കാര്‍ക്ക് വ്യവസായം തുടങ്ങാ‍നായി 20 ലക്ഷം രൂപവരെയാണ് നള്‍കുന്നത്. നല്ലൊരു പ്രൊജെക്ട് മാത്രം നള്‍കിയാല്‍ മതി. മറ്റ് ജാമ്യമൊന്നും വേണ്ടത്രെ.

ശ്രദ്ധേയമായ സംഗതിയതല്ല, ലോണിനു പലിശയെത്രയാണെന്നറിയാമോ ? വെറും 5 %. ക്യുത്യമായി തിരിച്ചടച്ചാല്‍ അര ശതമാനം ഇളവും. എന്നുവെച്ചാല്‍ 4.5 % മാത്രം.

മറ്റുള്ളവര്‍ക്ക് 13 % ആണു പലിശ. കിടപ്പാടം വരെ പണയം വച്ചാലേ ലോണ്‍ കിട്ടുകയുള്ളൂതാനും.

ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഒരു മാനേജറുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞതാണിത്. കള്ളപ്രൊജക്ട് കാണിച്ച് ഈ ലോണെടുത്ത് ബ്ലേഡ് കൊടുക്കുന്നവര്‍ ധാരാളമുണ്ടത്രേ !. അല്ലെങ്കില്‍ത്തന്നെ എന്തിന് ബ്ലേഡിനുകൊടുത്ത് റിസ്ക് എടുക്കണം. ബാങ്കില്‍ ഫിക്സഡ് ഇട്ടാല്‍ത്തന്നെ 6 ശതമാനത്തോളം പലിശകിട്ടുമല്ലോ.

പൂര്‍ണ്ണമായും മത്സരാധിഷ്ടിതമായ വ്യാപാരമേഖലയില്‍ ഇത് തീര്‍ത്തും അസമത്വമാണുണ്ടാക്കുന്നത്. ഈ ലോണ്‍ എടുക്കുന്നയാള്‍ക്ക് ചിലവ് കുറവാകുന്നതിനാല്‍ ലാഭവും കുറച്ചുമതിയാകും.
അപ്പോള്‍ കടയില്‍ സാധനങ്ങള്‍ക്ക് വില തീരെക്കുറച്ചു വില്‍ക്കാനുമാകും. അപ്പുറത്തെ മുന്നോക്കന് ഇതിനുകഴിയാത്തതിനാല്‍ താമസിയാതെ തന്റെ കട പൂട്ടേണ്ടിവരും.

നമ്പൂതിരിയും നായരുമൊക്കെയെന്താ മനുഷ്യരല്ലേ ? മുന്നോക്ക ഗര്‍ഭപാത്രത്തില്‍ പിറന്നത് അവന്റെ തെറ്റാണോ ?

ജാതിയൊന്നും ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ലല്ലോ. പണ്ടെങ്ങോ ആരോ ചെയ്ത കുറ്റത്തിന് ഇപ്പോഴത്തെ തലമുറയെന്തുപിഴച്ചു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലെങ്കിലും കേരളത്തില്‍ ആരും ജാതീയമായ വേര്‍തിരിവ് അനുഭവിച്ചിട്ടിണ്ടെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ പുതിയ തലമുറയെങ്കിലും ഈ ശിക്ഷയില്‍ നിന്നൊഴിവാക്കിക്കൂടെ ?

പണ്ട് കുറുക്കന്‍ ആട്ടിന്‍ കുട്ടിയോട് പറഞ്ഞതുപോലെ നീയല്ലെങ്കില്‍ നിന്റെ മുത്തഛന്‍ ചെയ്തിട്ടുണ്ടെന്ന് ദയവായിപ്പറയരുത്. സദ്ദാം ഹുസൈന്‍ ചെയ്ത കുറ്റത്തിന് അദ്ദേഹത്തിന്റെ മക്കളേയും
കൊച്ചുമക്കളേയും ഇനി പിറക്കാനിരിക്കുന്ന സന്താനങ്ങളേയും തൂക്കിക്കൊല്ലുന്നതുപോലെയാണിത്.

ദാരിദ്രത്തിനു ജാതിയും മതവുമില്ലെന്നു സര്‍ക്കാര്‍ മനസിലാക്കണം. സ്വയംതൊഴില്‍ കണ്ടെത്താനാഗ്രഹിക്കുന്ന എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞനിരക്കില്‍ ധനസഹായം നള്‍കുകയാണു വേണ്ടത്. അല്ലെങ്കില്‍ ഒരു കൂട്ടര്‍ പട്ടിണികൊണ്ട് ചാവുമ്പോള്‍ റബര്‍ മുതലാളിമാരും മറ്റും ഇത്തരത്തില്‍ ലോണെടുത്ത് കൊള്ളപ്പലിശക്കുനള്‍കി പാവപ്പെട്ടവന്റെ കഴുത്തറക്കും.

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യണമെന്നായിരിക്കുമോ സര്‍ക്കാരിന്റെ അടുത്ത ഉത്തരവ് ?
--------------------------------------------------------------------------
മാനേജരുമായുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ നിന്നു കിട്ടിയ വിവരങ്ങളാണീ പോസ്റ്റിനാധാരം. ലോണ്‍ സംബന്ധമായ വിവരങ്ങളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് പരിശോധിച്ചിട്ടില്ല. അറിയാവുന്നവര്‍ പറഞ്ഞുതരിക.

Tuesday, October 30, 2007

മദ്ധ്യതിരുവിതാംകൂറില്‍ ബ്ലോഗ് മീറ്റ്

ദേ.. കണ്ടില്ലേ എറണാകുളത്തും തിരുവനന്തപുരത്തും ബാംഗ്ലൂരിലും പിന്നെ ദുബായിലുമൊക്കെ ബ്ലോഗ് മീറ്റുകള്‍ നടക്കുന്നു. നമുക്കും വേണ്ടേ ഒരു മീറ്റ്?

സുനീഷേ, ബെര്‍ലിച്ചായാ, അരവിന്ദേ, കൊച്ചുമുതലാളീ... മദ്ധ്യതിരുവിതാംകൂറിന്റെ മറ്റു ചുണക്കുട്ടികളേ വരുവിന്‍ സംഘടിക്കുവിന്‍..!

കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ബ്ലോഗറന്മാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും സംവദിക്കുവാനുമായി ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ..

എന്താണഭിപ്രായം ?

Monday, October 29, 2007

ശാരീരികബന്ധം.. ചില സംശയങ്ങള്‍

പ്രായം തികയാത്ത പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധം ബലാത്സംഗം - സുപ്രീംകോടതി
http://www.mathrubhumi.com/php/newsFrm.php?news_id=1251673&n_type=HO&category_id=4&Farc=&previous=Y

ഇന്ന് മാത്രുഭൂമിയില്‍ ഈ വാ‍ര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ കുറേ ചോദ്യങ്ങളിങ്ങനെ മനസില്‍ ഉത്തരം
കാത്തുകിടക്കുന്നു.

1. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരസമ്മതതോടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും നിയമതടസമുണ്ടോ ? (പണത്തിനുവേണ്ടിയല്ലാതെ)

2. ഒരു പുരുഷനും സ്ത്രീയും അടച്ചിട്ട മുറിയിലിരുന്നാല്‍ (ദുരുദ്ദേശമൊന്നുമില്ലാതെ. ഒരു ബിസിനസ്സ് ഡിസ്കഷനാണെന്നു കൂട്ടിക്കോള്ളു) അവരെ അനാശാസ്യനടപടിക്ക് അറസ്റ്റ് ചെയ്യാന്‍ വകുപ്പുണ്ടോ ?

3. അഥവാ അറസ്റ്റ് ചെയ്തുവെന്നിരിക്കട്ടേ. അനാശാസ്യപ്രവര്‍ത്തികളുണ്ടായിരുന്നു എന്നെങ്ങനെ പോലീസ് തെളിയിക്കും ?

4. സ്ത്രീക്കും പുരുഷനും (പുരുഷന്മാര്‍ക്കും) ഒരേ മുറിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഒന്നിച്ച് കഴിയേണ്ടിവന്നാല്‍ അത് സെക്സിനുവേണ്ടി മാത്രമാണ് എന്ന് പറയാന്‍ കഴിയുമോ ?

5. കസ്റ്റഡിയിലെടുക്കുന്ന പുരുഷന്റെ പേരും മറ്റും പ്രസിദ്ധീകരിക്കുകയും സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നത് ശരിയാണോ ?

6. കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്നതുവരെ വാദിക്കും പ്രതിക്കും തുല്യാവകാശമല്ലെയുള്ളത് ? പ്രതിയെന്നു സംശയിച്ചയാളെ കോടതി വെറുതെ വിട്ടാല്‍ അയാളുടെ മാനനഷ്ടത്തിന് ആര് ഉത്തരം പറയും ?

ചുമ്മാ തോന്നിയ സംശയങ്ങളാണേ...നിയമം അറിയാവുന്നവര്‍ പറഞ്ഞുതരൂ.

Sunday, October 28, 2007

സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍...

വല്ലവന്റേയും അധ്വാനത്തിന്റെ ഫലം മോഷ്ടിച്ചുപയോഗിക്കാനിനി പറ്റില്ലല്ലോ കൂട്ടുകാരേ.
നമ്മളെ ഓടിച്ചിട്ടുപിടിക്കാനിതാ പൈറസിപ്പോലീസ് എത്തിക്കഴിഞ്ഞു.

മൈക്രൊസോഫ്റ്റിന്റെ നേത്രുത്വത്തില്‍ കേരളമൊട്ടാകെ റൈയ്ഡുകള്‍ തുടങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ഇതിന്റെ ആദ്യപടിയായി എറണാകുളത്തെ നിരവധി IT dealers നെ പിടികൂടുകയും കനത്തതുക പിഴയായി അടപ്പിക്കുകയും ചെയ്തു.

സ്കൂള്‍ക്കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇവരുടെ ടീമിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

കൊച്ചിയില്‍ കച്ചവടക്കാരെ കുരുക്കിലാക്കിയ രീതി ഇങ്ങനെയാണ്;
രണ്ടുപേര്‍ വന്ന് 20,000 രൂപക്ക് അടുത്തു വിലവരുന്ന കമ്പ്യൂട്ടറിന് ഓഡര്‍ തരുന്നു. അഡ്വാന്‍സ് വേണമെങ്കില്‍ അതും തരും. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സോഫ്റ്റ്വെയറുകളുടെ നീണ്ട ലിസ്റ്റും ഒപ്പമുണ്ടാകും. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വരുന്ന അവര്‍ വാങ്ങാനുള്ള
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുനോക്കുന്നു. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റുവെയറുകളുടെ ലൈസെന്‍സ് ആവശ്യപ്പെടുകയും കൈമലര്‍ത്തുന്ന ഡീലറെ തങ്ങളുടെ അവതാരലക്‍ഷ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

വാപൊളിച്ചുനില്‍ക്കുന്ന ഡീലര്‍ക്ക് മുന്നില്‍ രണ്ടുവഴികളാണുള്ളത്. അപ്പോളാവശ്യപ്പെടുന്ന പിഴസംഖ്യ അടച്ച് സ്കൂട്ടാവുക അല്ലെങ്കില്‍ മൈക്രൊസോഫ്റ്റുമായി കേസിനുപോകുക.

ആപ്പിളിനെയും നോവലിനേയും പോലെ ബില്‍ഗേറ്റമ്മാവനുമായി കേസുകളിക്കാന്മാത്രം അഹങ്കാരമില്ലാത്തതിനാല്‍ രണ്ടോ മൂന്നോ ലക്ഷം പിഴയടച്ച് പാവം ഡീലറന്മാര്‍ തടിയൂരുന്നു.

കേരളത്തിലിന്നുപയോഗിക്കുന്ന സോഫ്റ്റുവയറിന്റെ 95% വും പൈറേറ്റഡാണ്. തങ്ങള്‍ക്ക് കനത്ത നഷ്ടമുന്റാക്കുന്ന ഈ പൈറസിക്കെതിരെ കമ്പനികള്‍ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

എന്നാല്‍ ആരാണിതിലെ യഥാര്‍ഥ പ്രതികള്‍ ?...ഉപഭോക്താവോ, കമ്പനികളോ, അതോ ഡീലറന്മാരോ ?

ബ്രാന്‍ഡഡ് കമ്പ്യൂട്ടറും പൈറസിയും. (അസ്സംബിള്‍ഡുമുണ്ടേ..)
പഴയ കാലത്ത് ബ്രാന്‍ഡഡ് കമ്പ്യൂട്ടറുകള്‍ക്കൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം നള്‍കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. വിപണിയില്‍ മത്സരം ശക്തമാവുകയും PC ക്ക് വിലയും നിര്‍മ്മാതാവിന്റെ ലാഭവും കുറയുകയും ചെയ്തപ്പോള്‍ അത് നിര്‍ത്തലാക്കി. ഇന്ന് മിക്കവാറും എല്ലാ കമ്പനികളും കമ്പ്യൂട്ടറിനൊപ്പം ഫ്രീഡോസാണ് നള്‍കുന്നത്. ഡെല്‍ മാത്രമാണിതിനൊരപവാദം.

ഈ ഫ്രീഡോസുപയോഗിച്ച് ഇന്നത്തെക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ലെന്ന് ഏതൊരു കൊച്ചുകുട്ടിക്കുമറിയാം. ഇവിടെ പൈറസിക്ക് കളമൊരുങ്ങുകയായി.

അസ്സംബിള്‍ഡിനേക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ...വിലകുറയ്ക്കാന്‍ വേണ്ടി അസംബിള്‍ ചെയ്യുമ്പൊള്‍ OS ആരു വാങ്ങാന്‍ (കൊടുക്കാന്‍)...

ഉപഭോക്താവിന്റെ മനോഭാവം
പ്രധാനമായും മൂന്ന് തരക്കാരാണ് ഞാന്‍ കണ്ടിട്ടുള്ള കസ്റ്റമേഴ്സ്.

PC വാങ്ങുമ്പൊള്‍ അതിന്റെ കൂടെയുള്ളതാണ് സോഫ്റ്റുവെയറുകള്‍ എന്നാണ് ഒന്നാമത്തെക്കൂട്ടരുടെ വിശ്വാസം. തങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കുറ്റമാണെന്ന് സത്യമായും ഇവരറിയുന്നേയില്ല. PC വില്‍ക്കുന്നവര്‍ അതവര്‍ക്ക് പറഞ്ഞുകൊടുക്കാറുമില്ല.
കാര്യം പറഞ്ഞു മനസിലാക്കിയാല്‍ ആദ്യം ഒന്നു ഞെട്ടുമെങ്കിലും OS പണം കൊടുത്തു വാങ്ങാന്‍ ഇവര്‍ക്ക് മടിയൊന്നുമില്ല.

രണ്ടാമത്തെക്കൂട്ടര്‍ പൈറസിയേക്കുറിച്ച് ബോധമുള്ളവരാണ്. ആവശ്യമെങ്കില്‍ സോഫ്റ്റ്വെയര്‍ വിലകൊടുത്തു വാങ്ങാനും തയ്യാറാണ്. തല്‍ക്കാലം വേണമെങ്കില്‍ വിന്‍ഡോസ് വാങ്ങാം. മറ്റേതൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പൊ വാങ്ങിയാല്‍പ്പോരെ എന്നാണു ചോദ്യം. ബിസിനസ്സുകാരൊക്കെ ഇവരില്‍പ്പെടും.

മൂന്നാമരാണ് ഏറ്റവും കുഴപ്പക്കാര്‍. ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ക്ക് നന്നാ‍യി അറിയാം. OS പോലും വാങ്ങാന്‍ യാതൊരുദ്ദേശവുമില്ല. ആരെങ്കിലും പിടിച്ചാലോ എന്നു ചോദിച്ചാല്‍ “ഓ..എന്നെ എന്നാ ചെയ്യാനാ..ഞാനങ്ങു ലിനിക്സിലേക്കു മാറും..പിന്നെ മൈക്രോസോഫ്റ്റെന്തു ചെയ്യും” എന്നൊക്കെയാണ് മറുപടി. എന്നാപ്പിന്നെ ഇപ്പോത്തന്നെ ലിനിക്സങ്ങുപയൊഗിച്ചുകൂടെ എന്ന് ചോദിച്ചാലോ മിണ്ടാട്ടവുമില്ല.

കമ്പ്യൂട്ടര്‍ കച്ചവടക്കാര്‍ എന്തുചെയ്യുന്നു.
3000 ത്തോളം രജിസ്റ്റേഡ് ഡീലറന്മാരും 5000 ഫ്രീലാന്‍സുകാരും ഇന്നീ രംഗത്ത് ഉണ്ടെന്നാണ് കരുതുന്നത്. കേരളത്തില്‍ പൈറസി ഇത്രത്തോളം പടര്‍ന്നു പന്തലിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.

ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം തീരെക്കുറഞ്ഞപ്പോള്‍ സോഫ്റ്റുവെയര്‍ വില്‍പ്പനയിലൂടെ അത് തിരിച്ചുപിടിക്കാന്‍ അവരിപ്പോള്‍ ശ്രമിക്കുന്നുണ്ട്. രജിസ്റ്റേഡ് ഡീലറന്മാര്‍ ഇപ്പോള്‍ പൈറേറ്റഡ് സോഫ്റ്റുവെയര്‍ നള്‍കാന്‍ വിമുഖത കാട്ടിത്തുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം കസ്റ്റമറിനോട് ഇത് പൈറേറ്റഡാണെന്നു പറഞ്ഞ് OS എങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു(അതിന്റെ ലാഭം കൂടി മനസില്‍കണ്ടാണെങ്കിലും).

ഇവിടെയും ഡീലറുടെ എതിരാളി ഫ്രീലാന്‍സറാണ്. ഒരു മൊബൈലുമായി സ്കൂട്ടറില്‍ പറന്നു നടന്ന് വര്‍ക്കുചെയ്യുന്ന ഇവരെപ്പേടിച്ചാണ് ഡീലര്‍ മടിച്ചിട്ടാണെങ്കിലും പൈറസി ചെയ്യുന്നത് (ഒരു കാരണം മാത്രമാണേ..അല്ലാതെയുമുണ്ട്).

എങ്ങനെ പൈറസി ഒഴിവാക്കാം.
ബോധവല്‍ക്കരണമാണിതിന്റെ ആദ്യപടി. പൈറേറ്റഡിന്റെ ദോഷങ്ങളും ഒറിജിനലിന്റെ ഗുണവും ധാര്‍മ്മികവശങ്ങളും മനസിലാക്കിക്കൊടുക്കണം. ഇത് കമ്പനികള്‍ക്ക് പരസ്യത്തിലൂടെയും ഡീലര്‍ക്ക് നേരിട്ട് കസ്റ്റമറോടും ചെയ്യാം.
(കഷ്ടം! സോഫ്റ്റ്വെയര്‍ എഞിനീയറന്മാരുടെ വീട്ടില്‍പ്പോലും പൈറേറ്റഡാണുപയോഗിക്കുന്നത്. അവര്‍ക്കെങ്ങനെയാ ശമ്പളം കിട്ടുന്നതെന്നാ വിചാരം)

Branded PC കള്‍ നിര്‍ബന്ധമായും ഉപയോഗയോഗ്യമായ OS കൊടുക്കണം (ലിനിക്സായാലും വിന്‍ഡോസായാലും). ഇത് നന്നായി പൈറസി കുറക്കും.

കസ്റ്റമര്‍ എത്രയാവശ്യപ്പെട്ടാലും പൈറേറ്റഡ് സോഫ്റ്റ്വെയര്‍ കൊടുക്കില്ല എന്ന് ഡീലര്‍ തീരുമാനിക്കണം. പക്ഷെ ഇതിന് എല്ലാ അസ്സോസിയേഷനുകളുടെയും ഫ്രീലാന്‍സുകാരുടേയും സഹകരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരിടത്തു ചെയ്യില്ലെന്നറിഞ്ഞ കസ്റ്റമര്‍ അടുത്ത കടയിലോ, ഫ്രീലന്‍സുകാരനേക്കൊണ്ടോ ചെയ്യിക്കും. അപ്പോ ആദ്യത്തെ കടക്കാരന്‍ മണ്ടനാകും. അതുണ്ടാവരുത്.

OS ന്റെ വില കുറക്കണം. ഒരു 1500 രൂപക്കൊക്കെ കിട്ടിയാല്‍ ആളുകള്‍ മടിക്കാതെ വാങ്ങുമെന്നാണ് എന്റെ പ്രതീക്ഷ. ഏതായാലും ഒന്നും വില്‍ക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വിലകുറച്ചെങ്കിലും വില്‍ക്കുന്നത്. വിലകുറഞ്ഞ XP Started Edition ഒക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത് പക്ഷേ കേരളത്തില്‍ ലഭ്യമല്ലെന്നു തോന്നുന്നു.

എന്തുകൊണ്ട് ലിനിക്സ് ഉപയോഗിച്ചുകൂടാ..?

‘ഓസിനുകിട്ടിയാല്‍ ആസിഡും കുടിക്കും’എന്ന് പണ്ടേ മലയാളിയേക്കുറിച്ച് പറയാറുണ്ട്. അതു തന്നെയാണിവിടുത്തെ സ്ഥിതി. മേല്‍ചോദിച്ച ചോദ്യം ഞാന്‍ നിരവധി പേരൊട് ചോദിച്ചിട്ടുണ്ട്. “ഇപ്പോ വിന്‍ഡോസ് ഫ്രീയായി ഉണ്ടല്ലോ പിന്നെന്തിനാ ലിനിക്സ്“ എന്നാണെല്ലാവരുടേയും മറുചോദ്യം.

വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിതി മനസിലാക്കാം. എന്നാല്‍ internet & word processing മാത്രം ഉപയോഗിക്കുന്നവര്‍ എന്തിന് ലിനിക്സിനോട് പുറം തിരിഞ്ഞു നില്‍ക്കണം.

ഞാന്‍ കഴിഞ്ഞ 3 മാസമായി ലിനിക്സാണുപയോഗിക്കുന്നത്. എനികൊരു വ്യത്യാസവും തോന്നിയിട്ടില്ല. nokia software റും മലയാളം റ്റൈപ്പിങ്ങും മാത്രം വിന്‍ഡോസില്‍. (അത് ലിനിക്സില്‍ ശരിയാവാഞ്ഞിട്ടാ...പുലികള്‍ ഒന്നു സഹായിക്കാനപേക്ഷ)

എന്തായാലും ആദ്യമായി കമ്പ്യൂട്ടറുപയോഗിക്കുന്നവര്‍ക്ക് (എന്റെ നാട്ടില്‍ അങ്ങനെയുള്ള മുതിര്‍ന്നവര്‍ ധാരാളമുണ്ട്. വിദേശത്തുള്ള മക്കളോട് സംസാരിക്കാന്‍) പഠിക്കുന്നത് വിന്‍ഡോസായാലും ലിനിക്സായാലും ഒരുപോലെയാ‍.
-----------------------------------------
ഹാവൂ....എഴുതി ബോറടിച്ചു. ഇനി നിങ്ങള്‍ അഭിപ്രാ‍യം പറയൂ..ഞാന്‍ പോയി പല്ലുതേച്ച് കുളിച്ച് വല്ലതും കഴിക്കട്ടെ...

എഴുതിവന്നപ്പോള്‍ കുറച്ചു നീണ്ടുപോയെന്നൊരു തോന്നല്‍. മാപ്പാക്കണം..അടുത്തപ്രാവശ്യം കുറച്ചോളാം.

disclaimer :
ഞാന്‍ ഓള്‍ കേരള ഐറ്റി ഡീലേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന ജോ.സെക്രട്ടറിയാ‍ണ്. എങ്കിലും
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അവക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. പത്തു വര്‍ഷം നീണ്ട എന്റെ അനുഭവങ്ങളാണ് ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനം.

Friday, October 26, 2007

ഈ ജോലിക്കെന്താ ഒരു കുറച്ചില്‍ ?


ഇന്ന് (26/10/2007) മാത്യൂഭൂമിയുടെ സപ്ലിമെന്റായ നര്‍മ്മഭൂമിയില്‍ കണ്ട ഒരു sms ജോക്കാണിത്.
റയില്‍‌വേ ജീവനക്കാരന്റെ ജോലി അത്ര കേമമൊന്നുമല്ല എന്നൊരു സൂചനയിതിലില്ലേ എന്നൊരു തോന്നല്‍. മാസം പതിനായിരത്തൊളം രൂപ ഇവരുണ്ടാക്കുന്നു എന്നാണെന്റെ അറിവ്.
വൈറ്റ്കോളര്‍ ഉദ്യോഗം അല്ലാത്തതിനാലാവണം മലയാളിക്ക് ഈ പുഛം !
ചിത്രങ്ങളുടെ നിലവാരത്തേക്കുറിച്ച് പരാതി പറയുന്നവരോട് ഒരു വാക്ക്:
പ്രസിദ്ധീകരണങ്ങളില്‍ താല്‍പ്പര്യം തോന്നുന്ന ലേഖനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുക എന്റെ പതിവാണ്. ഇത് മിക്കവാറും യാത്രകളില്‍ ആയതിനാല്‍ സ്കാനിങ്ങ് അപ്രായോഗികവുമാണ് (എനിക്ക് സ്വന്തമായി സ്കാനറും ഇല്ല). പലപ്പോഴും വെളിച്ചം കുറഞ്ഞ സാഹചര്യത്തില്‍ എടുക്കേണ്ടിവരുന്നതിനാലാണ് ചിത്രങ്ങള്‍ മോശമാവുന്നത്. മൊബൈല്‍ ക്യാമറകളുടെ പരിമിതികള്‍ അറിയാമല്ലോ.

നല്ല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരമാവധി ശ്രമിക്കാം. ബൂലോഗര്‍ ദയവായി ക്ഷമിക്കുമല്ലോ.

Tuesday, October 23, 2007

അറബിക്കു മുന്നില്‍ വാലുചുരുട്ടുന്ന മലയാളി !

നാട്ടിലെന്തു ജോലി കൊടുത്താലും വേണ്ട. ഇനി പണിക്ക് പോയാലോ സമരം, കൊടികുത്തല്‍ എന്നിങ്ങനെയായി മുതലാളിക്കു പണികൊടുക്കാനാണു മിടുക്ക്. ഈ മലയാളിതന്നെ ഗള്‍ഫിലെത്തിയാലോ നാട്ടിലെ പകുതി ശബളത്തിന് നാവടക്കി ഇരട്ടിപ്പണി ചെയ്യുകയും ചെയ്യും.
ഇതിനേക്കുറിച്ച് ധനം മാഗസീനില്‍ വന്ന ഒരു ലേഖനമാണിത്.
ഈ പോസ്റ്റുകൂടി ഇതിനൊപ്പം വായിക്കുക. http://anooptiruvalla.blogspot.com/2007/10/blog-post.html
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.



http://i23.tinypic.com/dhambd.jpg

തൊഴിലെടുക്കാന്‍ ആളില്ല ! തൊഴില്‍രഹിത വേതനം പറ്റാന്‍ ലക്ഷങ്ങള്‍ !

കേരളത്തിലെ ബിസിനസ്സുകാരെല്ലാം ഇന്നനുഭവിക്കുന്നഏറ്റവും വലിയ പ്രശ്നം തൊഴിലാളികളുടെ അഭാവമാണ്. വൈറ്റ് കോളര്‍ ജോലികള്‍ക്കുമാത്രമെ ഇന്ന് ആളെ കിട്ടാനുള്ളു.
ഈ വിഷയത്തെക്കുറിച്ച് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്.
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.

http://i23.tinypic.com/fmulcp.jpg

http://i24.tinypic.com/21eawz6.jpg
ഇങ്ങനെയും ഒരു നാട്. നമ്മളെ സമ്മതിക്കണം !

Sunday, September 9, 2007

ഒക്റ്റോബര്‍ 5 ന് തെന്മലയില്‍ ഫോട്ടോഗ്രാഫി ക്ലാസ്

ആള്‍ കേരള ഫോട്ടൊഗ്രാഫേര്‍സ് അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ 2007 ഒക്റ്റോബര്‍ 5 ന് കൊല്ലം ജില്ലയിലെ തെന്മല എക്കോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഹാളില്‍ വച്ച് അനൂപ് ചന്ദ്രന്‍ നയിക്കുന്ന ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പ് നടക്കുന്നു.
എല്ലാ സുഹ്രുത്തുക്കള്‍ക്കും സ്വാഗതം.

Sunday, July 22, 2007

Canon DSLR Workshop in Eranakulam

2006 നവംബര്‍ 23ന്‌ എറണാകുളം ഗ്രാന്റ്‌ ഹോട്ടലില്‍ വച്ചു നടന്ന കാനോണ്‍ ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പിന്റെ ചിത്രങ്ങളാണിവ. എന്റെ മണ്ടത്തരങ്ങള്‍ കേട്ടിരിക്കുന്ന പാവങ്ങള്‍
അതായത്‌....

ഇപ്പൊ മനസിലായോ....


രജിഭാസ്കര്‍ ക്ലാസില്‍



ദൈവമെ ഈ സംശയത്തിനൊക്കെ ഞാനെങ്ങനെ മറുപടി പറയും.




PhotoPlus Magazine Cover shoot

ഫോട്ടോപ്ലസ്‌ ഫോട്ടോഗ്രാഫി മാഗസീനിന്റെ കവര്‍ ചിത്രങ്ങള്‍ക്കുവേണ്ടി നടന്ന ഒരു ഷൂട്ടാണിത്‌. കേരളത്തിലെ അറിയപ്പെടുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായ രജിഭാസ്കറാണ്‌ ചിത്രങ്ങള്‍ എടുത്തത്‌. മോഡല്‍ ധന്യ
ടേ പയ്യന്‍സ്‌.....ഇങ്ങനെയാ ക്യാമറ പിടിക്കുന്നത്‌. രജിക്ക്‌ എന്റെ വക ക്ലാസ്‌

മാപ്പുനള്‍കൂ.....


തോന്ന്യാസം കാണിച്ചിട്ട്‌ രാധികയുടെ കാലുപിടിച്ച്‌ മാപ്പപേക്ഷിക്കുന്ന രജി.


മോഡല്‍ നീനു.

Sunday, April 1, 2007

Canon Digital Photography Workshop at Alappuzha

കാനോണ്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്‌ ഷോപ്പ്‌
കാനോണും ഫോട്ടോപ്ലസ്‌ ഫോട്ടോഗ്രാഫി മാഗസീനും സംയുക്തമായി നടത്തിയ ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പ്‌, ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ വച്ച്‌ 1.04.2007 നടന്നു.അനൂപ്‌ ചന്ദ്രനാണ്‌ ക്ലാസ്സ്‌ നയിച്ചത്‌.

ക്ലാസില്‍ നിന്ന്‌....




പങ്കെടുത്ത ഫോട്ടോഗ്രാഫറന്മാര്‍







കനോണിന്റെ ജയകുമാറുമായി ഒരു ചര്‍ച്ച