Tuesday, February 5, 2008

കള്ളുകുടിയന്മാരുടെ പറുദീസ

കേരളത്തിലെ കള്ളുകുടിയന്മാര്‍ക്ക് ഒരു സ്വപ്നഭൂമിയുണ്ടെങ്കില്‍ അത് മാഹിയാണ്. എവിടെത്തിരിഞ്ഞാലും മദ്യഷാപ്പുകള്‍. അവിടെ നിരത്തി വച്ചിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള കുപ്പികള്‍. കാര്യമായ വിലക്കുറവും. മദ്യത്തിനു മാത്രമല്ല പെട്രോളിനും ഡീസലിനുമൊക്കെ വിലക്കുറവാണ്. ലിറ്ററില്‍ പത്ത് രൂപയോളം വ്യത്യാസം. മാഹി വഴിയെങ്ങാനും പോകുന്നുണ്ടെങ്കില്‍ വണ്ടിയില്‍ ക്യുത്യം അവിടെവരെയെത്താനുള്ള പെട്രോള്‍ മാത്രമേ അടിക്കൂ. എന്നിട്ട് മാഹിയില്‍ ചെന്ന് സ്ഥിരമടിക്കുന്ന പമ്പില്‍ കേറി ഫുള്‍ ടാങ്കടിക്കും. പിന്നെ ബില്ല് നോക്കി സായൂജ്യമടയും.

മാഹിവഴി യാത്രയുണ്ടെന്നറിഞ്ഞാല്‍ പിന്നെ കൂട്ടുകാരന്മാരുടെ വിളിയായി. എല്ലാവരും വലിയ ലിസ്റ്റും തരും. ചുരുക്കത്തില്‍ തിരിച്ചു വരുമ്പോ വണ്ടിയൊരു മിനി ഡിസ്റ്റിലറിയാകും. പോലീസു വല്ലതും പിടിച്ചാല്‍ അപ്പോക്കാണാം.

വളരെ ചെറിയൊരു പട്ടണമാണ് മാഹി. അവിടെച്ചെന്നാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുക ബാറുകളുടേയും മദ്യഷാപ്പുകളുടേയും ആധിക്യം തന്നെ. പിന്നെ പോലീസിന്റെ യൂണിഫോറം. കഴിഞ്ഞ തവണ പോയപ്പോ ക്രിസ്തുമസ് ഘോഷയാത്ര കണ്ടു. പ്രത്യേക വേഷവിധാനങ്ങള്‍, ബാന്‍ഡുമേളം ആകെ രസകരം.

പലതവണ മാഹിവഴി പോയിട്ടുണ്ടെങ്കിലും അവിടം വിശദമായിക്കാണാന്‍ സാധിച്ചിട്ടില്ല. വേറേയെന്തൊക്കെയാണ് അവിടെയുള്ളത്. നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരുക. അടുത്ത തവണ പോകുമ്പോ കാണാമല്ലോ.

Sunday, February 3, 2008

എന്റെ ജ്യോതിഷ ബ്ലോഗ് തുടങ്ങി

പ്രിയ ബൂലോകരേ,

ജ്യോതിഷം വിഷയമാക്കി ഞാനൊരു പുതിയ ബ്ലോഗാരംഭിച്ചിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അതൊന്ന് സന്ദര്‍ശിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയുക.
http://entejyothisham.blogspot.com/

Saturday, February 2, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങ്

ഫെബ്രുവരി 9 ന് തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കരുതുന്നു. തിരുവല്ലയിലോ അടുത്തുനിന്നോ ആരെങ്കിലുമുണ്ടെങ്കില്‍ ഒരുമിച്ച് പോകാവുന്നതാണ്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കാനും, ആവശ്യമെങ്കില്‍ നമുക്ക് എന്തെങ്കിലും സഹായം ചെയ്യാനും സാധിക്കുമെന്ന് കരുതുന്നു. ഇതിന്റെ ഡെവലപ്പ്മെന്റിലും പ്രചാരണപ്രവര്‍ത്തനത്തിലും കഴിയുന്നത്രയാളുകള്‍ പങ്കെടുക്കുന്നത് നന്നായിരിക്കും.

Friday, February 1, 2008

നന്മ നിറഞ്ഞവര്‍ വടക്കന്‍ കേരളീയര്‍ !

ഒരിക്കല്‍ മംഗലാപുരം പോയി വരുമ്പോള്‍ വഴിതെറ്റി കൂത്തുപറമ്പൊക്കെക്കഴിഞ്ഞൊരു സ്ഥലത്തെത്തി. പാതിരാത്രിയായതിനാ‍ല്‍ വഴിചോദിക്കാന്‍ റോഡിലൊരു മനുഷ്യജീവി പോലുമില്ല. കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോളൊരു മാരുതിയെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയടങ്ങിയോരു കുടുംബം. കാര്യം പറഞ്ഞപ്പോള്‍; നിങ്ങളെന്റെ പിന്നാലെ വന്നോളൂ എന്നു പറഞ്ഞദ്ദേഹം മുന്‍പില്‍ പോയി. ഒരു നാലഞ്ചു കിലോമീറ്റര്‍ പോയിക്കാണും റെയില്‍വേ ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു “ദാ, ആ ഗേറ്റുകടന്നാല്‍ ഹൈവേയിലെത്താം. പിന്നെ നേരേ പോയാല്‍ മതി”

നന്ദി പറഞ്ഞുകൊണ്ട് ഞാനദ്ദേഹത്തിന് പോകേണ്ട സ്ഥലം ചോദിച്ചു. “നമ്മളാദ്യം കണ്ടില്ലേ അതിനടുത്താണെന്റെ വീട്”. ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. യാതൊരു പരിചയവുമില്ലാത്തൊരാള്‍ക്കു വേണ്ടി ഇത്രയും ദൂരം വണ്ടിയോടിക്കുകയോ. ഇത് മനുഷ്യനോ അതോ ദൈവദൂതനോ?. ഞങ്ങള്‍ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് തിരിയുമ്പോഴും ആ വലിയ മനുഷ്യന്റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു.

കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരവധി തവണ ഞാന്‍ പോയിട്ടുണ്ട്. ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം എന്നാണെന്റെ അനുഭവം. അവിടെ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളയൊരാള്‍ പോലും ആത്മാര്‍ഥമായിട്ടല്ലാതെ സംസാരിച്ചിട്ടില്ല. സഹായമല്ലാതെയൊന്നും ചെയ്തിട്ടില്ല.

കോഴിക്കോടിനും പാലക്കാടിനുമിടയ്ക്കുള്ള എതോ ഒരു സ്ഥലത്തായിരുന്നു എനിയ്ക്കന്ന് ഫോട്ടോഗ്രാഫി ക്ലാസ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞാന്‍ അവിടെയൊരു ഓട്ടോക്കാരനോട് വഴി ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണെനിക്ക് കിട്ടിയത്. എന്നെ കയറ്റി ഓട്ടോ പഴയ ബസ്റ്റാന്‍ഡിലേക്ക് നീങ്ങി. തന്റെ വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് കൂടെ വന്ന് എന്നെ ഒരു ബസ്സില്‍ കയറ്റിയിരുത്തി. എനിക്കിറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ കാണിച്ചു തരാനായി കണ്ടക്ടറെ ഏല്‍പ്പിച്ചിട്ടാണദ്ദേഹം പോയത്. ഇത്രയുമൊക്കെ ചെയ്തിട്ടും മിനിമം ചാര്‍ജ്ജ് മാത്രമേ വാങ്ങിയുമുള്ളൂ.

നമ്മളൊരു സ്ഥലത്ത് ആദ്യമായി ചെല്ലുമ്പോള്‍ ആ നാടിനെക്കുറിച്ച് ഫസ്റ്റ് ഇമ്പ്രഷന്‍ കിട്ടുന്നത് ഓട്ടോക്കാരില്‍ നിന്നും മറ്റുമാണ്. മധ്യകേരളത്തിലോ മറ്റോ ചെന്നെത്തി ഒരോട്ടോ പിടിച്ചുനോക്കൂ അപ്പോഴറിയാം വ്യത്യാസം. മിനിമം ചാര്‍ജ്ജ് എന്നത് എഴുതിവച്ചിരിക്കുന്നതേ കാണാനാവൂ. ഓട്ടോയില്‍ കാലെടുത്ത് വെച്ചാല്‍ പതിനഞ്ച് രൂപ, മുന്നോട്ട് നീങ്ങിയാല്‍ ഇരുപത്, പിന്നെയൊക്കെ വായിത്തോന്നുന്ന റേറ്റും. സ്ഥലമറിയാത്തയാളാണെന്ന് മനസിലായാല്‍ ഭൂലോകം മുഴുവന്‍ കറക്കുകയും ചെയ്യും.

വടക്കന്‍ കേരളത്തിലാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ നടത്തിയിട്ടുള്ളത്. ക്ലാസില്‍ കൂടുതല്‍ ആളുകള്‍ വരുന്നതും അവിടെയാണ്. നമ്മളെക്കാ‍ള്‍ എത്രയോ അറിവുള്ളവര്‍ പോലും അതിന്റെയൊരഹങ്കാരവും കൂടാതെ ക്ഷമയോടെ ക്ലാസിലിരിക്കും. സാധാരണ ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പരസ്യമായി ആരും സംശയം ചോദിക്കാറില്ല. മസിലുപിടിച്ച് ഇരിക്കാറേയുള്ളൂ. തന്റെ അറിവില്ലായ്മ മറ്റേയാള്‍ അറിയാതിരിക്കാനാണ് ഇത്. എന്നിട്ട് ക്ലാസ് കഴിയുമ്പോ ഒറ്റക്ക് നമ്മുടെ അടുത്തുവന്ന് ചോദിക്കുകയും ചെയ്യും. ഇവിടെയും വടക്കുള്ളവര്‍ വ്യത്യസ്ഥരാണ്. പരസ്യമായി എത്ര നിസ്സാര സംശയവും ചോദിക്കാനവര്‍ക്ക് മടിയില്ല. അതൊരു കുറവായിട്ടൊരിക്കലും അവര്‍ കാണുന്നുമില്ല.

ഒരു പക്ഷേ നാട്ടിന്‍പുറം നന്മകളാല്‍ സമ്യുദ്ധം എന്നുപറഞ്ഞത് വടക്കന്‍ കേരളത്തേക്കുറിച്ചായിരിക്കും.