Sunday, September 16, 2012

കേരളഗ്രന്ഥശാലാസംഘദിനവും വായനയും.

അധികമാരുമറിയാതെ മറ്റൊരു ഗ്രന്ഥശാലാസംഘദിനംകൂടി കടന്നുപോയി. നല്ലവായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ.പി.എൻ.പണിക്കരുടെ ശ്രമഫലമായി 1945 ലാണ് സംഘം പിറവികൊള്ളുന്നത്. അൻപതിൽ താഴെ ഗ്രാമീണവായനശാലകളുമായി പ്രവർത്തനമാരംഭിച്ച സംഘത്തിന്റെ കീഴിലിന്ന് പതിനായിരത്തോളം ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ സമ്പൂർണ്ണസാക്ഷരതാസംസ്ഥാനം എന്ന മഹത്തായബഹുമതി നമുക്ക് ലഭിച്ചതിന്റെ പിന്നിൽ കേരളഗ്രന്ഥശാലാസംഘം സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്.

വായന മരിക്കുന്നുവെന്ന മുറവിളികൾക്കിടയിലും മലയാളത്തിൽ പുസ്തകങ്ങൾക്ക് കുറവൊന്നുമില്ല. നൂറോളം പ്രസാധകന്മാർ പ്രസിദ്ധീകരിക്കുന്ന എണ്ണായിരത്തിയഞ്ഞൂറോളം പുസ്തകങ്ങളാണ് ഇപ്പോൾ ഒരുവർഷം കൊണ്ട് മലയാളിയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞൊരു പതിറ്റാണ്ടുകൊണ്ട് പുസ്തകങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പ്രസാധകരും വെളിപ്പെടുത്തുന്നു. പുതിയ പുസ്തകങ്ങളേക്കാൾ പ്രശസ്തമായ പഴയപുസ്തകങ്ങൾക്കാണ് വില്പനകൂടുതലെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ പുസ്തകങ്ങളുടെ എണ്ണവും വില്പനയും വർദ്ധിക്കുമ്പോഴും മലയാളിയുടെ വായന ഇപ്പോഴും പിന്നാക്കം നില്ക്കുകതന്നെയാണോയെന്ന് സംശയമുണ്ട്.

ബാലമാസികകളിൽനിന്ന് വായനയാരംഭിച്ച്, യൗവ്വനത്തിന്റെ തീഷ്ണതയിൽ മുട്ടത്തുവർക്കിയും മിൽബൂൺ പൈങ്കിളികളും വായിച്ചുവളർന്ന് ഗൗരവമുള്ള വായനക്കാരായിമാറിയ തലമുറയല്ല ഇന്നുള്ളത്. പഠനത്തിനും ജീവസന്ധാരണത്തിനുമാവശ്യമായ പുസ്തകങ്ങൾക്കുമപ്പുറം വായനയുടെ ലോകം ഇന്നത്തെ മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന് വേണം കരുതാൻ. വില്പനയുടെ നല്ലൊരുശതമാനം പ്രത്യേകവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളാണെന്ന പ്രസാധകരുടെ അഭിപ്രായം ഇതിന്റെ തെളിവാണ്.

ഒരു നല്ലവായനക്കാരൻ പരന്നവായനയ്ക്കുടമയായിരിക്കണം. ഏതുവിഷയവും വായിക്കുകയും അതിൽനിന്ന് വിജ്ഞാനസമ്പാദനം ചെയ്യുകയും വേണം. പഠനത്തിനുള്ള പുസ്തകങ്ങൾക്കുപുറമേ; മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളേക്കുറിച്ചും അവയിലെ ദശാസന്ധികളേക്കുറിച്ചുമുള്ള അനുഭവങ്ങൾ പകർന്നുതരുന്ന നോവലുകളും കഥകളും വായിച്ചുകൂടി പുതിയതലമുറ വളരുകയാണ് വേണ്ടത്.

Friday, February 10, 2012

ആയുർവ്വേദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു?

ആഗോള ആയുർവ്വേദസമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശികളടക്കമുള്ള പ്രശസ്തരായ അനേകം വൈദ്യന്മാരും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന്റെ സ്വന്തം ചികിൽസാരീതിയായ ആയുർവ്വേദം ലോകമെങ്ങും പടർന്ന്
പന്തലിക്കുന്നതിൽ നാം അഭിമാനിക്കുകതന്നെ വേണം. പക്ഷെ ആയുർവ്വേദത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ നമ്മെ ആശങ്കാകുലരാക്കുകയാണ്. ആയുർവ്വേദം നല്ലതല്ലെന്ന പ്രചാരം ബോധപൂർവ്വമോ അല്ലാതെയോ ഒരു വിഭാഗം നടത്തുന്നുണ്ട്.  അടുത്തയിടെ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ വിവരിക്കാം.


സുഹൃത്തിന്റെ മാതാവ് വൃക്കതകരാർ ബാധിച്ച് അത്യാസന്നനിലയിൽ അമൃതാ ആശുപത്രിയിലെത്തി. താമസിയാതെ ജീവൻവെടിഞ്ഞ ആ അമ്മയുടെ മരണത്തിനുത്തരവാദി അവർ വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന അരിഷ്ടങ്ങളും മറ്റ് ആയുർവ്വേദമരുന്നുകളുമാണെന്നാണ് അവിടെയുള്ള ഡോക്ടറന്മാർ പറഞ്ഞത്. മരുന്നുകളിലെ ലോഹഘടകങ്ങൾ വൃക്കയിൽ അടിഞ്ഞുകൂടിയിരുന്നത്രെ.

തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ഒറ്റമൂലി ചികിൽസകനാണ് പന്നിയോട് സുകുമാരൻ. വയോവൃദ്ധനായ അദ്ദേഹം അനേകരെ ചികിൽസിച്ച് ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഷുഗർ പ്രഷർ ഇത്യാദികളാൽ വലഞ്ഞ
എന്റെയമ്മാവൻ ഈ വൈദ്യനെക്കുറിച്ചറിഞ്ഞ് ചികിൽസ തുടങ്ങി. പലതരം ചൂർണ്ണങ്ങൾ ഒന്നരലിറ്റർ ബ്രാണ്ടിയിൽ വിവിധയളവിൽ ചേർത്ത് കുറുക്കി തെളിനീരാക്കിയതാണ് മരുന്ന്. കൂട്ടിന് കടുത്ത പഥ്യവും. എന്തിനധികം പറയുന്നു, ഒരാഴ്ചക്കുള്ളിൽ തളർന്നുവീണ അമ്മാവൻ കോട്ടയം മെഡിക്കൽ കോളേജിലായി. ഷുഗർ കുറക്കാൻ പോയ ആൾ 85% കിഡ്നി തകർന്ന് ഇപ്പോൾ മരണത്തോട് മല്ലിടുന്നു.

നവജാതയായ സഹോദരീപുത്രിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥകൾ. പാൽ കുടിച്ചാലുടൻ ശർദ്ദിക്കുക, ഒരിക്കൽ മലബന്ധം പിന്നീട് വയറ്റിളക്കം, ഉറക്കമില്ലായ്മ, കരച്ചിൽ തുടങ്ങിയവയുമായി അവൾ എല്ലാവരുടെയും നെഞ്ചിൽ തീകോരിയിട്ടു. കുട്ടിയുമായി ഓടിച്ചെന്ന ഞങ്ങളെ ഡോക്ടർ തല്ലിയില്ലെന്നേയുള്ളൂ. അമ്മ പ്രസവരക്ഷക്കായി കഴിക്കുന്ന ലേഹ്യവും കഷായവുമാണത്രെ ഇവിടെ വില്ലനായത്. എന്തായാലും അത് നിർത്തിയതോടെ കുട്ടിയുടെ ദീനവും മാറി.

ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ആരാണിതിലെ യഥാർഥ പ്രതി?. പ്രൊഫഷണൽ അസൂയകൊണ്ട് അലോപ്പതി ഡോക്ടറന്മാർ ആയുർവ്വേദത്തെ കുറ്റപ്പെടുത്തുകയാണോ. അതൊ അറിവില്ലാത്ത മുറിവൈദ്യന്മാർ പറ്റിക്കുന്നതോ. നാമാരെയാണ് വിശ്വസിക്കേണ്ടത്? വിഷയത്തിൽ അറിവുള്ളവർ പറയുക. ഞങ്ങൾ കേൾക്കാം.

Thursday, February 9, 2012

കേരളത്തിൽ ചരിത്രമാവർത്തിക്കുന്നു.

എഴുപതുവർഷങ്ങൾക്കുമുൻപ്, ഈ നാട്ടിൽ പാവപ്പെട്ടവർ പുഴുക്കളേപ്പോലെ ജീവിച്ചിരുന്നയൊരു കാലമുണ്ടായിരുന്നു. ഭൂവുടമയ്ക്കുവേണ്ടി രാപ്പകൽ എല്ലുമുറിയെപണിയെടുത്താലും അവനുകിട്ടുന്നത് ആട്ടുംതുപ്പും മാത്രം. അവന്റെ കുട്ടികൾ വിശന്ന് ചത്തൊടുങ്ങിക്കൊണ്ടിരുന്നപ്പോഴും അധികാരപ്രമത്തനായ ജന്മി സുഖലോലുപതയിൽ അഭിരമിക്കുകയായിരുന്നു. 

ഈയവസരത്തിലാണ് ദൈവദൂതനെപ്പോലെ കമ്യൂണിസ്റ്റ്പാർട്ടി രംഗത്തെത്തുന്നത്. സ്വന്തം അവകാശങ്ങൾക്കായി ശക്തമായി പോരാടാൻ കർഷകത്തൊഴിലാളികളെ അവർ പഠിപ്പിച്ചു. ഇതുകണ്ട് വിറളിപൂണ്ട ജന്മിത്വം അതിന്റെ കരാളഹസ്തത്താൽ സമരതീജ്വാലകളെ തല്ലിക്കെടുത്താൻ ആവുന്നത്ര പരിശ്രമിച്ചു. മുതലാളിമാരും അധികാരവർഗ്ഗത്തിന്റെ ചട്ടുകമായ പോലീസും ചേർന്ന് ആയിരങ്ങളെ തല്ലിച്ചതച്ചു. നൂറുകണക്കിനാളുകൾ ലോക്കപ്പിൽ മരിച്ചുവീണു. പക്ഷേ സമരം അവസാനിച്ചില്ല. ഓരോതുള്ളിച്ചോരയ്ക്കും പകരംചോദിച്ചുകൊണ്ട് ആയിരങ്ങൾ സമരപാതയിലേക്കിറങ്ങി. അവസാനം ദുഷ്ഠജന്മിപ്രഭുത്ത്വങ്ങൾക്ക് മുട്ടുമടക്കേണ്ടിവന്നു.

എഴുപതുവർഷങ്ങൾക്കുശേഷം, കേരളത്തിൽ നേഴ്സുമാരെന്ന മാലാഖക്കുട്ടികളുണ്ടായിരുന്നു. ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവരുടെ കണ്ണുകൾ നിറയെ. കിടപ്പാടം പണയം വെച്ചും കൂലിവേലയെടുത്തും മാതാപിതാക്കൾ അവരെ പഠിപ്പിച്ചു. എന്നാലവരെ നിഷ്കരുണം ചൂഷണം ചെയ്യുകയായിരുന്നു മുതലാളിവർഗ്ഗം. രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന അവർക്ക് പിച്ചക്കാശായിരുന്നു ശമ്പളം. വേറെ എവിടെയെങ്കിലും പോയി രക്ഷപെടാമെന്നാഗ്രഹിച്ച അവരെ ബോണ്ടുകൾകൊണ്ട് മുതലാളി വരിഞ്ഞുമുറുക്കി.
ക്രൂരപീഢനത്തിൽനിന്ന് രക്ഷപെടാനാകാതെ അവൾ ആത്മഹത്യചെയ്തു. എന്നിട്ടുമാ നിഷ്ഠൂരന്മാരുടെ മനസ്സലിഞ്ഞില്ല.

ഈയവസരത്തിലാണ് മുല്ലപ്പൂവിന്റെ നൈർമ്മല്യവും ആർജ്ജവം സ്ഫുരിക്കുന്ന കണ്ണുകളുമുള്ളയൊരു യുവാവ് ജാസ്മിൻ ഷാ രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
നേഴ്സുമാർ അടിച്ചമർത്തലിനെതിരെ അണിനിരന്നു. സമരത്തെ ചവിട്ടിത്താഴ്ത്താനായി മുതലാളിമാർ സകലവിദ്യകളും പയറ്റി. സമരസേനാനികളുടെ കൈകാലുകൾ തല്ലിയൊടിച്ചും പത്രമാധ്യമങ്ങളെ വിലക്കെടുത്തും അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ചും യുദ്ധം തുടരുകയാണ്. പതിനായിരം അക്ഷൗഹിണിപ്പടകളുടെ മുന്നിൽ പതറാതെ തേർതെളിച്ച ശ്രീകൃഷ്ണനെപ്പോലെ ജാസ്മിൻ ഷാ മുന്നിലുണ്ട്. മുതലാളിമാരുടെ വിഷം പുരട്ടിയ കൂരമ്പുകൾക്ക് മറുപടിയായി സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും ബ്രഹ്മാസ്ത്രങ്ങൾ നേഴ്സുമാരുടെ പക്കലുണ്ട്. ഈ ധർമ്മയുദ്ധം വിജയിച്ചേമതിയാകൂ. മുതലാളിത്തത്തിന്റെ വിഷപ്പല്ല് തല്ലിത്തകർത്തേ മതിയാകൂ. ധൈര്യമായിരിക്കൂ, വിജയിക്കുംവരെ സഹോദരങ്ങളായ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അഭിവാദനങ്ങൾ !

Monday, January 30, 2012

ഡ്രൈവർ വേണ്ടാത്ത കാറുമായി ഗൂഗിൾ 

2011 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. കാലിഫോർണിയയിലെ മൗണ്ടൻവ്യൂവിൽ ലോസാഞ്ചൽസിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണൊരു ടൊയോട്ട പ്രിയൂസ്. വഴിയാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതരത്തിൽ അതിനുമുകളിൽ കുഴൽരൂപത്തിലൊരു ക്യാമറയുമുണ്ടായിരുന്നു. അതെന്താണെന്നറിയാനുള്ള ആകാംഷയോടെ കാറിനുള്ളിലേക്കു നോക്കിയവർ അമ്പരന്നു പോയി. ആ കാറിന് ഡ്രൈവറില്ലായിരുന്നു!.

കുറച്ചുനാളുകളായി ഗൂഗിൾ അതീവരഹസ്യത്തോടെ ഡെവലപ്പ് ചെയ്തുകൊണ്ടിരുന്ന പുത്തൻ സാങ്കേതികവിദ്യയുടെ പരീക്ഷണമായിരുന്നു അന്ന് അരങ്ങേറിയത്. ഡ്രൈവറില്ലാതെ; സ്വയം നിയന്ത്രണസംവിധാനത്തോടുകൂടി സഞ്ചരിക്കുന്ന കാർ. അതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം. നാനാവശങ്ങളിലും ഘടിപ്പിച്ച നിരവധി സെൻസറുകളിൽനിന്നും ക്യാമറകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ശക്തിയേറിയ കമ്പ്യൂട്ടർ അപഗ്രഥിച്ച് ഒരു മനുഷ്യഡ്രൈവറിനേപ്പോലെ വാഹനത്തെ നിയന്ത്രിക്കുന്നു. അവിചാരിതമായെന്തെങ്കിലും സംഭവിച്ചാൽ കാറിന്റെ നിയന്ത്രണമേറ്റെടുക്കാൻ ഒരാളും കാറിലെ നാവിഗേഷൻ സംവിധാനങ്ങൾ നിരീക്ഷിക്കാൻ മറ്റൊരാളുമായി ഗൂഗിളിന്റെ ഏഴുകാറുകൾ മൂന്നുലക്ഷത്തിലധികം കിലോമീറ്ററുകൾ ഇതുവരെ സഞ്ചരിച്ചുകഴിഞ്ഞു. തിരക്കേറിയ നഗരങ്ങളിലും ഹൈവേകളിലും മലമ്പ്രദേശത്തുകൂടിയുമൊക്കെയുള്ള യാത്രകളിൽ ബഹുഭൂരിപക്ഷം ദൂരവും ഗൂഗിൾ കാർ തനിയെ ഡ്രൈവുചെയ്തതെന്നാണ് വാർത്തകൾ. ഇതിനിടക്ക് ആകെയുണ്ടായൊരപകടം ട്രാഫിക്ക് സിഗ്നലിൽ നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാർ കൊണ്ടിടിച്ചതു മാത്രമാണത്രെ.

തിരക്കേറിയ വീഥികളിലൂടെ പരസ്പരം തൊട്ടുരുമ്മാതെ അനേകം കാറുകൾക്ക് ഈ സാങ്കേതികവിദ്യയുപയോഗിച്ച് സഞ്ചരിക്കാനാകും. മാത്രമല്ല ഇത്തരം കാറുകൾക്ക് അപകടസാധ്യത തുലോം കുറവായതിനാൽ ഭാരംകുറഞ്ഞ ലോഹഭാഗങ്ങളുപയോഗിച്ച് അവ നിർമ്മിച്ചാൽ മതിയെന്ന ഗുണവുമുണ്ട്. ഭാരം കുറയുമ്പോൾ സ്വോഭാവികമായും ഇന്ധനചിലവും കുറയുമല്ലൊ. അതായത് ഡ്രൈവറും വേണ്ട പെട്രോളും ലാഭം. ചെന്നെത്തേണ്ട സ്ഥലം ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ സീറ്റിൽ സുഖമായി ചാരിയിരിക്കാം. കാർ തനിയെ ലക്ഷ്യസ്ഥാനത്തെത്തിക്കോളും. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഡ്രൈവിങ്ങ് രീതികൾ ക്രമീകരിക്കാനും ഗൂഗിൾ കാറിൽ സാധ്യമാണ്. ശാന്തമായി കുറഞ്ഞവേഗതയിൽ യാത്രചെയ്യുന്ന കാറിനെ ശബ്ദനിർദ്ദേശമുപയോഗിച്ച് ഒരു പടക്കുതിരയേപ്പോലെ ചീറിപ്പായിക്കാൻ കഴിയും.

ഒരു സേർച്ച് എഞ്ചിനുമായിത്തുടങ്ങി മൊബൈല് വിപണിയെ വരെ കൈപ്പിടിയിലൊതുക്കിയ ഗൂഗിളിന്റെ ഈ കണ്ടെത്തൽ റോഡ് നിയമങ്ങൾ വരെ പൊളിച്ചെഴുതാൻ കാരണമായേക്കാം. മനുഷ്യഡ്രൈവറിനായി രൂപപ്പെടുത്തിയ ലൈസൻസും ട്രാഫിക്ക് നിയമങ്ങളുമൊക്കെ യന്ത്രഡ്രൈവറുകൾക്ക് അനുയോജ്യമായരീതിയിൽ ഇനി മാറ്റേണ്ടി വരും.

സ്വയം നിയന്ത്രണശേഷിയുള്ള കാറുകൾ വിപണിയിലെത്താൻ ഇനിയും കാലമേറെകഴിഞ്ഞേക്കാം. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള ഗവേഷണങ്ങൾക്ക് തുടക്കമിടാൻ ഗൂഗിളിന് കഴിഞ്ഞുവെന്നത് വലിയൊരു കാര്യമാണ്. ക്ഷീണമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് മനുഷ്യനേക്കാൾ മെച്ചമേറെയുണ്ട്. അവയെന്തായാലും മദ്യപിച്ച് വാഹനമോടിക്കുകയോ ഉറക്കംതൂങ്ങുകയോ ചെയ്യില്ലല്ലൊ. വാഹനമോടിക്കുന്നയാളിന്റെ അശ്രദ്ധകൊണ്ടുമാത്രം ലക്ഷക്കണക്കിനാളുകൾ അപകടങ്ങളിൽ കൊല്ലപ്പെടുന്നയീ ലോകത്ത് യന്ത്രഡ്രൈവറന്മാർ ചരിത്രം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഒരു പക്ഷേ അത് ഇന്റർനെറ്റിന്റെ ആവിർഭാവം ലോകത്തെ മാറ്റിമറിച്ചപോലെ വിപ്ലവകരമായേക്കാം.

Sunday, October 23, 2011

'സഞ്ചരിക്കുന്ന വിശ്വാസി':ലോനപ്പൻ നമ്പാടന്റെ ആത്മകഥ

'സഞ്ചരിക്കുന്ന വിശ്വാസി'. ലോനപ്പൻ നമ്പാടന്റെ ആത്മകഥയുടെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ ഡി.സി ബുക്ക്സ്. വില 125 രൂപ.


കാൽനൂറ്റാണ്ടുകാലം കേരളനിയമസഭയിലും അഞ്ചുവർഷക്കാലം ലോക്‌സഭയിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശ്രീ ലോനപ്പൻ നമ്പാടൻ. രാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മാർഥത തുടിക്കുന്ന പ്രവർത്തനങ്ങളാണദ്ദേഹത്തെ ജനസമ്മതനാക്കിയത്. തന്റെ പൊതുജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണ് അദ്ദേഹം ഈ ആത്മകഥയിലൂടെ വെളിവാക്കുന്നത്.

കത്തോലിക്കാസഭയുടെ നെറികേടുകളുടേയും വിശ്വാസവഞ്ചനയുടേയും കഥകളാണ് 'സഞ്ചരിക്കുന്ന വിശ്വാസി' യിലുടനീളം മറനീക്കി പുറത്തുവരുന്നത്. വിമോചനസമരക്കാലം മുതലുള്ള സഭയുടെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ടീയനിലപാടുകളെയും തുടർന്നിക്കാലം വരെ തങ്ങളുടെ സ്വാർഥതാല്പര്യത്തിനായി കാട്ടിക്കൂട്ടിയ പേക്കൂത്തുകളെയുമെല്ലാം നമ്പാടൻ സുശക്തം വിമർശിക്കുന്നു. കത്തോലിക്കാസഭ അൽമായർക്കുള്ളതല്ല മറിച്ച് മെത്രാന്മാർക്കും അച്ചന്മാർക്കും തന്നിഷ്ടം നടപ്പാക്കാനുള്ളതാണെന്ന് കഥാകാരൻ പറഞ്ഞുവെക്കുന്നു. എ.കെ ആന്റണിയടക്കമുള്ള പൊതുപ്രവർത്തകരെ എങ്ങനെയാണ് സഭ വഞ്ചിച്ചതെന്നും ഇവിടെ വായിക്കാം.

കെ.എം.മാണിയേക്കുറിച്ചും ആർ.ബാലകൃഷ്ണപിള്ളയെക്കുറിച്ചുമൊക്കെ അത്ര നല്ല അഭിപ്രായമല്ല നമ്പാടൻ മാഷിനുള്ളത്. അധികാരകസേരക്കായി എത്ര തരംതാണ രാഷ്ട്രീയക്കളികൾക്കും മടിക്കാത്തവനാണ് മാണിയെന്ന് പല അനുഭവങ്ങളുമുദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ വിവരിക്കുന്നു. അധികാരപ്രമത്തതയും താൻപോരിമയും നിറഞ്ഞ പ്രവൃത്തികളായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. ഇ.എം.എസ്, ഗൗരിയമ്മ, കരുണാകരൻ തുടങ്ങി തന്നോടൊപ്പമിടപെട്ടിട്ടുള്ള പല വ്യക്തികളെയും ഈ ആത്മകഥയിൽ ലോനപ്പൻ നമ്പാടൻ പരാമർശിച്ചിട്ടുണ്ട്. കൂടാതെ അക്കാലത്ത് രാഷ്ട്രീയത്തിലും നിയമസഭക്കുള്ളിലും നടന്ന രസകരമായ മുഹൂർത്തങ്ങൾ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിലൂടെ അദ്ദേഹം വിവരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകനായി വിമോചനസമരക്കാലത്ത് രാഷ്ടീയത്തിൽ സജീവമാകുകയും പിൽകാലത്ത് ഇടതുപക്ഷകൂടാരത്തിലെത്തുകയും ചെയ്ത നമ്പാടന്റെ കമ്യൂണിസ്റ്റനുഭാവം ഈ ആത്മകഥയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. തന്റെ സുദീർഘമായ പൊതുജീവിതാവസാനത്തിൽ നടത്താവുന്ന തുറന്നുപറച്ചിലുകളൊന്നും ലേഖകൻ മുതിരുന്നില്ല. മാത്രവുമല്ല സ്വന്തം രാഷ്ട്രീയാനുചരർക്ക് എതിരായേക്കാവുന്ന ഒരു വാചകം പോലുമദ്ദേഹം പറയുന്നുമില്ല. അത്തരം കഥകളൊന്നും അദ്ദേഹത്തിനറിയാത്തതല്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ ആത്മകഥയിൽ ഒരു ആത്മാർഥതക്കുറവ് വായനക്കാരനു തോന്നിയേക്കാം.

വിവാദപരമായ വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങളീപ്പുസ്തകം വായിക്കുന്നതെങ്കിൽ നിരാശയാവും ഫലം. നാമൊക്കെ കാണുകയും കേൾക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങൾ മാത്രമേ ഇവിടെ നമ്പാടനും പറയുന്നുള്ളൂ. അതുകൊണ്ടുതന്നെ പുതുതായൊന്നും അറിയാൻ കഴിയാത്തതിനാലുള്ള ഒരിശ്ചാഭംഗം തോന്നിയാലൽഭുതമില്ല. എന്തായാലും വെറുതെ കിട്ടിയാലൊന്ന് ഓടിച്ചുനോക്കാമെന്നല്ലാതെ പണം കൊടുത്തു വാങ്ങി വായിക്കാൻ മാത്രമുള്ള സാംഗത്യമൊന്നും 'സഞ്ചരിക്കുന്ന വിശ്വാസി' എന്നയീ ആത്മകഥക്കുണ്ടെന്ന് തോന്നുന്നില.

Friday, October 21, 2011

മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ

മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ.
മുംബൈയിലെ പത്രപ്രവർത്തകരായ അരവിന്ദ് മേനോൻ, അഭിഷേക് മേനോൻ എന്നിവർ ചേർന്നെഴുതിയ പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ ഡി.സി ബുക്ക്സ്. വില 195 രൂപ.

2000 ജനുവരിയിലെ ഒരു രാത്രി. മുംബൈ ഫയർ ആൻഡ് ഐസ് ഡിസ്കോത്തെക്കിൽ താരസമൃദ്ധമായൊരു നിശാവിരുന്ന് പൊടിപൊടിക്കുന്നു. ഹിന്ദിസിനിമയിലെ ഒന്നാംനിര നിർമ്മാതാവും സംവിധായകനുമായ രാകേഷ് റോഷനാണ് ആതിഥേയൻ. മകൻ ഋതിക് റോഷൻ നായകനായ 'കഹോ ന പ്യാർ ഹേ' എന്ന ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് ഡിന്നർ. ഫ്യൂഷൻ സംഗീതം ലഹരിയായി ആതിഥേയനിലേക്കും അതിഥികളിലേക്കും പടർന്നു. കാതടപ്പിക്കുന്ന സംഗീതത്തിനിടെ ഒരപരിചിതൻ രാകേഷ് റോഷന്റെ സമീപമെത്തി കാതിൽ പിറുപിറുത്തു: 'ഭായിയുടെ ഒരു സന്ദേശവുമായി വന്നതാണു ഞാൻ'. ഭായി എന്നാൽ അബുസലിം. മുംബൈ അധോലോകത്തിലെ ഭയപ്പെടുത്തുന്ന പേരുകളിലൊന്ന്. സംഗീതം നിലച്ചു. റോഷൻ വിയർത്തു. അതിഥികൾ അമ്പരന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു പകൽ, ഭായിയുടെ കുട്ടികൾ റോഷനുനേരെ തുരുതുരെ വെടിയുതിർത്തു. പക്ഷേ, തലനാരിഴക്ക് ഉന്നംപിഴച്ചു. ഭാഗ്യത്തിന് റോഷൻ രക്ഷപെട്ടു.

* * * * * * * *

ഇറ്റലിയിലെ ചെറുദ്വീപായ സിസിലിയിലാണ് പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലും വേരുപാകിയ 'മാഫിയ' ജന്മമെടുത്തത്. അമേരിക്കയിലത് കെട്ടുറപ്പുള്ള ഫാമിലിയായും റഷ്യയിൽ ചുവന്ന മാഫിയയെന്നും ജപ്പാനിൽ യാക്കൂസ എന്നപേരിലും അറിയപ്പെട്ടു. മുംബൈയിൽ അണ്ടർ വേൾഡായും ഈ കൊച്ചുകേരളത്തിൽ കൊട്ടേഷൻ സംഘങ്ങളായും രൂപാന്തരപ്പെടുന്നതും ഇത്തരം മാഫിയകൾ തന്നെ. ഇങ്ങനെ തങ്ങളുടെ നീരാളിക്കൈകളുമായി ലോകത്തിനെ വരിഞ്ഞുമുറുക്കുന്ന അധോലോക സംഘങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഈ പുസ്തകത്തിന്റെ രചയിതാക്കൾ മുംബൈയിൽ നിന്നുള്ള രണ്ടു പത്രപ്രവർത്തകരാണെന്ന് പുറംകവറിൽ ഒരൊഴുക്കൻ മട്ടിൽ എഴുതിയതല്ലാതെ അവരുടെ കൂടുതൽ വിവരങ്ങളൊന്നും പ്രസാധകർ നൽകിയിട്ടില്ല. എഴുത്തുകാരനെക്കുറിച്ച് അല്പമെങ്കിലും അറിയുകയെന്നത് വായനക്കാരന്റെ അവകാശമാണെന്നകാര്യം ഒരുപക്ഷേ ഡി.സി.ബുക്സ് മറന്നതാവാം.

ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗങ്ങളിലും സ്വശ്ചന്ദം വിഹരിക്കുന്ന അധോലോകസംഘങ്ങളുടെ രക്തരൂക്ഷിതമായ കഥകൾ ഉദ്വേഗത്തോടുകൂടിയേ വായിച്ചുപോകാൻ കഴിയൂ. ഒരു സമാന്തരഗവർമെന്റുപോലെ പ്രവർത്തിച്ച് ലോകത്തിലെ വൻശക്തിയായ അമേരിക്കയെപ്പോലും വിറപ്പിക്കുന്ന മാഫിയകളുണ്ടെന്ന് നാം മനസിലാക്കുന്നു. പ്രമുഖരായ ഏല്ലാ മാഫിയരാജാക്കന്മാരുടെയും ജീവചരിത്രം ചിത്രങ്ങളടക്കം ഈ പുസ്തകത്തിലുണ്ട്. വായനയുടെ ത്രില്ലിനായി എരിവും പുളിയുമൊക്കെ അല്പാല്പം ചേർത്തിട്ടുണ്ടെങ്കിലും വസ്തുതകളുടെ വിശ്വാസ്യതയുറപ്പുവരുത്താൻ ലേഖകദ്വയം ശ്രദ്ധിച്ചിട്ടുണ്ട്.

ആഗോളമാഫിയകളെക്കുറിച്ച് വിവരിക്കുന്ന ആദ്യപകുതിക്കുശേഷം ഇന്ത്യയുടെ സ്വന്തം അധോലോകമാണിതിൽ പ്രതിപാദ്യവിഷയം. മുംബൈയിലെ കുടിപ്പകകളും പ്രതികാരവേട്ടകളും ബോളിവുഡുമായി അധോലോകത്തിനുള്ള ബന്ധങ്ങളുമൊക്കെ നന്നായി വിശദീകരിച്ചിക്കുന്നു. പത്രങ്ങൾ എഴുതാൻമടിച്ച പല അന്തഃപ്പുരരഹസ്യങ്ങളും പത്രപ്രവർത്തകരായ ലേഖകർ നമുക്ക് പറഞ്ഞുതരുന്നു. വായിച്ചുതീരുമ്പോഴേക്കും നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോയെന്നോർത്ത് അൽഭുതംകൂറുന്നതിനോടൊപ്പം നാമിതിൽനിന്നൊക്കെ വളരെയകലാണല്ലോ എന്നോർത്ത് ആശ്വസിക്കുകയും ചെയ്യും.

ഒരു നോവൽ പോലെയൊന്നും വായിച്ചുപോകാൻ കഴിയില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് വളരെയേറെ പ്രയോജനപ്രദമാണ് 'മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ' എന്ന പുസ്തകം. ആകർഷണീയമായ കവർ, വിശദമായ പദസൂചിക എന്നിവക്ക് പുറമെ കൂടുതൽ താല്പര്യമുള്ളവർക്കായി ഇതു സംബന്ധിച്ച സിനിമകൾ പുസ്തകങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ അനുബന്ധമായി കൊടുത്തിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മാഫിയചരിത്രത്തെക്കുറിച്ചുള്ള ഒരാധികാരിക ഗ്രന്ഥം തന്നെയാണിത്.

Monday, September 19, 2011

മഞ്ഞവെയിൽ മരണക്കുറിപ്പ്

ബെന്യാമിൻ രചിച്ച 'മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ: ഡി.സി.ബുക്സ്, കോട്ടയം. വില 195 രൂപ.

പുസ്തകവായനയുടെ രസംകൊല്ലികളായ പരാമർശങ്ങൾ ഈ ആസ്വാദനക്കുറിപ്പിൽ ഉണ്ടായേക്കാം. താല്പര്യമില്ലാത്തവർ വായിക്കാതിരിക്കാൻ അപേക്ഷ.

തടിമില്ലിനായി വാങ്ങിയ സ്ഥലത്തൊരു കാട്ടുനെല്ലിമരമുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ, സ്കൂൾവിട്ടുവരും വഴിയതിൽ വലിഞ്ഞുകയറിപ്പറിക്കുന്ന നെല്ലിക്കയും വായിലാക്കിയാണ് വീട്ടിലേക്കുള്ള സൈക്കിൾ സഞ്ചാരം. നെല്ലിക്കയുടെ ചവർപ്പുകൊണ്ട് കണ്ണുപുളിച്ചാലും ഒരു തുള്ളിപോലും തുപ്പിക്കളയാതെ നേരെ വീട്ടിലേക്കൊടി അമ്മ അലൂമിനിയപാത്രത്തിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം സ്റ്റീൽഗ്ലാസുകൊണ്ട് കോരിക്കോരിക്കുടിക്കും. അപ്പോൾ ജോർജ്ജേട്ടന്റെ കടയിലെ കരിമ്പിൻജ്യൂസ് കുടിച്ചപോലെ തൊണ്ടയിൽനിന്ന് മധുരത്തിന്റെയൊരു മഞ്ഞുമല താഴേക്കുരുകിയിറങ്ങും.

ഇന്നാ കുട്ടികളുമില്ല നെല്ലിമരവുമില്ല. അതിന്റെ മുകളിൽ വന്മരങ്ങളെ നിഷ്കരുണം കശാപ്പുചെയ്യുന്ന തടിമിൽ സ്ഥാനം പിടിച്ചിട്ടു കാലങ്ങളേറെയായി. പക്ഷേയിന്ന് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' എന്നേയാ പഴയ അമൃതുചുരത്തുന്ന നെല്ലിക്കയുടേ രുചി വീണ്ടുമോർപ്പിച്ചു. ആടുജീവിതത്തിനുശേഷം അതിൽനിന്നും വളരെ വ്യത്യസ്ഥതപുലർത്തുന്നയൊരു കൃതിയാണ് ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങളിലൂടെ മലയാളിക്കു സമ്മാനിക്കുന്നത്. വായിച്ചുമുന്നേറുമ്പൊൾ ഒട്ടൊക്കെ ചിന്താക്കുഴപ്പത്തിന്റെ കൈപ്പുനീർ നുകരേണ്ടിവന്നാലും അവസാനമെത്തുമ്പോൾ വായനാസുഖത്തിന്റെ മധുരം നമ്മിലേയ്ക്കൂറിയെത്തും.

കഥാകാരൻ ബെന്യാമിൻ, ബ്ലോഗർ നട്ടപ്രാന്തനടക്കമുള്ള തന്റെ സുഹൃത്തുക്കളോടൊപ്പം നോവലിൽ കഥാപാത്രമാകുന്നു. വിവിധ സംസ്കാരങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ലോകമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെവിടെയോ ഉള്ള ഡീഗോഗാർഷ്യയെന്ന ചെറുദ്വീപ്. അവിടെ അന്ത്രപ്പേറെന്ന തീർത്തും അപരിചിതനായ വായനക്കാരനിൽ നിന്നും ബെന്യാമിനു ലഭിക്കുന്ന ഇമെയിലൂടെയാണ് കഥയാരംഭിക്കുന്നത്. അന്ത്രപ്പേരിന്റെ ഭ്രമാത്മകമായ ജീവിതത്തിന്റെ അഴിയാക്കുരുക്കുകൾക്കുത്തരം തേടി ബെന്യാമിനും കൂടുകാരും നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം.

മണലാരണ്യത്തിന്റെ തീഷ്ണാനുഭവങ്ങൾ കഴുകനേപ്പോലെ കരളിനെ കൊത്തിവലിക്കുന്ന വേദനയാണ് ബെന്യാമിന്റെ 'ആടുജീവിതം' വായിക്കുന്നവർക്കുണ്ടാവുന്നതെങ്കിൽ, അതിൽനിന്നും തികച്ചും വ്യത്യസ്ഥമായ വായനാനുഭവമാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഇമെയിലിൽ തുടങ്ങി ഫേസ്ബുക്കുവരെയുള്ള ആധുനികലോകത്തിന്റെ സാങ്കേതികസംജ്ഞകളെ നിർല്ലോഭം കഥാകാരൻ തന്റെ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കഥയെ കാലാനുസാരിയാക്കുന്നതിനോടൊപ്പം വായനക്കാരന് പുതുമയും നൽകുന്നു.

വായനയുടെ ആദ്യനിമിഷങ്ങളിൽത്തന്നെ ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര'യാണ് മനസിലെത്തിയത്. കഥാകഥനരീതിയിലും ഉള്ളടക്കത്തിലും ഇവതമ്മിലൊരു ഒരു വിദൂരസാദൃശ്യമെങ്കിലും നമുക്കനുഭവപ്പെട്ടേക്കാം. നിഗൂഡമായ ആഭിചാരകർമ്മങ്ങളുടേയും അധികാരപ്പോരാട്ടങ്ങളുടെയും ദുരൂഹതകൾ നിറഞ്ഞ ചരിത്രമുറങ്ങുന്ന വംശാവലിയിൽ നിന്നാണ് രണ്ടു കഥയിലേയും നായകന്മാരുടെ വരവ്. അകലെയെങ്ങോ മറഞ്ഞിരുന്ന് ഇമെയിലിലൂടെയാണാവർ നമ്മോട് സംവദിക്കുന്നത്. രതിയും മനുഷ്യമാംസഭോജനവുമാണ് ഇട്ടിക്കോരയുടെ രീതികളെങ്കിൽ ഇവിടെ എഴുത്തുകാരനാവാനാണ് അന്ത്രപ്പേരിന്റെ മോഹം.
നോവലിലെ വിക്കിപീഡിയ ലേഖനങ്ങളെ ഓർമ്മിപ്പിക്കുന്ന നീണ്ടവിവരണങ്ങൾ വായനക്കാരനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പതിനഞ്ചുപേജെങ്കിലും വായിക്കാതെവിട്ടാലും അത് കഥാഗതിയെ ബാധിക്കുമെന്നു തോന്നുന്നില്ല. ഡീഗോഗാർഷ്യ ദ്വീപിന് നോവലിൽ എന്തുപ്രാധാന്യമെന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കാം. ഇതേ കഥാസന്ദർഭം ലക്ഷദ്വീപിലോ, കുറഞ്ഞപക്ഷം ബാംഗ്ലൂരെങ്കിലുമോ നടന്നിരുന്നുവെങ്കിലും ഒരു ചുക്കും സംഭവിച്ചേക്കില്ലെന്നതാണു സത്യം. എങ്കിലും ഇവിടെ ഡീഗോഗാർഷ്യയുടെ വരവ് നോവലിന് ഒരന്താരാഷ്ട്രപരിവേഷം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമത്തിന്റെ ഭാഗമായുണ്ടായതാവാം.

എഴുത്തുകാരന് ആദ്യത്തെ അഞ്ചുപേജിനുള്ളിൽ ശ്രദ്ധ പിടിച്ചുപറ്റാനായില്ലെങ്കിൽ പിന്നെയൊരു വായനക്കാരനെ നേടുക അസാധ്യമാണെന്ന് ബെന്യാമിൻതന്നെ തന്റെ കഥാപാത്രത്തെക്കൊണ്ടിതിൽ പറയിപ്പിക്കുന്നുണ്ട്. പക്ഷെ നൂറുപേജുകൾ പിന്നിടുമ്പോൾപ്പോലും 'ആടുജീവിതം' പോലെ വായനക്കാരനെ പിടിച്ചിരുത്തി ഒറ്റവീർപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്നയാ കാന്തശക്തി ഇവിടെ കാണാൻ കഴിഞ്ഞില്ല.

വളരെ ലളിതമായി വായിച്ചുപോകാവുന്നയൊരു നോവലായിട്ടല്ല ബെന്യാമിൻ 'മഞ്ഞവെയിൽ മരണങ്ങൾ' രചിച്ചിരിക്കുന്നത്. കെട്ടുപിണഞ്ഞ ജീവിതസന്ദർഭങ്ങളും, കഥാകൃത്തിന്റേയും നായകന്റേയും വിഭിന്നലോകങ്ങളിലെ ചിന്തകളുമൊക്കെക്കൂടി വായനക്കാരന്റെ ആലോചനാശേഷി കാര്യമായിത്തന്നെയിതിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്നുണ്ട്. ഒരു ഘട്ടമെത്തുമ്പോൾ
നായകന്റെയാത്മസംഘർഷങ്ങളും ലക്ഷ്യങ്ങളുമെല്ലാം വായനക്കാരന്റേതുകൂടെയായി മാറുന്ന അസുലഭനിമിഷത്തിലൂടെ നമുക്ക് കടന്നുപോകാൻ കഴിയും.

ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ നാട്ടിൽനിന്നും വ്യത്യസ്ഥതകളുമായെത്തുന്ന ബെന്യാമിൻ വായനക്കാരന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ' അനുവാചകശ്രദ്ധനേടുമെന്നതിൽ സംശയമില്ല.

Saturday, May 7, 2011

ചാന്തുപൊട്ടിനൊപ്പം !

NOTE: January 23, 2008 ന്‌ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റാണിത്. മറ്റു പല ലേഖനങ്ങളോടൊപ്പം ഇതും ഡിലീറ്റായിരുന്നു. കാലികപ്രാധാന്യമെന്നു തോന്നിയതിനാൽ ബാക്കപ്പിൽനിന്നെടുത്ത് പുന:പ്രസിദ്ധീകരിക്കുന്നു. കമന്റുകളും ചേർത്തിട്ടുണ്ട്.

വകയിലൊരമ്മൂമ്മ റ്റാറ്റാ ബൈബൈ പറഞ്ഞതു കാണാന്‍ പോയപ്പോഴാണ് ആ മഹാഭാഗ്യം കൈവന്നത്. എന്താണെന്നോ? ചങ്ങനാശ്ശേരിയിലെ ചാന്തുപൊട്ടുകളിലൊരാളെ നേരിട്ടുകാണാണുള്ള ഭാഗ്യം.

ഞാനങ്ങനെ നില്‍ക്കുമ്പോഴതാ ഒരു മാരുതി സെന്‍ വന്നു നില്‍ക്കുന്നു. ഉടയാത്ത ഖദര്‍ വേഷവുമായി മൂന്നുപേര്‍ അതില്‍ നിന്നുമിറങ്ങി. പഴുതാരമീശ, നെറ്റിയില്‍ ചാന്തുപൊട്ട്, നരച്ച തലമുടി, കോലന്‍ രൂപം. യെസ് അതുതന്നെ, സര്‍വ്വശക്തന്‍ നായര്‍. ലോകത്തിലെ നായന്മാരേയൊക്കെ പോക്കറ്റിലാക്കിയിട്ടുണ്ടെന്ന അഹംഭാവം മുഖത്ത്. കൂടെ രണ്ടു കിങ്കരന്മാരും. ഒരാള്‍ കോയിക്കലുള്ള പാദസേവകന്‍. മറ്റേയാളെ അറിയില്ല. ഏതെങ്കിലും ശിങ്കിടിയാവും.

സത്യം പറയാമല്ലോ അദ്ദേഹത്തെക്കുറിച്ച് നേരത്തേയുണ്ടായിരുന്ന അഭിപ്രായമൊക്കെ ഒരു പത്തുമിനിട്ട് അടുത്തുകണ്ടപ്പോള്‍ത്തന്നെ പോയിക്കിട്ടി. നൂറിലധികമാളുകള്‍ പ്രത്യേകിച്ച് നായന്മാര്‍ നിന്ന സ്ഥലത്തേക്ക് കയറിച്ചെന്ന നേതാവിനെ ഒരാളും ശ്രദ്ധിക്കാനുണ്ടായിരുന്നില്ല. റീത്തും വച്ച് ഒരു മൂലയ്ക്കുകിടന്ന കസേരയില്‍ കൂനിക്കൂടി കാലും പിണച്ചിരുന്ന നേതാവിന്റെ അടുത്ത് പോയതും സംസാരിച്ചതും കുമ്പിട്ടുവണങ്ങിയതും വിരലിലെണ്ണാവുന്നവര്‍ മാത്രം. കേരളത്തിലെ അധികാരസ്ഥാനങ്ങളേവരെ ചൊല്ലുവിളിക്കുനിര്‍ത്താ‍ന്‍ കെല്‍പ്പുണ്ടെന്നവകാശപ്പെടുന്ന എന്‍ എസ് എസിന്റെ സമുന്നത നേതാവാണാ മൂലക്ക് ചവറ്റുകുട്ടപോലെയിരിക്കുന്നത്. അതേസമയം വെള്ളാപ്പള്ളിയെങ്ങാനുമായിരുന്നേലോ പതിനായിരങ്ങള്‍ വന്നു ഇളക്കിമറിച്ചേനേ.

എന്തുപറ്റി എന്‍ എസ് എസിന് ?. നായന്മാരിലൊരാളും ഇപ്പോഴത്തെ നേത്യുത്വത്തെ ഇഷ്ടപ്പെടുന്നില്ല. യുവ തലമുറ എന്‍ എസ് എസ് എന്നു കേട്ടാല്‍ത്തന്നെ കാര്‍ക്കിച്ചു തുപ്പുന്ന നിലയായിട്ടുണ്ട്. മന്നത്തു പദ്മനാഭനേപ്പോലെയൊരു മഹാരഥന്‍ തന്റെ ചോരകൊടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം ഇന്നെന്തേ വെറുക്കപ്പെടുന്നു ?.

യഥാര്‍ഥത്തില്‍ ആരും എന്‍ എസ് എസിനേ വെറുക്കുന്നില്ല, ഭരണത്തിലിരിക്കുന്ന ചാന്തുപൊട്ടുകളേയാണ് വെറുക്കുന്നത്. കോടിക്കണക്കിനാസ്തിയുള്ള സംഘടനയെ കട്ടുമുടിച്ച് കീശവീര്‍പ്പിക്കുന്നവരെയാണ് വെറുക്കുന്നത്. എന്‍ എസ് എസില്‍ ജോലികിട്ടണമെങ്കിലോ സ്ഥലം മാറ്റം വേണമെങ്കിലോ ആര്‍ക്ക് എത്രരൂപ കൈക്കൂലി കൊടുക്കണമെന്ന് ചങ്ങനാശ്ശേരിയിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. അദ്ദേഹത്തിന് കാണിക്കയിട്ടാല്‍ തോന്നുന്ന വിലക്ക് എന്തു സാധനവുമവിടെ വില്‍ക്കാം.

നായന്മാരില്‍ കഴിവുള്ളവര്‍ വേറേ ഇല്ലാത്തതുകൊണ്ടായിരിക്കും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം ഒരേ മുഖങ്ങളായത്. നേതാവിന്റെ ഏറാന്‍ മൂളികളായി കുറേ പ്രതിനിധികളേയും തിരഞ്ഞെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ മന്ദിരത്തില്‍ വന്നിരുന്ന് ചായയും കുടിച്ച് എല്ലാ തീരുമാനവും എടുക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നതാണിവരുടെ ഏക ജോലി. ഇതിനു പ്രതിഫലവുമുണ്ടു കേട്ടോ. ഭാര്യക്ക് ഇഷ്ടസ്ഥലത്തേക്ക് സ്ഥലം മാറ്റം, മക്കള്‍ക്ക് അഡ്മിഷന്‍...പോരേ.

ഒരു യുവജന വിഭാഗമില്ലാത്ത ഏക സമുദായ സംഘടനയായിരിക്കും എന്‍ എസ് എസ്. യുവാക്കള്‍ സംഘടിച്ചാല്‍ പിന്നെ സ്വന്തം കസേരകാണില്ലല്ലോ. അപ്പോ അവരെ സംഘടിക്കാനനുവദിക്കാതിരിക്കുക..എങ്ങനെയുണ്ട് പുത്തി. പേരിന് വനിതയൊക്കെയുണ്ടെങ്കിലും ഒരു കരയോഗത്തില്‍പ്പോലും അവര്‍ക്ക് പ്രാതിനിധ്യമോ പരിഗണനയോ ഇല്ല. വോട്ടുചെയ്യാന്‍ പോലുമവരെ കാണാറുമില്ല.

ഒരു വലിയ ഉപജാപക സംഘത്തിന്റെ കൈപ്പിടിയിലാണിന്നു സംഘടന. അധികാര സ്ഥാനങ്ങളിലാരു വരണമെന്നൊക്കെ അവര്‍തന്നെ തീരുമാനിക്കും. ഏറ്റവും താഴേക്കിടയിലുള്ള കരയോഗങ്ങളില്‍പ്പോലും ആരു പ്രസിഡന്റാവണം സെക്രട്ടറിയാവണമെന്നൊക്കെ തീരുമാനിക്കുന്നതുപോലും സര്‍വ്വശക്തനായ അദ്ദേഹമാണ്.

പണ്ട് പന്തളം എന്‍ എസ് എസ് ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി കിട്ടിയിരുന്നു. പന്തളത്ത് സ്വന്തമായി നൂറുകണക്കിനേക്കര്‍ സ്ഥലവും മറ്റെല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വളരെ ദുരൂഹമായി ആ പദ്ധതി വേണ്ടായെന്ന് വെച്ചു. പിന്നീടല്ലേ ഇതിന്റെ പിന്നിലെ കളി നാട്ടാര്‍ക്ക് മനസിലായത്. തൊട്ടടുത്ത് തിരുവല്ലയില്‍ തുടങ്ങിയ സ്വകാര്യ മെഡിക്കല്‍ കോളേജിനായാണത് മുക്കിയത്. എന്‍ എസ് എസ് മെഡിക്കല്‍ കോളേജ് വന്നാല്‍ തിരുവല്ലയിലെ കോളേജിന് വരുമാനം കുറയും. അതൊഴിവാക്കാന്‍ എത്ര കോടികളാണാവോ നേതാക്കന്മാര്‍ വിഴുങ്ങിയത്.

ഇതിനേക്കാള്‍ കഷ്ടമാണ് കോളേജുകളിലേയും മറ്റു സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ മനോഭാവം. അവരുടെയൊക്കെ മുന്‍പില്‍ സര്‍ക്കാരുദ്ദ്യോഗസ്ഥന്മാരൊക്കെ എത്ര നല്ലവര്‍. ഒരാള്‍ക്കും ആത്മാര്‍ഥതയെന്നത് ലവലേശമില്ല. ഉന്നതങ്ങളിലുള്ള പിടിപാടിന്റെ ബലത്തില്‍ പ്യൂണിനുപോലും മേലധികാരിയെ പുല്ലുവിലയാണ്. തൊട്ടടുത്ത എസ് ബി കോളേജില്‍ സമരമില്ലാതെ മികച്ച അധ്യാപനം നടക്കുമ്പോള്‍ ചങ്ങനാശ്ശേരി എന്‍ എസ് എസില്‍ പോലീസുകാരനെ വരെ കൊന്നൊടുക്കിയത് ഇതു കൊണ്ടാണെന്ന് മനസിലാക്കാമല്ലോ.

വിവാഹത്തിന് മുന്‍പ് കൌണ്‍സിലിങ് ഇന്നേതാണ്ടെല്ലാ സമുദായങ്ങളിലുമുണ്ട്. വിവാഹബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാക്കുന്നതിന് ഇത് വളരെ സഹായിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്‍ എസ് എസ് ഇത്തരം ക്ലാസുകള്‍ നടത്തുമോ എന്ന ചോദ്യത്തിന് നായന്മാരെല്ലാം ഭയങ്കര പുലികളാണെന്നും അവര്‍ക്കിതിന്റെയൊന്നുമാവശ്യമില്ലെന്നുമായിരുന്നു പണിക്കരുസാറിന്റെ മറുപടി. നായന്മാരുടെ കുടുംബങ്ങളില്‍ നടക്കുന്നതൊന്നും അദ്ദേഹമറിയാഞ്ഞിട്ടാണൊ അതോ ഒട്ടകപ്പക്ഷിയേപ്പോലെ തല മണ്ണില്‍ പൂഴ്ത്തിയതോ.

പണ്ട് മന്നം ഉണ്ടാക്കിവച്ചതൊന്നുമല്ലാതെ യാതൊന്നും ഇന്ന് എന്‍ എസ് എസിനില്ല. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനോ സമുദായത്തിന് പ്രയോജനപ്പെടുന്നതെന്തെങ്കിലും ചെയ്യാനോ നേത്യുത്വത്തിന് താല്‍പ്പര്യമില്ല. എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്നവരെ കയറ്റിവിടുന്നുമില്ല. ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നു നില്‍ക്കുമെന്നാണെന്റെ ആശങ്ക. എന്‍ എസ് എസ് രക്ഷപെടുമോ ആവോ.
എഴുതിയത് അനൂപ് തിരുവല്ല at 11:22 PM
Labels: nair, nss
15 അഭിപ്രായങ്ങള്‍:

അനൂപ്‌ തിരുവല്ല said...

മന്നത്തു പദ്മനാഭനേപ്പോലെയൊരു മഹാരഥന്‍ തന്റെ ചോരകൊടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം ഇന്നെന്തേ വെറുക്കപ്പെടുന്നു ?.
January 23, 2008 11:33 PM
ശ്രീ said...

രക്ഷപ്പെടുമെന്നു നമുക്ക് ആശിയ്ക്കാം.
:)
January 24, 2008 8:34 AM
അരവിന്ദ് :: aravind said...

കൊള്ളാം.
ചാന്ത് പൊട്ട് എന്ന പ്രയോഗം കലക്കി.
അടിസ്ഥാനപരമായി ജാതിയിലൂന്നിയ ഒരു പ്രസ്ഥാനത്തിനും അനുകൂലമല്ലെങ്കിലും, നാടോടുമ്പോള്‍ നടുവേയോടണം എന്ന ഒരു തിയറി വെച്ച് നായന്മാരും സംഘടിക്കേണ്ടത് അത്യാവിശ്യമാണെന്ന് തോന്നുന്നു. ആരേയും എതിര്‍ക്കാനല്ല, നാഴികക്ക് നാല്പത് വട്ടം സം‌വരണം വേണ്ടേ, എനിക്കതു കിട്ടിയില്ലേ, ഇതു കിട്ടിയില്ലേ, മന്നത്തിന്റെ തെറി പറഞ്ഞേ എന്ന് പറഞ്ഞ് കരയാതെ സ്വയം എന്തെങ്കിലും കണ്‍‌സ്ട്റക്റ്റീവായി ചെയ്യാന്‍ അതു മൂലം കഴിയും. പക്ഷേ ഇന്നത്തെ വൃത്തികെട്ട എന്‍. എസ്. എസ് നേതൃത്വത്തിന് കീഴിലല്ല. പണിക്കരുടെ കുടുംബക്കാര്യമാവരുത് എന്‍ .എസ്.എസ്. കരയോഗം എന്നാല്‍ നായന്മാര്‍ക്ക് ഇഡ്ഡ‌ലിയും സാമ്പാറും കഴിച്ച് വെടി പറഞ്ഞിരിക്കാനുള്ള വേദിയായിരിക്കുന്നു. കരയോഗങ്ങളില്‍ പങ്കെടുക്കുന്നതാകട്ടെ, റിട്ടയേര്‍ഡ്, പണിയില്ലാത്ത വൃദ്ധജനങ്ങള്‍ മാത്രവും. പേരിന് കലുങ്കേലിരിക്കുന്ന തൊഴിലില്ലാത്ത ഒന്നോരണ്ടോ യുവാക്കളും. എന്‍ എസ് എസ്സിന്റെ മാസികയായ "സര്‍‌വ്വീസ്" വായിച്ചാല്‍ അറിയാം തലപ്പത്തിരിക്കുന്നവരുടെ സ്റ്റാന്‍‌ഡേര്‍ഡ്. ഓണത്തിനും ശങ്ക്രാന്തിക്കും കണക്ക് ഒന്നോ രണ്ടോ ലേഖനങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം വെറും തേഡ് റേറ്റ് ജാതി ലേഖനങ്ങളും, കവിതയും കഥകളും.
തലപ്പത്തിരിക്കുന്ന തിമിരം ബാധിച്ച കിഴവ്ന്മാരെ ആദ്യം പിടിച്ച് പുറത്താക്കണം..മന്നത്തിന്റെ പേരു പറഞ്ഞാണ് ഇപ്പോഴും ഉപജീവനം.കഷ്ടം. നല്ലൊരു മാനേജ്‌മെന്റ് വന്നാല്‍ സമൂഹത്തിന് ഒരുപാട് നല്ല മാറ്റം വരുത്താന്‍ എന്‍ എസ് എസ്സിന് സാധിക്കും. സ്വന്തം ജാതിയിലുപരി സമൂഹത്തിനു വേണ്ടി പോസിറ്റീവായി പ്രവര്‍ത്തിക്ക്കാന്‍ (മറ്റു സംഘടനകളുടെ സഹകരണത്തിലൂടെ) കഴിഞ്ഞാല്‍ അതു മൂലം ജാതിസ്പര്‍ദ്ധ ഒഴിവാക്കാനും കഴിഞ്ഞാല്‍ അതായിരിക്കും രണ്ടാം വിമോചനസമരം.

ഓ.ടോ : അതിന് നായന്മാര്‍ക്കാര്‍ക്കെങ്കിലും ഇതിലൊക്കെ താല്‍പ്പര്യം വേണ്ടേ? സ്വന്തം കാര്യം സിന്താബാദ്. വേറെ ഒന്നിനും നടക്കാനോ ചിലവാക്കാനോ സമയവും ഇല്ല.
January 24, 2008 12:19 PM
അനില്‍ശ്രീ... said...

അനൂപേ..
ഇവരെയൊക്കെ ചാന്തു പൊട്ടിനോട് ഉപമിച്ചാല്‍ ശരിക്കുള്ള ചാന്ത് പൊട്ടുകള്‍ സഹിക്കില്ല കേട്ടോ... അവര്‍ക്കുമില്ലേ ഒരു സ്റ്റാന്റേര്‍‌ഡൊക്കെ..

ശരിക്കും തുറന്ന ലേഖനം.. ഇഷ്ടമായി...
January 24, 2008 12:26 PM
കാനനവാസന്‍ said...

അനൂപേട്ടാ ..പെരുന്നയില്‍ വച്ചാ‍ണോ ഈ ചാന്തുപൊട്ടുകളെ കണ്ടത്?

കാശുവാങ്ങിയും കയ്യിട്ടുവാരിയും കൈ തഴമ്പിച്ച ഈ ചാന്തുപൊട്ടുകള്‍ സ്ഥാനമൊഴിഞ്ഞെങ്കിലേ അല്പമെങ്കിലും ഗതിപിടിക്കൂ.............
ഈ പോസ്റ്റ് നന്നായി.. :) :)
January 24, 2008 1:00 PM
അനൂപ്‌ തിരുവല്ല said...

ശ്രീ, അരവിന്ദ്, അനില്‍ശ്രീ, കാനനവാസന്‍ നന്ദി.
ചാന്തുപൊട്ടുകള്‍ എന്ന അര്‍ഥവത്തായ പ്രയോഗത്തിന് കടപ്പാട് കറണ്ട് അഫയേഴ്സ് മാഗസീനിലെഴുതിയ ബൈജു.എന്‍.നായര്‍ക്കാണ്.
January 24, 2008 1:04 PM
ശ്രീവല്ലഭന്‍ said...

സമുദായ സംഘടനകളോട് യാതൊരു താത്പര്യവുമില്ല! പക്ഷെ അനൂപിന്റെ എഴുത്ത് ഇഷ്ടപ്പെട്ടു.

"വിവാഹത്തിന് മുന്‍പ് കൌണ്‍സിലിങ് ഇന്നേതാണ്ടെല്ലാ സമുദായങ്ങളിലുമുണ്ട്. വിവാഹബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാക്കുന്നതിന് ഇത് വളരെ സഹായിക്കുന്നുണ്ടെന്നത് വസ്തുതയാണ്."...ശരിയാണ്. പക്ഷെ NSS പല കരകളിലും ചെയ്യുന്നത് വിവാഹം മുടക്കല്‍ ആണ്!

പത്തിരുപതു വര്‍ഷങ്ങള്‍ക്ക് മുന്പ് അയല്‍പക്കത്തെ ഊരുവിലക്കിയ വീട്ടിലെ വിവാഹത്തിനു പങ്കെടുത്തതിനു ഞങ്ങളുടെ 'കര'യില്‍ 5 വീട്ടുകാരെ ഊരു വിലക്കി. ബാക്കി നാല് കു‌ട്ടരും പല ആവശ്യങ്ങള്‍ വന്നപ്പോള്‍ 'മാപ്പ്' എഴുതി തിരിച്ച് ചേര്‍ന്നു. ഈ അടുത്ത കാലം വരെ ഞങ്ങളെ ഊരു വിലക്കി കൊണ്ടേയിരുന്നു- കരയിലെ പല കാര്യങ്ങള്‍ക്കും.... ബന്ധുക്കളുടെ വിവാഹം, മരണം........ഇപ്പോഴും തിരിച്ചു ചേരാന്‍ അച്ഛന്‍ തയാറല്ലെങ്കിലും എന്ത് കൊണ്ടോ പഴയ ഊരു വിലക്ക് തുടരുന്നില്ല.....ഊരു വിലക്കാന്‍ ഒപ്പിടുന്നത്‌ പണിക്കര്‍ സാറും (അന്നും അങ്ങേരു തന്നെ ആയിരുന്നു പ്രസിഡന്റ്)!

ഈ അനുഭവത്തിന്റെ രോഷം ഇവിടെ കാണാം.... http://kuruppintepusthakam.blogspot.com/2007/12/blog-post_13.html
ലിങ്ക് എടുക്കാന്‍ കഴിയുന്നില്ല....
January 24, 2008 1:17 PM
ശ്രീവല്ലഭന്‍ said...

അനൂപ്,
'ചാന്തുപൊട്ടുകള്‍' എന്നത് വളരെ derogatory (ചീത്ത എന്നാണോ മലയാളം?) ആയി സ്വവര്‍ഗ പ്രേമികളെ ഉപയോഗിച്ചതാണെങ്കില്‍ യോജിപ്പില്ല. 7 വര്‍ഷങ്ങളോളം ജോലിയുടെ ഭാഗമായി അവരില്‍ പലരെയും പരിചയപ്പെട്ടിട്ടുണ്‍ട്. പല നല്ല സുഹൃത്തുക്കളും ഉണ്ട്.

താങ്കളുടെ ചിന്തകള്‍ നന്നായി വിവരിക്കാന്‍ ആ പ്രയോഗത്തിന് സാധിചിട്ടുന്ടു. നന്നായി ശ്രദ്ധിച്ചെഴുതിയതായി തോന്നി.
January 24, 2008 1:32 PM
Typist എഴുത്തുകാരി said...

എന്‍.എസ്.എസ്. രക്ഷപ്പെടുകയോ, രക്ഷപ്പെടാതിരിക്കുകയോ ചെയ്യട്ടേ, അനൂപേ. നമുക്ക് വേറെ എത്രയോ കാര്യങ്ങളുണ്ട്‌ ചര്‍ച്ച ചെയ്യാന്‍.
ജാതി തിരിച്ചുള്ള ഒരു പ്രസ്ഥാനത്തോടും താല്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
January 24, 2008 4:51 PM
സൂരജ് said...

അയ്യോ...ചാന്തുപൊട്ട് എന്ന് തലക്കെട്ടു കണ്ടപ്പോള്‍ വിഷയം വേറെ ;-) ആണെന്നു കരുതി ഓടിക്കയറിയതാണ്. സംഗതി ‘ഒരു ജാതിക്കഥ’ ആണെന്ന് കാ‍ണുന്നു. ങ്ഹാ...എന്തായാലും വന്നതല്ലേ, വായിച്ചു.

പുലയനും നായരും ഈഴവനുമൊക്കെ അരാഷ്ട്രീയ ബൂലോകത്ത് ചര്‍ച്ചയാകുന്നതില്‍ സന്തോഷം.

ജാതി പറഞ്ഞാലെന്ത് എന്നു പറഞ്ഞ നരേന്ദ്രപ്രസാദിന്റെ പുസ്തകം ഷെല്ഫിലിരുന്ന് ചിരിക്കുന്നു.

ഒരു ഓഫ് അടിക്കാന്‍ മുട്ടുന്നു:

മന്നം എന്ന മൂരാച്ചിയെ മഹാരഥന്‍ എന്ന് വിളിച്ചതില്‍ എന്തോ ഒരു കിരു കിരുപ്പ്. (എന്റെ സ്വന്തം കിരു കിരുപ്പാണേ..)

ഈഴവര്‍ പന്നി പെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പ്രസംഗിച്ചയാളാണ് പപ്പനാവന്‍.
(“മറ്റവനില്ലേ..ആ ഷെഡ്യൂള്‍ഡ്...എന്താ ഓന്റെ പേര്..ങാ..കുട്ടപ്പന്‍..” എന്നു പ്രസംഗിച്ച നായനാരും വ്യത്യസ്ഥനാണെന്ന് തോന്നിയിട്ടില്ല - എന്തു നര്‍മ്മത്തിന്റെ പുറത്തായാലും.)
January 24, 2008 4:56 PM
അനൂപ്‌ തിരുവല്ല said...

ശ്രീവല്ലഭന്‍, ദിലീപ് അഭിനയിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രം
കണ്ടിട്ടില്ലേ.

സൂരജ്,
മന്നത്തിനെ മഹാരഥന്‍ എന്നുവിളിച്ചതുകൊണ്ട് അദ്ദേഹം ചെയ്തുകൂട്ടിയതെല്ലാം ഞാന്‍
അംഗീകരിക്കുന്നുവന്നര്‍ഥമില്ല. അദ്ദേഹം നായര്‍ സമുദായത്തിന്റെ ഉന്നതിക്കായി അക്ഷീണം
പ്രയത്നിച്ചയൊരാളാണ്. അത് ഒരു നായര്‍ക്കും മറക്കാനാവില്ല. അതുമാത്രമല്ല, കേരളത്തിന്റെ
സാമൂഹികപരിഷ്കരണത്തിനായി മന്നം അനേകം സമരങ്ങള്‍ നയിച്ചിട്ടുണ്ട്. അവര്‍ണ്ണക്ക്
ക്ഷേത്രപ്രവേശനം ലഭിക്കാനായി നടത്തിയ വൈക്കം സത്യാഗ്രഹം ഒരുദാഹരണം മാത്രം.

താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും
അപലപനീയമാണ്.
January 24, 2008 5:53 PM
ഏ.ആര്‍. നജീം said...

അനൂപ്,

അനൂപിനെ അറിയാത്ത പുതുതായി വരുന്ന പത്ത് വായനക്കാരില്‍ ഒരാള്‍ താങ്കളുടെ പ്രൊഫൈല്‍ നോക്കും എന്നുറപ്പാണ് കാരണം. എത്ര വളര്‍ന്നു, വിശാലമായി ചിന്തിക്കുന്നു എന്നൊക്കെ പറഞ്ഞാലും മനസ്സില്‍ ഇന്നും ജാതി, മതം അത് പലരിലും കുടി കൊണ്ടിരിക്കുകയാണ്. ദൈവം എന്ന നിത്യസത്യമല്ല ഇത്തരന്‍ നേതാക്കള്‍ പറയുന്നതാണ് വേദമാക്ക്യമെന്ന് കരുതുന്ന ചില ജാതിമത സ്‌നേഹമുള്ള ഭക്തര്‍ ഉള്ളിടത്തോളം ഈ നേതാക്കളും ഉണ്ടാകും...

എല്ലാ മത വിഭാഗങ്ങളിലെയും ഇത്തരം ചാന്തുപൊട്ട് മാരെ ഇത് പോലെ ജനം കാണുന്ന ഒരു നാള്‍ വരും. മതം മനസ്സില്‍ സൂക്ഷിക്കുവാനും ദൈവം അദൃശ്യമായി നമ്മെ നയിക്കുന്ന ഒരു ശക്തി മാത്രമാണ് അതിനപ്പുറം ജാതിമത വര്‍ഗ്ഗീയ ചിന്തകള്‍ ഇല്ലാതാവുന്ന ഒരു നാള്‍.. അന്ന് നമ്മുടെ നാടും നന്നാവും...
January 25, 2008 12:41 AM
അനൂപ്‌ തിരുവല്ല said...

ഹ ഹ ഹ...നജീമേ, ഇതു വായിച്ചപ്പോ ഞാനൊരു ജാതി വാദിയായിത്തോന്നിയോ? എങ്കില്‍ അതെന്റെ തെറ്റ്. മനസിലുള്ള കാര്യം എഴുതി ഫലിപ്പിക്കാനുള്ള കഴിവുകേടുകൊണ്ടാണേ..ക്ഷമിച്ചുകള.

നായരുടേ പേരില്‍ ഉമ്മാക്കി കാട്ടുന്ന ഇവരെ ഭൂരിപക്ഷം നായന്മാരും എതിര്‍ക്കുന്നുവെന്നാ ഞാനുദ്ദേശിച്ചത്.

കൂടാതെ ഈ റിസോഴ്സുകളെല്ലാം നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ സമൂഹത്തിന് ധാരാളം പ്രയോജനം ഉണ്ടാകുമെന്നും.

പിന്നെ ജാതി സംബന്ധമായ ലേഖനം എഴുതിയതിനേക്കുറിച്ച്, എല്ലാ വിഷയത്തേക്കുറിച്ചും എനിക്ക് സ്വന്തമായൊരഭിപ്രായമുണ്ട്. അത് വേറെങ്ങും പറയാനവസരമില്ലാത്തതിനാല്‍ ഇവിടെ പറഞ്ഞു എന്നുമാത്രം.

ഞാന്‍ നായരായതിനാല്‍ നായന്മാരേക്കുറിച്ച് ധൈര്യമായി എഴുതാമല്ലോ. മറ്റുള്ളവരെക്കുറിച്ചെഴുതിയാല്‍ എന്താകും പുകില്.
January 25, 2008 8:41 AM
സൂരജ് said...

മനുഷ്യനുള്ളിടത്തോളം കാലം ജാതിയുമുണ്ടാവും. കാരണം :

ഒരേ ജീനുകള്‍ -> സമാനമായ ജീനുകള്‍ -> സമാനമായ ബാഹ്യരൂപം -> ഒരേ കുടുംബം -> സമാനമായ ചുറ്റുപാട് -> ഒരേ സമൂഹം -> ഒരേ സമുദായം -> ഒരേ ഭാഷ -> സമാനമായ ഭാഷ -> സമാനമായ അഭിപ്രായം -> ഒരേ മതവിശ്വാസം -> ഒരേ ഭൂവിഭാഗം -> ഒരേ രാഷ്ട്രം .....

ഇത് ജന്തുലോകത്തെ ശക്തമായ ജനിതകാടിത്തറയുള്ള ഒരു Organizational സീക്വന്‍സാണ്. നശിപ്പിക്കാന്‍ പറ്റാത്ത പ്രിമിറ്റീവായ വാസനകളുടെ ജൈവിക സീക്വന്‍സ്.

ജാതികളേയും മതങ്ങളെയുമൊക്കെ തുടച്ചു മാറ്റിയാലും മറ്റൊരു ഭാവത്തില്‍, രൂപത്തില്‍ ഈ സംഘം ചേരാ‍നുള്ള വാസന മുളച്ചു വരികതന്നെ ചെയ്യും .... ഇസങ്ങളായും ഫാഷനുകളായും കള്‍ട്ടുകളായുമൊക്കെ...
January 25, 2008 8:18 PM
ഏ.ആര്‍. നജീം said...

അയ്യോ അനൂപേ, ഞാന്‍ അനൂപ് എന്ന ലേഖകനെ കുറിച്ചോ, ഈ പോസ്റ്റിനെ കുറിച്ചോ അല്ല പറഞ്ഞത്. മാത്രമല്ല ഈ പോസ്റ്റ് വായിച്ച ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളു താങ്കള്‍ കുറ്റപ്പെടുത്തുന്നത് ഒരു വിഭാഗത്തെയല്ല എന്ന്. പക്ഷേ ഇന്നത്തെ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗത്തിനെങ്കിലും ഞാന്‍ സൂചിപ്പിച്ചത് പോലുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു കൂടിയിരിക്കുന്നു അന്ന് സാന്ദര്‍ഭികമായി പറയാന്‍ ശ്രമിച്ചു എന്ന് മാത്രം... :)
January 25, 2008 10:54 PM

Saturday, October 4, 2008

ലൈംഗികപീഢനത്തിന്റെ ആദ്യ ഇര?

കുറിയേടത്ത് താത്രിയെ ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. വേശ്യയെന്നും കുലടയെന്നും മുദ്രകുത്തി നിഷ്ഠൂരമായി വിചാരണചെയ്യപ്പെട്ട് അവസാ‍നം സമുദായഭ്രഷ്ടയാക്കി നാടുകടത്തപ്പെട്ട പാവം നമ്പൂതിരി യുവതി.

ഒരു പക്ഷെ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢനമായിരിക്കുമത്. അതിനുമുന്‍പോ പിന്‍പോ ഇത്രയുമധികം പീഢകരുള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടില്ല.

ഒറ്റപ്പാലം തിരുമുറ്റിക്കോട് കല്‍പ്പകശ്ശേരിയില്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ ഭാര്യമാരിലൊരാള്‍ക്കുണ്ടായ പെണ്‍കുട്ടിയാണ് താത്രിയെന്ന് വിളിക്കപ്പെട്ട സാവിത്രി. വെറും ഒന്‍പത് വയസ്സും പത്തുമാസവും മാത്രം പ്രായമുള്ളപ്പോള്‍ തലപ്പള്ളി ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്തെ രാമന്‍ നമ്പൂതിരിക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു. കാരണവരും ഭര്‍ത്താവിന്റെ ജേഷ്ടനുമായ കുറിയേടത്ത് മൂസ്സനമ്പൂതിരിയാണ് ആ ബാല്യം വിട്ടുമാറാത്ത പെണ്‍കിടാവിനെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. ആ സന്ദര്‍ഭം താത്രി ഇങ്ങനെ വിവരിച്ചു.

“ഞാന്‍ (കുളപ്പുരയില്‍ നിന്ന്) പൊറത്തേക്ക് പൊന്ന സമയം (കുറിയടത്ത് നമ്പ്യാത്തന്‍ മൂസ്സ) വിളിച്ചു. വാരത്തിന് ഒരുമിച്ചുപോവാം, ഇവിടെ വരൂ എന്ന് പറഞ്ഞു. ചെന്ന സമയം ഭാഷയല്ലെന്ന് തോന്നി. അവിടെ കിടക്കൂ എന്ന് പറഞ്ഞു. ഭയം നല്ലവണ്ണം ഉണ്ട്. കൈ പിടിച്ച എന്നെ കിടത്തി. കൈകൊണ്ട ഉടുത്തിരിക്കുന്ന ശീല അഴിച്ച് കൈവിരലുകള്‍കൊണ്ട് ഗൂഢസ്ഥലത്ത് ഒരു നാഴികയോ‌ളം പ്രവൃത്തി ഉണ്ടായി. ഭയം കൊണ്ട് അനുസരിക്കാതെ ഇരുന്നില്ല. കരയുക ഉണ്ടായി...പിറ്റെദിവസം സന്ധ്യസമയത്തെ എന്നെ വിളിച്ച് ആ മാളികയില്‍ കുണ്ടുപോയി മുണ്ട് വിരിച്ച് ന്നെ കിടത്തി മീതെ കയറി മോഹം സാധിച്ചു- വേണ്ടവിധം സാധിച്ചില്ല- പതിവായി എന്നെ വിളിച്ച് പ്രവൃത്തി നടത്താറുണ്ട്. പന്ത്രണ്ടുദിവസം കഴിഞ്ഞ ശേഷമാണ വേണ്ട വിധം മോഹം സാധിച്ചത് ”

പിന്നീടൊരു വ്യാഴവട്ടം ലൈംഗിക അതിക്രമങ്ങളുടേതായിരുന്നു. സ്വന്തം പിതാവ്, സഹോദരന്‍, മുത്തശ്ചന്‍, അമ്മാവന്മാര്‍, ഗുരുക്കന്മാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, പ്രമാണിമാര്‍, രാജാക്കന്മാര്‍ തുടങ്ങി പേരറിയുന്ന അറുപത്തിയഞ്ചോളമാളുകളും പേരറിയാത്ത മറ്റനേകരും ആ ശരീരത്തെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചവച്ചുതുപ്പി.

പീഢകരിലെ നാല്പത്തിയഞ്ചാമനായ പിതാവ് താത്രിയുടെ പതിനെട്ടാം വയസിലാണ് മോഹം സാധിച്ചത്. “കല്‍പ്പകശ്ശേരി അഛന്‍ നമ്പൂതിരിയോടെ കൂടി സംസര്‍ഗം ഉണ്ടായിട്ടുണ്ടെ- ഇദ്ദേഹം എന്റെ അഛന്‍ ആണ്- ഇദ്ദെഹത്തിന് ആന്ത്രവെദന ഉണ്ട. അമ്മ നങ്ങയ്യാ എന്ന പെണ്ണിനെ പ്രസവിച്ച കിടക്കുന്ന സമയം ഇദ്ദെഹത്തിന ആന്ത്രവെദന ഉണ്ടായി ഞാന്‍ ചെന്ന തിരുമ്മി കുറെ കഴിഞ്ഞ മാറി എന്നുപറഞ്ഞു. ഞാന്‍ ഇടനാഴിയില്‍ പോയിക്കിടന്നു. കുറെ കഴിഞ്ഞ എന്നെ വിളിച്ചു- ഞാന്‍ ചെന്നു രണ്ടാമത് വെദന വന്നോ എന്ന ചോദിച്ചു-ഇല്ലാ എന്ന പറഞ്ഞു-ഇവിടെ കിടക്ക് എന്ന പറഞ്ഞു-ഞാന്‍ മടിച്ച് മിണ്ടാതെ ഇരുന്നു. എട്ടുവയസുവരെ കിടത്തിയത ഞാനല്ലേ എന്നും മറ്റും പറഞ്ഞു കൈ പിടിച്ച കിടത്തി പുറത്തളത്തില്‍ വച്ച് രാത്രി സംഭവിച്ചു. പിന്നെയും ഉണ്ടായിട്ടുണ്ടു. 75മകരത്തിലാണ സംഭവിച്ചത്. തീയതി നിശ്ചയം ഇല്ല”

സഹോദരന്‍ നാരായണന്‍ നമ്പൂതിരി ലിസ്റ്റിലെ അറുപത്തിനാലാമനാണ്. അതേക്കുറിച്ച് താത്രി പറയുന്നു. “എല്ലാവര്‍ക്കും ആവാമെങ്കില്‍ ഇനിക്കും വിരോധമില്ലെന്ന് പറഞ്ഞ് രണ്ട പേരും സമ്മതിച്ച ഇല്ലത്ത പുറത്തളത്തില്‍ വച്ച് 79 മീനത്തില്‍ സംഭവിച്ചു.”

1891 ല്‍ ആരംഭിച്ച പീഢനപര്‍വ്വം പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്നു. ചോരയും നീരുമൂറ്റിക്കുടിച്ച് വെറും ചണ്ടിയാക്കി മാറ്റിയ ആ സ്ത്രീയെ 11-01-1905 മുതല്‍ വിചാരണ ചെയ്യാ‍നാരംഭിച്ചു. പത്തുവര്‍ഷം നീണ്ട സ്മാര്‍ത്തവിചാരം 14-07-1915 ലാണവസാനിച്ചത്.

കുറ്റം സമ്മതിച്ച താത്രിയേയും പീഢനം നടത്തിയവരെയും പടിയടച്ച് പിണ്ഡം വെച്ചു. കൊച്ചി രാജാവ് കല്‍പ്പിച്ചതു പ്രകാരം താത്രിയെ മലബാര്‍ എക്സ്പ്രസ്സിലെ തേര്‍ഡ്‌ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ കയറ്റി നാടുകടത്തിയെന്നാ‍ണ് ചരിത്രം.

തമിഴ്‌നാട്ടിലെ ഏതോ സ്റ്റേഷനിലിറങ്ങിയ താത്രിയെ ക്രിസ്ത്യാനിയായ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്രെ. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി ആ കുട്ടിയുടെ പുത്രിയാണ് പ്രശസ്തനടി ഷീലയെന്നും കഥയുണ്ട്.

സ്വന്തം പിതാവിനേപ്പോലും വിശ്വസിക്കാ‍ന്‍ കഴിയാത്തൊരു സ്ഥിതി പെണ്ണിന് പണ്ടേയുണ്ടായിരുന്നുവെന്നു വേണം കുറിയേടത്ത് താത്രിയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍.

താത്രിക്കുട്ടിയെക്കുറിച്ച് ചാണക്യന്‍ എഴുതിയത് ഇവിടെ വായിക്കാം

രചനാസഹായി - താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം - ആലങ്കോട് ലീലാകൃഷ്ണന്‍

പൂരത്തിനൊരു രക്തസാക്ഷികൂടി

മനുഷ്യന്റെ പൂരഭ്രാന്തിന്റേയും അടങ്ങാത്ത പണക്കൊതിയുടേയും ഏറ്റവും പുതിയ രക്തസാക്ഷിയായ വഴുവാടി ഗംഗപ്രസാദ് എന്ന ഈ കൊമ്പന്റെ കഥ കേള്‍ക്കു. അടുത്തയിടെ ആരംഭിച്ച പണക്കൊഴുപ്പിന്റെ മേളയാണ് തിരുവല്ലാപൂരം. പതിവുപോലെ ആനപ്രദര്‍ശനമാണിതിന്റെയും ഹൈലെറ്റ്. ഇത്തവണ മൃഗസ്നേഹികളുടെ ശക്തമായ എതിര്‍പ്പുമൂലം പൂരം നടക്കുമോയെന്നുതന്നെ സംശയമായിരുന്നു. ഹൈക്കോടതി പൂരം തടഞ്ഞുകൊണ്ട് വിധി പ്രസ്താവിച്ചു. എങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൂരം നടത്താന്‍ കോടതി പിന്നീട് അനുമതി നല്‍കി. (പൂരത്തിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം)പൂരത്തിനുശേഷം രാത്രി എം.സി റോഡിലൂടെ കൊണ്ടുപോകുമ്പോള്‍, ഗംഗാപ്രസാദിനെ തിരുമൂലപുരത്തുവെച്ച് പിന്നിലൂടെയെത്തിയ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയേറ്റ ആന പരിഭ്രാന്തനായി ഓടിയെങ്കിലും ഉടനെ തളയ്ക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ അപകടമൊഴിവാക്കാ‍ന്‍ കഴിഞ്ഞു.ഡോക്ടര്‍ സി.ഗോപകുമാ‍റിന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെയെത്തി ആനയ്ക്ക് ചികിത്സ നല്‍കി. തുടര്‍ന്ന് ലോറിയില്‍ കല്ലിശേരിയിലെത്തിച്ചു.

ബീഹാറാണ് ഗംഗാപ്രസാദിന്റെ ജന്മനാട്. കൊല്ലത്തുള്ള ഷാജിയെന്നയാളാണ് ഇവന്റെ കേരളത്തിലെ ആദ്യ ഉടമ. അവിടെനിന്ന് അഞ്ച് വര്‍ഷം മുന്‍പാണ് റിബു സഖറിയ എന്നയാള്‍ ഈ 17 വയസുകാരനെ വാങ്ങുന്നത്.
ആന ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തയറിഞ്ഞ് ഞാനവിവിടെ പോയിരുന്നു. മര്‍മ്മസ്ഥാനത്ത് സാരമായ പരിക്കേറ്റ് അത്യന്തം ദയനീയാവസ്ഥയെത്തിനില്‍ക്കുന്ന കൊമ്പനെയാണവിടെ കാണാന്‍ കഴിഞ്ഞത്. ഇടിയേറ്റ ഭാഗത്തെ കാല്‍ നിലത്തുറപ്പിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ സാധാരണ ആനകളെപ്പോലെ ചെവിയും ശരീരവുമനക്കിയുള്ള നില്പുമില്ല. ദിനം പ്രതി പതിനേഴ് പനം‌പട്ട തിന്നിരുന്ന ആന; ഇപ്പോ ഒന്നോ രണ്ടോ എണ്ണം തിന്നാലായി. നല്ല വേദന അനുഭവിക്കുന്നുണ്ടെന്ന് വ്യക്തം.

പുറമെ നോക്കിയാല്‍ ആനയുടെ വാലിന്റെ എല്ലിന് പൊട്ടലും വാല്‍‌പൊരുത്തില്‍ മുറിവുമുണ്ട്. ഇടിയേറ്റ ഭാഗത്ത് നീര്‍ക്കെട്ടും കാണാം. ആന്തരാവയവങ്ങള്‍ക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഡോക്ടറന്മാരും കുഴങ്ങുന്നു. രണ്ടുമണിക്കൂറോളം ആനയുടെയടുത്ത് ചിലവിട്ടപ്പോഴും അത് പിണ്ടമിടുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നത് കാണാന്‍ കഴിഞ്ഞില്ല. ദീര്‍ഘനേരം ഇങ്ങനെയുണ്ടാവാതിരിക്കുന്നത് അസാധാരണമാണ്. ആനയ്ക്ക് കാര്യമായ പരിക്കുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. മൂത്രത്തിന് കടുത്ത നിറവും ആനപ്പിണ്ടത്തിന് ദുര്‍ഗന്ധവുമുണ്ടെന്ന് പാപ്പാന്മാര്‍ പറയുന്നു. ശക്തിയേറിയ ആന്റിബയോട്ടിക്കുകളാവും നിറം മാറ്റത്തിനു കാരണം. ദഹനക്കേടുമൂലം ദുര്‍ഗന്ധവുമുണ്ടാകാം.ആനയ്ക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ആശങ്കാജനകമാണ്. ആരോഗ്യമുള്ള കൊമ്പനാന,അതിന്റെ ലിംഗം അല്‍പ്പം പുറത്തേക്ക് നീട്ടിയാണ് മൂത്രമൊഴിക്കുക. ഇവിടെ മൂത്രം ഇറ്റിറ്റുവീഴുകമാത്രം ചെയ്യുന്നു. ആനയുടെ വൃഷ്ണങ്ങള്‍ ഉള്ളിലാണെന്നറിയാമല്ലോ. ആ ഭാഗത്തുണ്ടായ ആഘാതം വൃഷ്ണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആനയ്ക്ക് കുറഞ്ഞത് നാലുമാസത്തെ ചികിത്സയെങ്കിലും വേണ്ടിവരും. എങ്കിലും പൂര്‍ണ്ണതോതിലുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. ആന അകാലമൃത്യുവിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദദ്ധരുടെ അഭിപ്രായം. പുറമെ കണ്ടാലൊന്നും തോന്നുകയില്ലെങ്കിലും ആന്തരാവയവങ്ങള്‍ക്ക് കടുത്തക്ഷതമുണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു.കൂടാതെ ആനയുടെ ഇന്‍ഷുറന്‍സ് തുകയില്‍ കണ്ണുള്ള തല്പരകക്ഷികള്‍ ഇതിനെ ഇനിയും ജീവിക്കാനനുവദിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ഗജ ദിനം. നമുക്ക് വഴുവാടി ഗംഗപ്രസാദിനു വേണ്ടി പ്രാര്‍ഥിക്കാം.

Wednesday, September 17, 2008

എയര്‍പോര്‍ട്ടിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്

പള്ളിയോടങ്ങളുടേയും ആറന്മുളക്കണ്ണാടിയുടേയും നാടിനെ പുളകച്ചാര്‍ത്തണിയിച്ചൊരു വാര്‍ത്തയുമായിട്ടാണാ സുദിനമെത്തിയത്. ആറന്മുളയില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരുന്നു! കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യ വിമാനത്താവളം. കടമ്മനിട്ട മൌണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജുടമയും വിദേശമലയാളിയും സര്‍വ്വോപരി ദൈവദാസനായ പാസ്റ്ററുമായ ഏബ്രഹാം കലമണ്ണിലാണ് പദ്ധതിയുടെ പിന്നില്‍.

വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.
കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള്‍ മറന്നില്ല.

മുംബൈയിലെ റിയല്‍‌എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.

കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാ‍ന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാ‍നായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്‍ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.

റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില്‍ ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍‌തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.

ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.

ഒന്നാന്തരം മീഡിയമാനേജ്‌മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.

വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.

ആറന്മുള വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍‌വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.

വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം

Sunday, September 14, 2008

ഒളിക്യാമറകളെക്കുറിച്ച് അറിയേണ്ടത്

പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ

“ഞാന്‍ ടോയ്‌ലെറ്റില്‍ കയറിയാലാദ്യം നോക്കുന്നത് എവിടെയെങ്കിലും ബബിള്‍ഗം ഒട്ടിച്ചു വെച്ചിട്ടുണ്ടോയെന്നാ” ഐലന്റ് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരിയായ സുഹൃത്ത് പറഞ്ഞു. “ഒന്നും കണ്ടിലെങ്കിലും ഞാന്‍ മുഖം മറച്ചുകൊണ്ടേ വസ്ത്രം മാറാറുള്ളൂ”. അവള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി ഷോപ്പിങ്ങ് കോമ്പ്ലക്സിലെ മൊബൈല്‍ ഷോപ്പില്‍ പോലും ഇത്തിരിക്കുഞ്ഞന്‍ വയര്‍ലെസ് ക്യാമറ കണ്ടു. വില വെറും 1600 മാ‍ത്രം. ഇത് നന്നായി വില്‍ക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. ഈ കൊച്ചു പട്ടണത്തില്‍ പോലും വില്‍ക്കുന്ന ഇത്തരം ക്യാമറകള്‍ എവിടെയൊക്കെയായിരിക്കും ഉപയോഗിക്കപ്പെടുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തായാലും നല്ല വഴിക്കല്ലെന്ന് തീര്‍ച്ച.

ഒളിക്യാമറകളേക്കുറിച്ചുള്ള ഭയം എല്ലാവരേയുമിന്ന് വല്ലാതെ അലട്ടുന്നുണ്ട്. ഇവയില്‍ നിന്ന് രക്ഷനേടണമെങ്കില്‍ ആദ്യം അവ എവിടെയൊക്കെ കാണപ്പെടുന്നു, എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം.

നിലക്കണ്ണാടികളെ സൂക്ഷിക്കൂ

ഹോട്ടല്‍‍, കുളിമുറി, തുണിക്കടകളില്‍ വസ്ത്രം ധരിച്ചുനോക്കാനുള്ളയിടം തുടങ്ങിയ സ്ഥാനങ്ങളില്‍ വന്‍നിലക്കണ്ണാടികള്‍ കാണാറുണ്ട്. ഈ നിലക്കണ്ണാടികളാണ് രഹസ്യക്യാമറകളുടെ പ്രിയപ്പെട്ട ഒളിയിടം. ഇവയ്ക്കുപിന്നിലുള്ള ക്യാമറകളെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ച കണ്ണാടികളാണ് ഇവിടെയുപയോഗികുന്നത്. ഈ മായക്കണ്ണാടികള്‍ക്ക് ടുവെ മിററുകള്‍ (two way mirror) അല്ലെങ്കില്‍ ഹാഫ് സില്‍‌വേര്‍ഡ് മിററുകള്‍ എന്നാ‍ണ് സാങ്കേതികനാമം.

സാധാരണ കണ്ണാടിയില്‍ പതിക്കുന്ന പ്രകാശം; അതിന്റെ മറുപുറത്ത് പൂശിയിരിക്കുന്ന വെള്ളിരസത്തില്‍ തട്ടി പ്രതിഫലിച്ചാണ് പ്രതിബിംബം ദൃശ്യമാക്കുന്നത്. മായക്കണ്ണാടിയില്‍ പൂശുന്ന വെള്ളിരസത്തിന്റെ സാന്ദ്രത നിയന്ത്രിച്ച് അതിലൂടെ പ്രകാശം കടത്തിവിടുന്ന രീതിയിലാക്കുന്നു. അങ്ങനെ മായക്കണ്ണാടിക്ക് ഒരേസമയം പ്രതിബിംബം സൃഷ്ടിക്കാനും മറുപുറത്തെ കാഴ്ചകള്‍ കാണിക്കാനും സാധിക്കുന്നു.


രൂപത്തിലും ഭാവത്തിലും സാധാരണ കണ്ണാടികള്‍ പോലെയാണെങ്കിലും അവയില്‍ പൂശിയിരിക്കുന്ന വെള്ളിരസത്തിന്റെ അളവ് കുറവായതിനാല്‍ ഇതിലെ പ്രതിബിംബം ഒരല്പം ഇരുണ്ടതായിരിക്കും. പക്ഷേ ഈ വ്യത്യാസം വളരെ സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. ഇതൊക്കെയാണെങ്കിലും മായകണ്ണാടികളെ കണ്ടെത്താന്‍ ഒരു സിമ്പിള്‍ മാര്‍ഗ്ഗമുണ്ട്. കണ്ണാടിയില്‍ വിരല്‍തുമ്പൊന്ന് മുട്ടിച്ചുനോക്കുക. വിരലിനും അതിന്റെ പ്രതിബിംബത്തിനുമിടയില്‍ ഒരല്‍പ്പം അകലമുണ്ടെങ്കില്‍ കണ്ണാടി ഒറിജിനല്‍ തന്നെ. ഇനി വിരലും പ്രതിബിംബവുമായി മുട്ടിച്ചേര്‍ന്നിരിക്കുകയാണെങ്കിലോ സംഗതി കുഴപ്പമാകാനാണ് സാധ്യത.

അഗ്നിശമനോപാധികള്‍, സ്മോക്ക് ഡിറ്റക്ടര്‍

ഹോട്ടല്‍ മുറിയില്‍ തീയുടേയും പുകയുടേയും സാന്നിധ്യം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ വെള്ളം ചീറ്റി തീയണക്കാനുമുള്ള സംവിധാനങ്ങളുണ്ടാകും. ഇവയിലും ക്യാമറകള്‍ ഒളിപ്പിച്ചുവെക്കാന്‍ എളുപ്പമാണ്. എങ്കിലും സീലിങ്ങിനുള്ളിലൂടെ വയറിങ്ങൊക്കെ ചെയ്യേണ്ടിവരുമെന്നതിനാല്‍ സ്ഥാപന‌ഉടമകളറിയാതെ ക്യാമറ വയ്ക്കാന്‍ സാധ്യതയില്ല.

ടെലിവിഷന്‍, എസി, ലൈറ്റുകള്‍

ടിവിക്ക് മുന്നിലുള്ള ചെറിയ ദ്വാരങ്ങളില്‍, അതിലെ പ്രകാശിക്കുന്ന LED ക്ക് പിന്നില്‍, ബെഡ് ലാമ്പുകളില്‍, ട്യൂബ് ലൈറ്റുകളില്‍ ഇവിടെയൊക്കെ ക്യാമറ വിദഗ്ദ്ധമായി ഒളിപ്പിക്കാനാവും. എസിയുടെ മുന്നിലെ ദ്വാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇതിലൊക്കെ ക്യാമറക്ക് കറണ്ട് കിട്ടാനും വയര്‍ കണക്ട് ചെയ്യാനും വളരെയെളുപ്പമാണെന്ന ഗുണവുമുണ്ട്.

കൂടാതെ ക്ലോക്കുകള്‍, കളിപ്പാവകള്‍, ചുവരിലെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ എവിടെയും ഒളിക്യാമറകള്‍ക്കിരിക്കാനാവും. നീളമുള്ളതും വണ്ണം കുറഞ്ഞതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ ഒരറ്റത്ത് സെന്‍സറും മറ്റേ അറ്റത്ത് ലെന്‍സും ഘടിപ്പിച്ച ക്യാമറകളുമുണ്ട്. മുറിയില്‍ നിന്ന് വളരെയകലെയാണ് ക്യാമറ എന്നതുകൊണ്ട് ഇലക്ട്രോണിക്ക് സിഗ്നലുകളെ കണ്ടെത്തുന്ന ഉപകരണത്തില്‍ നിന്നുപോലും ഇവയ്ക്ക് ഒളിച്ചിരിക്കാനാവും.

ഒളിക്യാമറയെ കണ്ടെത്താനുള്ള ഉപകരണങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില്‍.

നായര്‍ ക്രിസ്ത്യാനിയെ കണ്ടുപഠിക്കണം

“ദേ കേട്ടോ അപ്പുറത്തെ ആലീസിന്റെ രണ്ടനിയത്തിമാരേം അവളമേരിക്കക്ക് കൊണ്ടുപോയെന്ന്..”
“അങ്ങനാടീ ക്രിസ്ത്യാനികള്. ഒരാള് പോയാ പിന്നെയാ കുടുംബം മുഴുവന്‍ രക്ഷപെടും”

മധ്യതിരുവിതാംകൂറിലെ ഹിന്ദുകുടുംബങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള സംഭാഷണമാണിത്. അയല്‍വക്കത്തുകാരന്റെ വളര്‍ച്ചയിലുള്ള സ്വാഭാവികമായ അസൂയയായി ഇതിനെ കരുതാമെങ്കിലും ഇതിന്റെ പിന്നിലുള്ള വസ്തുതകള്‍ അത്ര നിസ്സാരമല്ല.

ഹിന്ദുക്കള്‍, പ്രധാനമായും നായന്മാര്‍ തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാ‍നായി ശ്രമിക്കുമ്പോള്‍ അന്യമതസ്ഥര്‍ അന്യോന്യം സഹായിക്കാനായി മത്സരിക്കുന്നു. ഈയൊരവസ്ഥക്ക് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും പരസ്പരബന്ധത്തിന്റെ അഭാവമാണെന്നാണ് കരുതേണ്ടത്.

പള്ളിയില്‍ പോകുന്നതെന്തിനെന്ന് ചോദിച്ചാല്‍ പ്രാര്‍ഥിക്കാനെന്നാവും ഉത്തരം. എന്നാലത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാണെന്നതാണു ശരി. ആഴ്ചയിലൊരു തവണയെങ്കിലും പരസ്പരം കാണാനുള്ള അവസരമാണിതുമൂലം കിട്ടുന്നത്. കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ സണ്‍ഡേ സ്കൂളുണ്ട്.

ഒരാളെ കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മളറിയാതെതന്നെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പിന്നെ വിവാഹം, മരണം തുടങ്ങിയ വേദികളില്‍ക്കൂടിയാ ബന്ധം വളര്‍ന്ന് പന്തലിക്കുന്നു.

ഇതിന് നേര്‍വിപരീതമാണ് ഹിന്ദുക്കളുടെ രീതി. സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന്‍ വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. നാട്ടിലെ ഹൈന്ദവസമുദായക്കാരൊരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ വിരളവുമാണ്. അഥവാ ക്ഷേത്രത്തില്‍ പോയാല്‍ തന്നെ പലരും പല സമയത്തായിരിക്കും. അപ്പോഴും തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെടുന്നു.

ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ പോലും പരസ്പരമറിയാറില്ല. ഇങ്ങനെ ബന്ധമില്ലാത്തവര്‍ തമ്മിലെങ്ങനെ സഹായിക്കും. എല്ലാവരും സ്വയമുണ്ടാക്കിയ കൂട്ടിനുള്ളില്‍ തടവുകാരായി കഴിയുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വളരെ പരിതാപകരമാണ്. എത്രകാലം ഇങ്ങനെ കഴിയാനാകുമെന്ന് ഇവര്‍ ചിന്തിക്കണം.

പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം. ഞായറാഴ്ച വീട്ടില്‍ വെറുതേയിരുന്ന് ടിവി കാണാതെ ബന്ധുക്കളുടെയടുത്തൊക്കെയൊന്ന് പോയിക്കൂടെ. നാട്ടിലെ കല്യാണത്തിലും നിശ്ചയത്തിലുമൊക്കെ മുന്നില്‍ നിന്ന് സഹകരിച്ചുകൂടേ. കരയോഗത്തില്‍ നടക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്നു പോയിക്കൂടെ.

സ്വന്തം സമുദായത്തിലും കുടുംബത്തിലും കണികാണാന്‍ കഴിയാത്ത പരസ്പര സ്നേഹവും സഹായമനസ്ഥിതിയും മറ്റുള്ളവരില്‍ കാണുമ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടിട്ടൊരു കാര്യവുമില്ല. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.

Monday, August 4, 2008

എന്റെ പോസ്റ്റും മോഷ്ടിച്ചു !

ബൂലോകത്തിപ്പോള്‍ കള്ളന്മാരുടെ തേര്‍വാഴ്ചയാണെന്ന് തോന്നുന്നു. ദാ ഇപ്പോ എന്റെ ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം അടിച്ചുമാറ്റി ഇവിടെ ഇട്ടിരിക്കുന്നു.

http://vattekkad.blogspot.com/2008/08/blog-post.html

അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാനിട്ട കമന്റ്.

പ്രിയ സുഹൃത്തേ,
ഞാന്‍ എഴുതി, എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം ഇവിടെ എന്റെ അനുമതി കൂടാതെ പോസ്റ്റാക്കിയതായി കാണുന്നു. ദയവായി അത് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.


എന്തു സംഭവിക്കുമെന്ന് നമുക്കു നോക്കാം.

UPDATE:
സക്കാഫ് വട്ടേക്കാട് തന്റെ ബ്ലോഗില്‍ നിന്ന് മോഷണമുതല്‍ നീക്കം ചെയ്തു. മോഷണം നടന്നതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം.

Tuesday, July 29, 2008

ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍

ജോലിത്തിരക്കൊക്കെയൊഴിവാക്കി യാതൊരു അല്ലലുമില്ലാതെ നല്ലൊരു ഹോട്ടലിലോ റിസോര്‍ട്ടിലോ രണ്ടുദിവസം താമസിക്കുക. ഹോംവര്‍ക്കിന്റെ ഭാരമൊന്നുമില്ലാതെ കുട്ടികള്‍ കുത്തിമറിയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും സ്വകാര്യനിമിഷങ്ങളുടെ മധുരം നുകരാം. നവദമ്പതികള്‍ക്കാണെങ്കിലോ ആരുടേയും ശല്യമില്ലാതെ മധുവിധുവിന്റെ ആവേശത്തിമിര്‍പ്പിലാറാടാം. എത്ര മനോഹരമാ‍യ ഐഡിയ !

സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം.

ടെക്നോളജി വളരുന്നതോടുകൂടി അതിന്റെ ദുരുപയോഗവും വര്‍ദ്ധിക്കുകയാണ്. മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുപകരിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ജെയിംസ് ബോണ്ട് സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുണ്ട്. എന്നാലവയെയൊക്കെ വെല്ലുന്ന നൂതനസാമഗ്രികള്‍ നമ്മുടെ കൊച്ചിയില്‍ പോലുമിപ്പോള്‍ ലഭ്യമാണ് .

MMS ലും ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലുമൊക്കെയായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ വലിയൊരു പങ്കും ഇങ്ങനെ രഹസ്യമായി ചിത്രീകരിച്ചവയാണ്. ബംഗാരു ലക്ഷ്മണനെ കുടുക്കിയതും എംപിമാര്‍ കോഴവാങ്ങുന്നത് ചിത്രീകരിച്ചതുമൊക്കെ ഇതേ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്.

പുതിയ ക്യാമറകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു മൊട്ടുസൂചിക്ക് കടക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ ദ്വാരം മതി. മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി, ശക്തിയേറിയ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍, ലെന്‍സ് എല്ലാമടങ്ങിയ ഒളിക്യാമറക്ക് ഒരു 50 പൈസ നാണയത്തിന്റെ വലിപ്പം മാത്രമേയുള്ളൂ.

ഹോട്ടല്‍ മുറികളിലും ബാത്ത്റൂമിലുമൊക്കെ രഹസ്യ ക്യാമറകള്‍ കാണാനുള്ള സാധ്യത വളരെയധികമാണ്. നല്ല ഹോട്ടലുകളിലൊന്നും ഇതിന് സാധ്യതയില്ലെന്ന് കരുതാമെങ്കിലും അവിടെയും വിരുതന്മാരായ ജീവനക്കാരുണ്ടായിരിക്കുമല്ലോ. എന്തായാലും നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനിടയുള്ളയിടങ്ങളേതെന്നും ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കിയാല്‍ കുറച്ചൊക്കെ അപകടങ്ങള്‍ ഒഴിവാക്കാം.

ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയെ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.