Sunday, October 23, 2011

'സഞ്ചരിക്കുന്ന വിശ്വാസി':ലോനപ്പൻ നമ്പാടന്റെ ആത്മകഥ

'സഞ്ചരിക്കുന്ന വിശ്വാസി'. ലോനപ്പൻ നമ്പാടന്റെ ആത്മകഥയുടെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ ഡി.സി ബുക്ക്സ്. വില 125 രൂപ.


കാൽനൂറ്റാണ്ടുകാലം കേരളനിയമസഭയിലും അഞ്ചുവർഷക്കാലം ലോക്‌സഭയിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശ്രീ ലോനപ്പൻ നമ്പാടൻ. രാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മാർഥത തുടിക്കുന്ന പ്രവർത്തനങ്ങളാണദ്ദേഹത്തെ ജനസമ്മതനാക്കിയത്. തന്റെ പൊതുജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണ് അദ്ദേഹം ഈ ആത്മകഥയിലൂടെ വെളിവാക്കുന്നത്.

കത്തോലിക്കാസഭയുടെ നെറികേടുകളുടേയും വിശ്വാസവഞ്ചനയുടേയും കഥകളാണ് 'സഞ്ചരിക്കുന്ന വിശ്വാസി' യിലുടനീളം മറനീക്കി പുറത്തുവരുന്നത്. വിമോചനസമരക്കാലം മുതലുള്ള സഭയുടെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ടീയനിലപാടുകളെയും തുടർന്നിക്കാലം വരെ തങ്ങളുടെ സ്വാർഥതാല്പര്യത്തിനായി കാട്ടിക്കൂട്ടിയ പേക്കൂത്തുകളെയുമെല്ലാം നമ്പാടൻ സുശക്തം വിമർശിക്കുന്നു. കത്തോലിക്കാസഭ അൽമായർക്കുള്ളതല്ല മറിച്ച് മെത്രാന്മാർക്കും അച്ചന്മാർക്കും തന്നിഷ്ടം നടപ്പാക്കാനുള്ളതാണെന്ന് കഥാകാരൻ പറഞ്ഞുവെക്കുന്നു. എ.കെ ആന്റണിയടക്കമുള്ള പൊതുപ്രവർത്തകരെ എങ്ങനെയാണ് സഭ വഞ്ചിച്ചതെന്നും ഇവിടെ വായിക്കാം.

കെ.എം.മാണിയേക്കുറിച്ചും ആർ.ബാലകൃഷ്ണപിള്ളയെക്കുറിച്ചുമൊക്കെ അത്ര നല്ല അഭിപ്രായമല്ല നമ്പാടൻ മാഷിനുള്ളത്. അധികാരകസേരക്കായി എത്ര തരംതാണ രാഷ്ട്രീയക്കളികൾക്കും മടിക്കാത്തവനാണ് മാണിയെന്ന് പല അനുഭവങ്ങളുമുദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ വിവരിക്കുന്നു. അധികാരപ്രമത്തതയും താൻപോരിമയും നിറഞ്ഞ പ്രവൃത്തികളായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. ഇ.എം.എസ്, ഗൗരിയമ്മ, കരുണാകരൻ തുടങ്ങി തന്നോടൊപ്പമിടപെട്ടിട്ടുള്ള പല വ്യക്തികളെയും ഈ ആത്മകഥയിൽ ലോനപ്പൻ നമ്പാടൻ പരാമർശിച്ചിട്ടുണ്ട്. കൂടാതെ അക്കാലത്ത് രാഷ്ട്രീയത്തിലും നിയമസഭക്കുള്ളിലും നടന്ന രസകരമായ മുഹൂർത്തങ്ങൾ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിലൂടെ അദ്ദേഹം വിവരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകനായി വിമോചനസമരക്കാലത്ത് രാഷ്ടീയത്തിൽ സജീവമാകുകയും പിൽകാലത്ത് ഇടതുപക്ഷകൂടാരത്തിലെത്തുകയും ചെയ്ത നമ്പാടന്റെ കമ്യൂണിസ്റ്റനുഭാവം ഈ ആത്മകഥയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. തന്റെ സുദീർഘമായ പൊതുജീവിതാവസാനത്തിൽ നടത്താവുന്ന തുറന്നുപറച്ചിലുകളൊന്നും ലേഖകൻ മുതിരുന്നില്ല. മാത്രവുമല്ല സ്വന്തം രാഷ്ട്രീയാനുചരർക്ക് എതിരായേക്കാവുന്ന ഒരു വാചകം പോലുമദ്ദേഹം പറയുന്നുമില്ല. അത്തരം കഥകളൊന്നും അദ്ദേഹത്തിനറിയാത്തതല്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ ആത്മകഥയിൽ ഒരു ആത്മാർഥതക്കുറവ് വായനക്കാരനു തോന്നിയേക്കാം.

വിവാദപരമായ വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങളീപ്പുസ്തകം വായിക്കുന്നതെങ്കിൽ നിരാശയാവും ഫലം. നാമൊക്കെ കാണുകയും കേൾക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങൾ മാത്രമേ ഇവിടെ നമ്പാടനും പറയുന്നുള്ളൂ. അതുകൊണ്ടുതന്നെ പുതുതായൊന്നും അറിയാൻ കഴിയാത്തതിനാലുള്ള ഒരിശ്ചാഭംഗം തോന്നിയാലൽഭുതമില്ല. എന്തായാലും വെറുതെ കിട്ടിയാലൊന്ന് ഓടിച്ചുനോക്കാമെന്നല്ലാതെ പണം കൊടുത്തു വാങ്ങി വായിക്കാൻ മാത്രമുള്ള സാംഗത്യമൊന്നും 'സഞ്ചരിക്കുന്ന വിശ്വാസി' എന്നയീ ആത്മകഥക്കുണ്ടെന്ന് തോന്നുന്നില.

1 comment:

Anoop Technologist (അനൂപ് തിരുവല്ല) said...

കത്തോലിക്കാസഭയുടെ നെറികേടുകളുടേയും വിശ്വാസവഞ്ചനയുടേയും കഥകളാണ് 'സഞ്ചരിക്കുന്ന വിശ്വാസി' യിലുടനീളം മറനീക്കി പുറത്തുവരുന്നത്.