Saturday, April 26, 2008

ജാതിക്കോമരങ്ങളുടെ കളിയാട്ടം

കേരളത്തിലെ ജാതിവ്യവസ്ഥ പരിശോധിച്ചാല്‍ എല്ലാ ജാതികളും തങ്ങളില്‍ താഴ്ന്നവരോട് അയിത്താമാചരിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയും.

പ്രൊഫ.എം.കെ സാനുവിന്റെ വിലയിരുത്തല്‍ ഇവിടെയുദ്ധരിക്കുന്നു. “അന്നു വര്‍ഗീയതയില്ല. എന്നുവെച്ചാ‍ല്‍ ജാതിയനുസരിച്ചുള്ള തിരിവും ഉച്ചനീചത്വവും ലോകഗതിയുടെ ഒരംശമായി കണക്കാക്കിയിരുന്നെന്നര്‍ഥം. അതിലെന്തെങ്കിലും പന്തികേടുള്ളതായി തോന്നിയില്ല. നമ്പൂതിരിയോട് സംസാരിക്കുമ്പോള്‍ നായര്‍ അകന്ന് നില്‍ക്കണം.നായരെ കാണുമ്പോള്‍ ഈഴവര്‍ കണക്കനുസരിച്ചുള്ള ദൂരത്തില്‍ അകന്ന് മാറിക്കോളും. ഈഴവരെ കാണുമ്പോള്‍ പുലയന്‍ അകന്നുമാറേണ്ടതാണെന്ന് ഈഴവനും നിഷ്ഠയുണ്ടായിരുന്നു.”

ചരിത്രപണ്ഡിതനായ ഡോ. ടി.കെ രവീന്ദ്രന്റെ അഭിപ്രായം കാണൂ. “ഓരോ ജാതിയിലുമുള്ളവരുടെ വിഷമതകള്‍ക്കും വേദനകള്‍ക്കും പരിഹാരമായിട്ടല്ലെങ്കിലും, അവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ തച്ച് ഒരുതരം ആത്മസംതൃപ്തി നേടുമായിരുന്നു. അങ്ങനെ നായര്‍ക്ക് നമ്പൂതിരിയില്‍ നിന്നുള്ള സങ്കടം തങ്ങളെക്കാള്‍ താഴ്ന്നവരെ പീഡിപ്പിച്ചും, നായരില്‍ നിന്ന് ഈഴവനുള്ള വേദന പുലയനെ ചവിട്ടിയും പറയനെ ആട്ടിയും തീര്‍ത്തിരുന്നതായി കാണാം. ഗൃഹനാഥന്‍ സകാരണമോ അകാരണമോ ആയി ഭാര്യയെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ ഭാര്യ മൂത്തമകനെ താഡിച്ച് അരിശം തീര്‍ക്കും. അവന്‍ ഇളയകുട്ടിയുടെ ചെവിക്ക് നുള്ളും. ഇളയകുട്ടി കൊച്ചനുജത്തിയുടെ കളിപ്പാട്ടം തല്ലിത്തകര്‍ക്കും. കുടുംബരംഗങ്ങളില്‍ കാണാന്‍ കഴിയുന്ന ഇമ്മാതിരി രസകരവും നിരര്‍ഥകവുമായ പകപോക്കലിന് സമാനമായിരുന്നു, ജാതിയുടെ മേല്‍ത്തട്ടില്‍ നിന്ന് കീഴ്ത്തട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അമര്‍ഷത്തിന്റെ ഈ കാലുഷ്യച്ചോലകളും.”

ജാതിക്കുള്ളില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. ഈഴവര്‍ക്കിടയിലെ താഴ്ന്ന ജാതിയില്‍ പെട്ടു എന്ന കാരണത്താല്‍ മഹാനായ കുമാരനാശാന്റെയൊപ്പം പോലും പന്തിഭോജനം നടത്താ‍ന്‍ ഈഴവപ്രമാണിമാര്‍ വിസമ്മതിച്ചിരുന്നു. ഉപജാതിക്കാര്‍ തമ്മില്‍ വിവാഹബന്ധവുമില്ലായിരുന്നു. നായര്‍ക്കിടയിലും നിരവധി ഉപജാതികള്‍ നിലവിലിരുന്നു.

ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിക്കാരും ഈ അനാചാരത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. നമ്പൂതിരിമാരില്‍ നിന്ന് അറുപത്തിനാലടിയായിരുന്നു പുലയര്‍ക്കും പറയര്‍ക്കും വിധിച്ചിരുന്ന അകലം. ഈഴവര്‍ക്ക് പന്ത്രണ്ടടിയും. പുലയരോടും പറയരോടും ഈഴവര്‍ക്കും അയിത്തമുണ്ടായിരുന്നു. വേട്ടുവന്‍, വേടന്‍ തുടങ്ങിയ അന്ത്യജരെ പുലയരും തീണ്ടാപ്പാടകലെ നിര്‍ത്തി.

നായര്‍ പെണ്ണുങ്ങള്‍ നമ്പൂതിരിമാര്‍ക്കായി കിടക്കവിരിച്ചു കൊടുക്കേണ്ടിവന്നിരുന്നെങ്കിലും നായരും തീണ്ടലിന് വിധേയരായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയാദികളില്‍ നിന്ന് ഏതാനുമടി അകലെ നിന്നുമാത്രമേ അവന് സംസാരിക്കാനാവുമായിരുന്നുള്ളൂ. നായരെ തൊട്ടാല്‍ കുളിക്കണമായിരുന്നു. നായരെ ശിങ്കിടിയായി കൊണ്ടുനടന്നിരുന്നുവെങ്കിലും അവന് മുന്നില്‍ നടക്കാനോ എതിരെ അബദ്ധത്തില്‍പ്പോലും വരാനോ അവകാശമുണ്ടായിരുന്നില്ല. അവന്റെ മനസ് പഴമനസ്സും ചോറ് കരിക്കാടിയുമായിരുന്നു. ‘അടിയനെന്നും’ ‘ഏറാന്‍’ എന്നും പറഞ്ഞ് സമ്പൂര്‍ണ്ണ വിധേയത്വം ഭാവിക്കുകയും ഒടുവില്‍ ‘വിട കൊള്ളുകയും’ ചെയ്യണമായിരുന്നു.

ഇത്രക്ക് വൃത്തികെട്ടതും കെട്ടുപിണഞ്ഞതുമായ ജാതിവ്യവസ്ഥ നിലനിന്നതിനാലാണ് സ്വാമി വിവേകാനന്ദനുപോലും കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിക്കേണ്ടിവന്നത്.

മന്നത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുള്ളയൊരു ഭാഗമുദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. “ഹാ ദൈവമേ! കേരളം എന്നും ആദരിക്കുന്ന ശ്രീനാരായണ ഗുരുവിനും കുമാരനാശാനും പോലും അവരുടെ ജന്മഭൂമിയില്‍ സ്വാതന്ത്രമായി നടക്കാന്‍ സാധിക്കാതെയാ‍ണ് ഇഹലോകവാസം വെടിഞ്ഞതെന്നോര്‍മ്മിക്കുമ്പോള്‍ നാം എങ്ങനെ ലജ്ജിക്കാതിരിക്കും”

7 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

നായര്‍ പെണ്ണുങ്ങള്‍ നമ്പൂതിരിമാര്‍ക്കായി കിടക്കവിരിച്ചു കൊടുക്കേണ്ടിവന്നിരുന്നെങ്കിലും നായരും തീണ്ടലിന് വിധേയരായിരുന്നു.

Unknown said...

അനൂപിന്റെ ഈ ലേഖനം തുടക്കം മുതല്‍ ഞാന്‍ വായിച്ചിരുന്നു ഇന്നത്തെ ജാതി വ്യവസ്ഥിതി മാറണമെങ്കില്‍ മനുഷ്യന്‍ മനുഷ്യനാകണം
http:ettumanoorappan.blogspot.com

ബഷീർ said...

തൊട്ടുകൂടാത്തവര്‍ .. തീണ്ടിക്കൂടാത്തവര്‍ ..
ദ്യഷ്ടിയില്‍ പെട്ടാലും ദോശമുള്ളോര്‍..

കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ..
ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍...

...ഇന്ന് ഏറെ മാറിയിരിക്കുന്നു അല്ലേ...!!

ലത said...

മിക്ക ചര്‍ച്ചാബ്ലോഗുകളിലും ജാതീയതയെ ഒന്നുകില്‍ വളരെ ലളിതമായി അല്ലെങ്കില് അതിവൈകാരികതയോടുകൂടി നോക്കിക്കാണപ്പെടുന്നു.

നായരുടെ ബ്ലോഗില് പുലയന് കമന്റിട്ടാല് സൊഷ്യലിസം വരും, വാലുപോയാല് നായര്‍ പട്ടിയാകും എന്നൊക്കെയാണോ നല്ല നാളെ കെട്ടിപ്പടുക്കേണ്ടവര് ചിന്തിക്കേണ്ടത്

താരാപഥം said...

ഈ കലികാലത്തിന്റെ പ്രത്യേകതതന്നെ. ജാതിയില്ലെങ്കില്‍ മതം. എല്ലാറ്റിന്റെ ഇടയിലും ശത്രുത, തൊട്ടുകൂടായ്മ, വിശ്വാസമില്ലായ്മ. പണ്ടുകാലത്ത്‌ ഇതൊന്നും ഇല്ലായിരുന്നു എന്നാണ്‌ പുരാണങ്ങളും ഇതിഹാസങ്ങളും വെളിപ്പെടുത്തുന്നത്‌. പിന്നീടുവന്ന വൈദികരും പ്രഭുക്കളും ചേര്‍ന്ന് അവരുടെ നിലനില്‍പ്പിന്നുവേണ്ടി ഇങ്ങനെയൊക്കെയാണെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.

ശ്രീ said...

മനുഷ്യന്‍ തന്നെ മനുഷ്യരെ മനസ്സിലാക്കണം, ഈ ജാതി വ്യവസ്ഥ മാറാന്‍.

ലേഖനം നന്നായി.

ചാർ‌വാകൻ‌ said...

തിരുവല്ലാ വിശേഷങള്‍ കണ്ടു ,തിര്-ല്ലാ കാരനായ ഞാന്‍ നന്ദി പറയുന്നു.
ഏതു കാര്യം (-ആകാശത്തിനു താഴയുള്ള-)ത്തിനും ആതിര്-ല്ലാട്ച്ച് കണ്ടു.
ഞാന്‍ പാലക്കാടുറെയില്‍വേയില്‍ ജോലിയില്ലുള്ളപ്പോള്‍.,പ്ളാറ്റുഫോമില്‍പരിചയപ്പെട്ടഒരു ഉദ്യോഗാര്‍തിയുടെ ചോദ്യം ,ടിഎക്സാറിനു വല്ല കൈമടക്കും കിട്ടുമോ? മദ്ധ്യതിരുവിതാം കൂറുകാരനാണന്നു പറയുകേ വേണ്ട.ഭൂമിയിലെ മിടുക്കന്മാരും ,മിടുക്കികളും തിരുവല്ലക്കാരാണ്.-യാക്കോവാ നസ്റാണികള്‍.
ജാതിയുമായി ബന്ദപ്പെട്ടചര്‍ച്ച മധ്യവര്ഗ്ഗബോദ്യം മാത്രമാണ്.രഷ്ടീയഊള്‍കാഴ്ച് യുടേതല്ല.വീണ്ടും വരാം .