Friday, July 25, 2008

ആനകളെ വെറുതെവിടൂ പ്ലീസ്

കൈരളി ടിവിയിലെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച പ്രോഗ്രാമാണ് ‘E4 Elephant’. ഇരുന്നൂറാം എപ്പിസോഡിലേക്ക് കടക്കുന്നയിത് മലയാളിയുടെ ആനക്കമ്പത്തെ കാര്യമായിത്തന്നെ ചൂഷണം ചെയ്യുന്നു. തുടക്കത്തില്‍ ആനകളോട് സഹതാപചായ്‌വോടെയുള്ള നിലപാടായിരുന്നു ഈ പ്രോഗ്രാമിനെങ്കിലും ഇന്ന് തികച്ചും ആനക്കമ്പത്തിന് ചൂടുപകരുന്ന ദൃശ്യങ്ങളാണിതില്‍ കാണാനാവുക.

‘E4 Elephant’ ന്റെ പ്രധാന പ്രേക്ഷകര്‍ കൊച്ചുകുട്ടികളാണെന്നറിയുമ്പോഴാണ് ഇതിനുപിന്നിലെ അപകടം നാം മനസിലാക്കേണ്ടത്. ആനകള്‍ സഹജീവികളാണെന്ന സത്യത്തിനുപകരം അവയെ മനുഷ്യന്റെ വെറും വിനോദോപാധികളാക്കി കാണുന്ന ഒരു തലമുറ ബോധപൂര്‍വമല്ലെങ്കിലും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഇത് ആനകളുടെ സര്‍വ്വനാശത്തിന് വഴിതെളിക്കും.

വനത്തിനുള്ളില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുള്ളവര്‍ക്കറിയാം, കാട്ടാനകളെ കാണാന്‍ അതിരാവിലെ പോകണം. വെയിലായിക്കഴിഞ്ഞാല്‍ അവയൊക്കെ കാട്ടിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങും. ചൂട് ആനക്ക് തീര്‍ത്തും അസഹനീയമായ സംഗതിയാണ്. അധികചൂടിനെ പുറത്താക്കാന്‍ മനുഷ്യനുള്ളതുപോലെ വിയര്‍പ്പുഗ്രന്ഥികള്‍ അവയ്ക്കില്ല. അപ്പോ പൊരിവെയിലത്ത് ചുട്ടുപഴുത്ത ടാര്‍ റോഡിലൂടെ നടന്നു പോകുന്ന ആനകളുടെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ.

തലയില്‍ ലോഹനിര്‍മ്മിതമായ നെറ്റിപ്പട്ടത്തിന്റെ കൊടുംചൂട്, കാല്‍ച്ചുവട്ടില്‍ പൊരിയുന്ന മണല്‍, ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ വരിഞ്ഞുകെട്ടിയിരിക്കുന്ന കൂച്ചുവിലങ്ങ്, തോളില്‍ ചാരിവെച്ചിരിക്കുന്ന കുന്തവും കാരക്കോലും. ഒന്നനങ്ങി അവയെങ്ങാനും താഴെ വീണാല്‍ കിട്ടുന്ന പൊരിഞ്ഞയടിയുടെ ഭയപ്പെടുത്തുന്നയോര്‍മ്മ. ഹോ..എന്തൊരു ദുര്‍വ്വിധിയാണീശ്വരാ ഈ മിണ്ടാപ്രാണിക്ക്.

എഴുന്നെള്ളിപ്പിനൊക്കെ മണിക്കൂറുകള്‍ ഇങ്ങനെ കാത്തിരിക്കണം. ഇതിനിടെ ഒരാശ്വാസത്തിനായി ചെവിയാട്ടുമ്പോഴാണ് “കണ്ടില്ലേ കേശവന്‍ തായമ്പകയുടെ താളം പിടിക്കുന്നത്” എന്നൊക്കെ ആരാധകര്‍ പറയുന്നത്.

ആനയുടെ അടുത്തേക്കു പോകുമ്പോള്‍ പിന്നില്‍ക്കൂടി പോകരുതെന്ന് പറയും. അതിന് നമ്മെ കാണാന്‍ കഴിയുന്ന ദിക്കിലൂടെ, ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വേണം ചെല്ലാന്‍. പിന്നിലൂടെ ശബ്ദമുണ്ടാക്കാതെ ചെന്നാല്‍ പാപ്പാനായാലും ആന തുമ്പിക്കൈ വീശിയടിക്കും. ആനയ്ക്കും ഏത് വന്യജീവിയേയും പോലെ അടിസ്ഥാന വികാരം ഭയമാണ്. അതിന് വിശ്രമിക്കാന്‍ ആളും ബഹളവുമില്ലാത്ത ശാന്തമായ അന്തരീക്ഷം വേണം. അങ്ങനെയൊരു സ്ഥലമെവിടെയുണ്ട് ഈ നാട്ടില്‍? വെടിക്കെട്ടിന്റേയും ആള്‍ത്തിരക്കിന്റേയും കോലാഹലങ്ങള്‍ക്കിടയില്‍ സമാധാനമായി ഒന്നുകണ്ണടക്കാന്‍ ഒരാനക്കും കഴിയാറില്ല.

പൂരങ്ങളുടെ നാടേത് എന്നുചോദിച്ചാല്‍ തൃശൂര്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. അതിനുമിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളമൊട്ടാകെ പൂരങ്ങളുടെ നാടായി മാറുകയാണിന്ന്. ആചാരങ്ങളുടെ വാണിജ്യവല്‍ക്കരണവും ഫെസ്റ്റിവല്‍ ടൂറിസത്തിനുള്ള അമിതപ്രാധാന്യവുമാണിതിന് വഴിവെച്ചത്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് പുതിയ ഗജമേളകളെങ്കിലും കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഹൈന്ദവര്‍ മാത്രമായിരുന്നെങ്കില്‍, ഇന്ന് അഹിന്ദുക്കളും ഒട്ടും പിന്നിലല്ല. ഇതിനും പുറമേയാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍. എങ്ങനെയായാലും ആനകള്‍ക്ക് കിടക്കപ്പൊറുതിയില്ല.

ഗജമേളകള്‍ക്ക് മുന്നോടിയായി ‘മംഗലാംകുന്ന് കര്‍ണ്ണന്‍ വരുന്നൂ’ എന്നൊക്കെയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണാറില്ലേ. അവയൊക്കെ ആനയുടെ ആരാധകര്‍ വയ്ക്കുന്നതാണെന്നാണോ കരുതുന്നത്? എങ്കില്‍ തെറ്റി. ഇത്തരം പരസ്യങ്ങള്‍ മിക്കവാറും ആനയുടമകള്‍ തന്നെ സ്ഥാപിക്കുന്നതാണ്. തങ്ങളുടെ ആനപ്രൊഡക്റ്റിനെ പരമാവധി ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ആന കൂടുതല്‍ പ്രസിദ്ധനാകുന്തോറും കൂടുതല്‍ ഏക്കത്തുക കിട്ടുമെന്നതാണ് മുതലാളിയെ മോഹിപ്പിക്കുന്നത്. ചില ആനമുതലാളികള്‍ക്ക് ഏത് ഗജമേളയില്‍ പങ്കെടുത്താലും തങ്ങള്‍ക്കുതന്നെ ഒന്നാം സ്ഥാനം കിട്ടണം. അതിനായി ഏതു തറവേലയുമവര്‍ പയറ്റും. കുന്തം കൊണ്ട് കുത്തി ആനയുടെ തല പൊക്കി നിര്‍ത്തിക്കുന്നതു മുതല്‍ എതിരാളിയുടെ ആനയെ വിറളിപിടിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കിക്കുന്നതുവരെ തന്ത്രങ്ങളില്‍ പെടും.

പ്രസിദ്ധരായ ആനകളെ ഒന്ന് നിരീക്ഷിച്ചുനോക്കൂ. അവയുടെ മുന്നിലും പിന്നിലും കുറഞ്ഞത് രണ്ട് പാപ്പാന്മാര്‍ വീതമെങ്കിലും കാണും. സഹായികള്‍ വേറെയും. ആനയിടഞ്ഞ് ജനത്തിനുപദ്രവമുണ്ടാകാതിരിക്കാനൊന്നുമല്ല ഈ സന്നാഹം. പ്രതിയോഗികളുടെ ഒളിയാക്രമണങ്ങളില്‍ നിന്ന് ആനയെ സംരക്ഷിക്കലാണിവരുടെ ദൌത്യം. ആനയും പാപ്പാനും നില്‍ക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും പോകുന്നവഴികളിലുമൊക്കെ ഈ ബ്ലാക്ക്ക്യാറ്റ് കമാന്‍ഡോകളുടെ കണ്ണെത്തും. അത്രയ്ക്കുണ്ട് ഈ രംഗത്തെ വീറും വാശിയും.

തുടരും....

11 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഹൈന്ദവര്‍ മാത്രമായിരുന്നെങ്കില്‍, ഇന്ന് അഹിന്ദുക്കളും ഒട്ടും പിന്നിലല്ല.

അജയ്‌ ശ്രീശാന്ത്‌.. said...

ആനയെയും കടലിനെയും
എത്രവേണമെങ്കിലും
മതി വരാതെ നോക്കിനില്‍ക്കാം...
എന്ന്‌ പറയാറുണ്ട്‌...
നെറ്റിപ്പട്ടം കെട്ടിയ
ഗജവീരന്‍മാരെ
ഏറെ കൗതുകത്തോടെയാണ്‌
നാം നോക്കിക്കാണുന്നത്‌..
എന്നാല്‍
അവ അനുഭവിക്കുന്ന
യാതനകള്‍ ചിന്തിച്ച്‌
സമയം പാഴാക്കാന്‍
നാം ശ്രമിക്കാറുമില്ല...

നല്ല പോസ്റ്റ്‌...
ആശംസകള്‍..

അനില്‍@ബ്ലോഗ് // anil said...

നല്ല ഉദ്യമം.
പക്ഷെ കാണാനാര്‍ക്കും കണ്ണില്ല.ആനപ്രേമി സംഘത്തിന്റ്റെ ശ്രമഫലമായി കുറെ നിയമങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടു.പക്ഷെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കാണു താല്‍പ്പര്യം?

ഗോപക്‌ യു ആര്‍ said...

thanks for so much
informations

കേരളക്കാരന്‍ said...

നല്ല പോസ്റ്റ്‌.ആശംസകള്‍..

ദിലീപ് വിശ്വനാഥ് said...

ഈ പരിപാടിയുടെ പഴയ കുറെ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്. അതിൽ ആനകളുടെ നേരെയുള്ള ക്രൂരതകൾ ഒക്കെ വെളിച്ചത്തുകൊണ്ടു വന്നിരുന്നു. ഒരു നല്ല പരിപാടിയായിട്ടാണു അന്നെനിക്ക് തോന്നിയത്. ഇപ്പോൾ അവരുടെയും അജണ്ട മാറിയോ?

ഫസല്‍ ബിനാലി.. said...

ആദ്യമൊക്കെ ആ പ്രോഗ്രാം കാണാറുണ്ടായിരുന്നു, ഇപ്പോള്‍ കാണാന്‍ അവസരം കിട്ടാറില്ല. ഏതായാലും നലല്‍ പോസ്റ്റ്, ആശംസകള്‍

എതിരന്‍ കതിരവന്‍ said...

I had contacted zreekumaar arookkuti regarding his TV show, indicating this "aanaprEmam' is a farce. The show caught up, he became more popular among "aanaprEmi's and kept quiet.

The 'madam poTTal 'or 'masth' is the period for mating. The 'madam' is a pheromone secretion to attract the female. In the wild 'madam poTTiya' kompan is timid and smooth like a coy cat. Instead of leting him mate, we abuse him more during this period.

Guruvaayoor temple is the most cruel establishment in this regard. All their kompans are denied of the native instinct to mate.

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രതികരണങ്ങള്‍ക്ക് നന്ദി.

ഗുരുവായൂര്‍ കേശവനെക്കുറിച്ചും പരമ്പര വരുന്നു. മലയാളിയുടെ ആനക്കമ്പം ഇനിയും കൂടട്ടേ.

കുഞ്ഞന്‍ said...

അനൂപ്

നെറ്റിപ്പട്ടത്തില്‍ നിന്നുള്ള ചൂട്, ഈയറിവ് എനിക്ക് പുതിയത്..അയ്യോ... എന്തൊരു ചൂടായിരിക്കും..!

എന്നാലും ആന,പാമ്പ്, വീമാനം ഇവയെ എത്ര കണ്ടാലും മതിയാവില്ല.

ബയാന്‍ said...

അതെന്തിനാണപ്പാ ‘പ്ലീസ്’ ; എന്താ പറയാ, ആനകളെയെല്ലാം പിടിച്ചു നാടുകടത്തിയാല്‍ അവ രക്ഷപ്പെടുമായിരിക്കണം.