Wednesday, September 17, 2008

എയര്‍പോര്‍ട്ടിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്

പള്ളിയോടങ്ങളുടേയും ആറന്മുളക്കണ്ണാടിയുടേയും നാടിനെ പുളകച്ചാര്‍ത്തണിയിച്ചൊരു വാര്‍ത്തയുമായിട്ടാണാ സുദിനമെത്തിയത്. ആറന്മുളയില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരുന്നു! കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യ വിമാനത്താവളം. കടമ്മനിട്ട മൌണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജുടമയും വിദേശമലയാളിയും സര്‍വ്വോപരി ദൈവദാസനായ പാസ്റ്ററുമായ ഏബ്രഹാം കലമണ്ണിലാണ് പദ്ധതിയുടെ പിന്നില്‍.

വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.
കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള്‍ മറന്നില്ല.

മുംബൈയിലെ റിയല്‍‌എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.

കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാ‍ന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാ‍നായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്‍ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.

റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില്‍ ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍‌തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.

ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.

ഒന്നാന്തരം മീഡിയമാനേജ്‌മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.

വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.

ആറന്മുള വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍‌വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.

വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം

19 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.

PIN said...

എന്ത്‌ ചതി ചെയ്തും പണം ഉണ്ടാക്കുക എന്നത്‌ മാത്രമായിരിക്കുന്നു നമ്മുടെ നാട്ടിൽ ഇപ്പോൾ ഏവരുടേയും ലക്ഷ്യം...സാധാരണജനങ്ങൾക്ക്‌ ഈ ചതികൾ വെളിപ്പെടുത്തിക്കൊടുക്കുവാൻ മാധ്യമങ്ങളും ശ്രമിക്കാത്തത്‌ വളരെ കഷ്ടം തന്നെ...

ഈ പോസ്റ്റിന്‌ നന്ദി...

ബിജിന്‍ കൃഷ്ണ said...

അനൂപേ.. വളരെ നല്ല പോസ്റ്റ്.. ആരൊക്കെയോ നമ്മളെ വളരെ നിസ്സാരമായി കബളിപ്പിക്കുന്നു.. ഇനിയും ഇനിയും പുറത്തു വരട്ടെ ഇതു പോലത്തെ കാര്യങ്ങള്‍..

ഒപ്പം ആറന്മുളക്കാര്‍ ഇതറിയാന്‍ എന്തെങ്കിലും ചെയ്യാമോ? ചോര തിളയ്ക്കുന്ന യുവത്വങ്ങള്‍ ഇനിയും ബാക്കിയുണ്ട് കേരളത്തില്‍..!!

അരവിന്ദ് :: aravind said...

ഹഹഹ..
എങ്ങനെ ചിരിക്കാതിരിക്കും!
ആ സൈറ്റിലെ പ്രൊപ്പോസ്ഡ് അറൈവല്‍, ഡിപ്പാര്‍ചര്‍, ടെര്‍മിനലുകള്‍ ഇതൊക്കെ കണ്ടിട്ട്!
ആറന്മുള്ള എയര്‍പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ ഫ്രാങ്ക്ഫര്റ്റ്റ്, ദുബായ്, ചാംഗി, ഹീത്രോ മുതലായവയ്ക് ക്ഷീണമാകുമെന്നാണ് കേള്‍വി.
ആറന്മുളയിലേക്കുള്ള ഭക്തജനസഞ്ചാരികളുടെ പ്രവാഹം കാരണം (ആറമുള്ള, ശബരിമല, മാരാമണ്‍) കമ്പനി ഒരു കൊല്ലം കൊണ്ട് വന്‍ ലാഭം കൊയ്യുമെന്നും പറയുന്നു.
-എന്നൊക്കെ കരുതാം. ഹഹഹ...

അനില്‍@ബ്ലോഗ് // anil said...

ആറന്മുള മാത്രമല്ല എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല മലയറ്റൂര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും എയര്‍ പോര്‍ട്ട് നിര്‍ബന്ധമായും വേണം.

ജിവി/JiVi said...

നല്ല പോസ്റ്റ്. രാഷ്ട്രീയക്കാരെ മാത്രമല്ല, ഇവുടുത്തെ മൊത്തം മീഡിയയെയും ഇവര്‍ കാശുകൊടുത്ത് നിശ്ശബ്ധരാക്കിയിട്ടുണ്ട്.

Anonymous said...

udayippu udayippu ennu paranjal ithanu !

ajeeshmathew karukayil said...

:)

ഗീത said...

വായിച്ചപ്പോള്‍ വിഷമം തോന്നി. ഈശ്വരാ ഈ വഞ്ചനകള്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാന്‍?

അനൂപിന്റെ മറ്റു ചില പോസ്റ്റുകളും വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.

jp said...

ഞാനും ഒരു തിരുവല്ലാക്കാരനാ കെട്ടൊ Post എല്ലാം നന്നായിട്ടുണ്ടു

ഷാനവാസ് കൊനാരത്ത് said...

അനൂപേ, ഒരു പ്രദേശത്തെ മുഴുവന്‍ കബളിപ്പിക്കപ്പെടുന്ന ഇത്തരം മാഫിയാ കുതന്ത്രങ്ങള്‍ക്കെതിരെയുള്ള ഈ പ്രതിഷേധം സ്വാഗതാര്‍ഹം തന്നെ. നന്നായി.

Typist | എഴുത്തുകാരി said...

നാടെങ്ങനെയായാലെന്താ, നാട്ടുകാരെങ്ങനെയായാലെന്താ, പണം ഉണ്ടാക്കുക മാത്രമാണിപ്പോള്‍ ലക്ഷ്യം. അതിനു കൂട്ടു നില്‍ക്കാന്‍ രാഷ്ടീയക്കാരും, സാമുദായിക നേതാക്കന്മാരും, മന്ത്രിമാരും വരെ. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായില്ലേ.

നരിക്കുന്നൻ said...

ഇത്തരം കബളിപ്പിക്കുന്ന കഥകൾ ഇനിയും പുറത്ത് വരട്ടേ.. നല്ല പോസ്റ്റ്.

Unknown said...

തിരുവല്ല എയറ് പോട്ട് വന്നാല് ഞങ്ങളക്കും വലിയ ഉപകാരമായിരുന്നു

അജയ്‌ ശ്രീശാന്ത്‌.. said...

കബളിപ്പിക്കപ്പെടാന്‍
വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍...
എന്തിനൊക്കെയോ വേണ്ടി
ആരെല്ലാമോ നമുക്ക്‌ കൂടി
അവകാശപ്പെട്ട ചിലത്‌
കവര്‍ന്നെടുക്കുന്നു..
പ്രതികരണശേഷിയുണ്ടായിട്ടും
പ്രതികരിക്കാത്തവര്‍
ഈ പ്രവണതയ്ക്ക്‌
ജീവന്‍ നല്‍കുകയും ചെയ്യുന്നു..

വിമാനത്താവളത്തിന്‌ പിന്നിലെ
പ്രശ്നങ്ങളെക്കുറിച്ച്‌ വളരെ
വിശദമായി തന്നെ
താങ്കള്‍ കാര്യങ്ങള്‍ ഗ്രഹിച്ചെടുത്തു.
ആശംസകള്‍......

Kaithamullu said...

ഈ പാസ്റ്റര്‍ ആസാമിക്കെതിരേ (മുതലാളിക്കും)എന്തേ ആരും മിണ്ടാത്തേ?
- അത്ഭുതം തന്നെ, അനൂപെ!

കൊച്ചേട്ടന്‍ said...

Valare nalla post anoop...Purogamanam ennu paranju Aranamullayude thanimaye illathaakkunnathu kaathirunnu kaannam.

ശ്രീ ഇടശ്ശേരി. said...

വളരെ നല്ല പോസ്റ്റ്..
കണ്ണടച്ചു ഇരുട്ടാക്കുന്ന ഈ പൂച്ചകളുടെ കഴുത്തില്‍ ആരു മണി കെട്ടും???

ullas said...

തിരുവല്ല -കുമ്പനാട് പ്രദേശത്തെ NRI കളുടെ പലരുടെയും കാശ് വെള്ളത്തിലായി എന്നാണു കേള്‍ക്കുന്നത് . PS Nair ഒരു പുതിയ അവതാരമാണ് . ഇനി എന്നാണോ duplicate ആറന്മുള കണ്ണാടി വിപണിയില്‍ വരിക . തട്ടിപ്പിനും വെട്ടിപ്പിനും ഒരു ആഗോള സമാനത വേണ്ടേ.